ADVERTISEMENT

തിരുവനന്തപുരം ∙ എവിടെനിന്നാണ് നയതന്ത്ര ബാഗേജിലൂടെ സ്വർണം വന്നതെന്നോ, ആരാണ് കൊണ്ടുവന്നതെന്നോ, ആർക്കാണ് കൊണ്ടുവന്നതെന്നോ ഇതുവരെ അന്വേഷണ ഏജൻസികൾക്കു കണ്ടെത്താനായില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണക്കടത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർത്തവർ കയ്യും കെട്ടി ചിരിക്കുകയാണ്.

സ്വർണക്കടത്തിൽ ചില പേരുകള്‍ ഉയർന്നു വന്നെങ്കിലും അവരെ കാണാനോ ചോദ്യം ചെയ്യാനോ ഈ പ്രബല ഏജൻസികൾക്കു സാധിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര ഏജൻസികൾ നിസ്സഹായരാകുന്നത് അനധികൃത ഇടപെടലുകൾ ഉന്നത തലത്തിൽ ഉണ്ടാകുന്നതു കൊണ്ടാണ്. ശരിയായ പ്രതികളെ കണ്ടെത്തുന്നതിനു പകരം രാഷ്ട്രീയ ആവശ്യത്തിനു കേസിനെ എങ്ങനെ വിനിയോഗിക്കാം എന്നാണ് ഏജൻസികൾ നോക്കുന്നത്.

അന്വേഷണ ഏജൻസികൾ ഇത്തരത്തിൽ പോകേണ്ടവരല്ല. അന്വേഷണ ഏജന്‍സിയെ വിലക്കിയതിലൂടെ അവർക്കു ജോലി നിർവഹിക്കാൻ കഴിയാതെ പാവകളാകേണ്ടി വന്നു. അതിന്റെ ഭാഗമായാണ് പൊറാട്ട് നാടകം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് ഒരാൾ വിളിച്ചെന്നു ബിജെപി നേതാവ് പച്ചനുണ പറഞ്ഞത് സീനിയർ കസ്റ്റംസ് ഉദ്യോഗസ്ഥൻതന്നെ തിരുത്തിയതോടെ തകർന്നു.

അദ്ദേഹത്തെ നാഗ്പുരിലേക്കു സ്ഥലംമാറ്റി ബിജെപി രാഷ്ട്രീയ സന്ദേശം നൽകിയെങ്കിലും ആരും അതിനെ എതിർത്തില്ല. ബിജെപിയുടെ താൽപര്യം മനസ്സിലാക്കാം. എന്നാൽ, ഒരു കോൺഗ്രസ് നേതാവിന്റെയും ശബ്ദം ആ നടപടിക്കെതിരെ ഉയർന്നില്ല. ഇതെല്ലാം എൽഡിഎഫിനെ കരിവാരിത്തേയ്ക്കുക എന്ന ഒറ്റ അജൻഡയുടെ പുറത്താണ്. പ്രതിപക്ഷം വിചാരിച്ചാൽ തകരുന്ന ഒന്നും ഈ സർക്കാർ ഉണ്ടാക്കിയിട്ടില്ല.

സർക്കാർ ജനങ്ങൾക്കായി ചെയ്യേണ്ട കാര്യങ്ങളാണ് ചെയ്തത്. ബിജെപിക്കു രാഷ്ട്രീയ ആവശ്യം വന്നപ്പോൾ അന്വേഷണ ഏജൻസികൾക്കു സമ്മർദം വന്നു. ഫലപ്രദമായ അന്വേഷണം നടത്തിയ എൻഐഎ സർക്കാരിനെതിരെ ആക്ഷേപം ഉയർത്തിയില്ല.‌ വഴിവിട്ട സമീപനം സ്വീകരിച്ചത് കസ്റ്റംസാണ്. ചില ഉദ്യോഗസ്ഥർക്കു രാഷ്ട്രീയ താൽപര്യമുണ്ട്. ആ രീതിയിലും ചിലർ നീങ്ങിയതായി മുഖ്യമന്ത്രി പറഞ്ഞു.

English Summary: CM Pinarayi Vijayan on Gold Smuggling Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com