ADVERTISEMENT

തിരുവനന്തപുരം ∙ തന്നെ സ്ഥാനാർഥിയോ മന്ത്രിയോ ആക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക്. മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കും. മറ്റു ചുമതലകളാണെങ്കിൽ അതും അനുസരിക്കും. ഓരോരുത്തർക്കുള്ള ചുമതല തീരുമാനിക്കുന്നത് പാർട്ടി ഘടകങ്ങളാണ്. അതു മറ്റാരും ഏറ്റെടുക്കേണ്ടതില്ലെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ തോമസ് ഐസക് വ്യക്തമാക്കി.

സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനു പാർട്ടിക്ക് സംഘടനാപരമായ രീതികളുണ്ട്. തന്‍റെ ചിത്രവും  പേരും പാർട്ടി വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കരുത്. അത്തരം കളികളൊന്നും വച്ചുപൊറുപ്പിക്കുന്ന പാർട്ടിയല്ല സിപിഎം എന്നും ഐസക് പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാർഥി സാധ്യതാ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതുമായ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഐസക്കിന്‍റെ കുറിപ്പ്.

കുറിപ്പിന്റെ പൂർണരൂപം

നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പത്രങ്ങളിലും ചാനലുകളിലും പല വാർത്തകളും പ്രചരിക്കുന്നുണ്ട്. സിപിഎമ്മിന്റെ സ്ഥാനാർഥിപ്പട്ടിക പാർട്ടി  സെക്രട്ടറിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ആ സ്ഥാനാർഥികളെ വിജയിപ്പിക്കുക എന്നതാണ് രാഷ്ട്രീയമായ കടമ.

സ്ഥാനാർഥികളെ തീരുമാനിക്കുന്നതിന് സിപിഎമ്മിന് സംഘടനാപരമായ രീതിയുണ്ട്. അതുപ്രകാരമാണ് ഇതുവരെ തീരുമാനങ്ങൾ ഉണ്ടായത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. ആ സംഘടനാരീതി അംഗീകരിക്കാൻ എല്ലാ പാർട്ടി അംഗങ്ങളും ബാധ്യസ്ഥരുമാണ്. പത്രങ്ങളും ചാനലുകളും പ്രചരിപ്പിക്കുന്ന ഊഹാപോഹങ്ങൾ വിഴുങ്ങി അഭിപ്രായം പറയുകയോ നിലപാട് സ്വീകരിക്കുകയോ ചെയ്യേണ്ടവരല്ല അവർ.

ആലപ്പുഴയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് ചിലർ പാർട്ടിക്കെതിരെ വിമർശനം ഉയർത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതെല്ലാം പാർട്ടി വിരുദ്ധമാണ്. എന്നെ സ്ഥാനാർഥിയോ മന്ത്രിയോ ആക്കാൻ പുറത്താരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതുവരെ സ്ഥാനാർഥിയും മന്ത്രിയുമായത് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ഘടകങ്ങളുടെ തീരുമാനം അനുസരിച്ചാണ്.

അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ആരു മത്സരിക്കുന്നതും പാർട്ടി തീരുമാനം അനുസരിച്ചാണ്. മത്സരിക്കണമെന്ന് പാർട്ടി തീരുമാനിച്ചാൽ മത്സരിക്കും. മറ്റു ചുമതലകൾ നിശ്ചയിച്ചാൽ അത് അനുസരിക്കും. ഏതു പാർട്ടി അംഗത്തെയും പോലെ എനിക്കും ബാധകമാണ് ഈ തത്ത്വം. പാർട്ടിയിലെ എന്റെ ചുമതല തീരുമാനിക്കാൻ ഘടകങ്ങളുണ്ട്. അവിടെ തീരുമാനിക്കും. ആ ചുമതലയൊന്നും മറ്റാരും ഏറ്റെടുക്കേണ്ടതില്ല.

അതുകൊണ്ട് എന്റെ പേരും ചിത്രവും പാർട്ടിവിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന് ശക്തമായിത്തന്നെ താക്കീതു ചെയ്യുന്നു. അത്തരം കളികളൊന്നും വച്ചുപൊറുപ്പിക്കുന്ന പാർട്ടിയല്ല സിപിഎം. അഭൂതപൂർവമായ ജനപിന്തുണയാണ് എൽഡിഎഫ് സർക്കാരിനുള്ളത്. തുടർ ഭരണം ഉറപ്പുള്ള രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുകയാണ്.

ജനങ്ങളും പാർട്ടി സഖാക്കളും അതിന്റെ ആവേശത്തിലാണ്. ആ ആവേശത്തിൽ നഞ്ചുകലക്കുന്ന ഒരു പ്രവർത്തനവും പ്രതികരണവും പാർട്ടി അംഗങ്ങളുടെയോ സഖാക്കളുടെയോ ഭാഗത്തുനിന്നുണ്ടാകരുത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളിൽനിന്ന് പിന്മാറണമെന്ന് പാർട്ടി അനുഭാവികളോടും ബന്ധുക്കളോടും പാർട്ടിയെയും മുന്നണിയെയും സ്നേഹിക്കുന്ന സകല മനുഷ്യരോടും അഭ്യർഥിക്കുന്നു.

English Summary: Thomas Isaac on Controversy in Candidate List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com