ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ നാലേമുക്കാൽ വർഷം കേരള രാഷ്ട്രീയത്തിൽ ഏറ്റവുമധികം ചർച്ച ചെയ്ത പേരാണു ‘കിഫ്ബി’. വിവാദത്തിനും വികസനത്തിനും ഒരുപോലെ കാരണമായ പേര്. എപ്പോഴൊക്കെ കിഫ്ബി വിവാദത്തിൽപ്പെട്ടോ അപ്പോഴൊക്കെ ആശയക്കുഴപ്പം നീക്കാനും പ്രതിരോധിക്കാനും ഒരാൾ സജീവമായി രംഗത്തുണ്ടായിരുന്നു– ധനമന്ത്രി ടി.എം.തോമസ് ഐസക്. പ്രതിപക്ഷത്തുനിന്നു മാത്രമല്ല, ഭരണപക്ഷത്തുനിന്നു പോലും കിഫ്ബിക്കെതിരെ ഒളിയമ്പുകൾ വന്നു.

മന്ത്രി ജി.സുധാകരൻ ഒരിക്കൽ കിഫ്ബിയെ ‘കിംഫി’യെന്നു പരസ്യമായി വിളിച്ച് ആക്ഷേപിച്ചു. എന്നാൽ, ഇപ്പോൾ‌ തിരഞ്ഞെടുപ്പിനു മുൻപ് സർക്കാർ അക്കമിട്ടു നിരത്തുന്ന വികസന പദ്ധതികളുടെയൊക്കെ ധനസ്രോതസ്സ് ഇതേ കിഫ്ബി തന്നെയായിരുന്നു. സിപിഎമ്മിന്റെ സ്ഥാനാർഥിപ്പട്ടികയിൽ തോമസ് ഐസക് ഇല്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ കിഫ്ബിയും തോമസ് ഐസക്കുമായുള്ള ബന്ധവും അവസാനിക്കുകയാണ്.

കിഫ്ബിയുടെ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയർമാൻ മന്ത്രി തോമസ് ഐസക്കുമാണ്. ഐസക്കില്ലാത്ത കിഫ്ബിയുടെ ഗതിയെന്താകുമെന്നു കാത്തിരുന്നുതന്നെ കാണണം. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ എത്തിയാലും പ്രതിപക്ഷത്തേയ്ക്കു മാറിയാലും നിയമസഭയിലടക്കം തോമസ് ഐസക്കിന്റെ അസാന്നിധ്യം കിഫ്ബിയെ കുറച്ചൊന്നുമല്ല ബാധിക്കുക.

അതിനു പ്രധാന കാരണം കിഫ്ബിയെക്കുറിച്ചുള്ള ആരോപണങ്ങളെ പ്രതിരോധിക്കാനും സംശയങ്ങൾ തീർക്കാനും രാഷ്ട്രീയ നേതാക്കളിൽ ഒരു പരിധി വരെ അദ്ദേഹത്തിനു മാത്രമേ കഴിയൂ എന്നതു തന്നെ. കിഫ്ബിയെന്ന ആശയത്തിനു പിന്നിൽ കെ.എം.ഏബ്രഹാം എന്ന മുൻ ചീഫ് സെക്രട്ടറിയാണെങ്കിലും കഴിഞ്ഞ യുഡിഎഫ് സർക്കാർ പൂർണസമ്മതം നൽകാത്ത ഇൗ ആശയം രണ്ടും കൽപിച്ചു നടപ്പാക്കി വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് ഐസക്കിനു തന്നെയാണ്.

യുഡിഎഫ് അധികാരത്തിലെത്തിയാൽ കിഫ്ബിയുടെ നടപടികൾ പലതും പുനഃപരിശോധിക്കും എന്നുറപ്പാണ്. അപ്പോൾ ഉയരാനിടയുള്ള ആരോപണങ്ങൾക്ക് പ്രതിപക്ഷത്തുനിന്ന് ആരു വസ്തുനിഷ്ഠമായ മറുപടി നൽകുമെന്നതാണ് ഉയരുന്ന ചോദ്യം. കേന്ദ്ര ഏജൻസികൾ കിഫ്ബിക്കുമേൽ വട്ടിമിട്ടു പറക്കുന്നതിനാൽ ധീരമായി പൊരുതാനും ആൾ വേണം. ഇതുവരെ അതു ഭംഗിയായി നിർവഹിച്ച തോമസ് ഐസക്കിനു പകരക്കാരൻ ആകാൻ സിപിഎമ്മിൽ ആര് എന്ന ചോദ്യത്തിനു മറുപടിയില്ല.

സർക്കാർ മാറിയാൽ സിഇഒയും സ്ഥാനമൊഴിയുമെന്ന അഭ്യൂഹം ശക്തമാണ്. ഇതോടെ കിഫ്ബി ഉടച്ചുവാർക്കേണ്ട സാഹചര്യവും വന്നേക്കാം. ഇതുവരെ 63,250.66 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. ഇതിൽ 43,250.66 കോടി രൂപയുടേത് 889 അടിസ്ഥാന സൗകര്യ പശ്ചാത്തല വികസന പദ്ധതികളും 20,000 കോടി രൂപയുടേത് 6 ഭൂമി ഏറ്റെടുക്കൽ പദ്ധതികളുമാണ്. ഏതാണ്ട് 15,000 കോടി രൂപയാണ് കിഫ്ബിക്ക് ഇതുവരെ ചെലവാക്കാനായത്.

English Summary: What Will be the Future of KIIFB in the Absence of Thomas Isaac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com