ADVERTISEMENT

തിരഞ്ഞെടുപ്പ് സംവിധാനത്തിലും കടന്നുകയറുകയെന്ന ലക്ഷ്യത്തോടെ, ഹോങ്കോങ്ങിനെ ഭരിക്കാൻ ‘ദേശസ്നേഹികൾക്ക്’ മാത്രമേ കഴിയൂ എന്ന് ഉറപ്പുവരുത്താനുള്ള പദ്ധതികളുമായി ചൈനയിലെ ഉന്നത നിയമനിർമാണ സമിതി. തിരഞ്ഞെടുപ്പ് രീതികളിലെ മാറ്റങ്ങളോടെ ഹോങ്കോങ്ങിനു മേലുള്ള പിടിമുറുക്കുകയാണു ലക്ഷ്യം.

ഇക്കാര്യത്തിൽ മറ്റുള്ളവരാരും ഇടപെടരുതെന്നു നാഷനൽ പീപ്പിൾസ് കോൺഗ്രസിനെ (എൻപിസി) അഭിസംബോധന ചെയ്യവെ മേധാവി ലി കെകിയാങ് മുന്നറിയിപ്പ് നൽകി. ഹോങ്കോങ്ങിനുമേലുള്ള ബാഹ്യശക്തികളുടെ ഇടപെടലിനെ ചൈന തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നീക്കത്തോടെ ഹോങ്കോങ്ങിലെ ചൈനീസ് അനുകൂല തിരഞ്ഞെടുപ്പ് സമിതിക്ക് പുതിയ അധികാരങ്ങൾ ലഭിക്കും.

എല്ലാ ലെജിസ്‌ലേറ്റീവ് കൗൺസിൽ സ്ഥാനാർഥികളെയും വിലക്കാനോ അതിലെ അംഗങ്ങളെ തിരഞ്ഞെടുക്കാനോ സമിതിക്കു കഴിയും. ഇതിലൂടെ പൊതുജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കുറയും. തിരഞ്ഞെടുപ്പ് കമ്മിറ്റിയെ ചൈന നിയന്ത്രിക്കുന്നതിലൂടെ സ്ഥാനാർഥികളെ തടസ്സപ്പെടുത്തുക മാത്രമല്ല, സഭയുടെ വലിയൊരു വിഭാഗത്തെ നേരിട്ട് നിയമിക്കാനും ചൈനയ്ക്കാവും.

HONG KONG-CHINA-POLITICS-UNREST-ANNIVERSARY
ഹോങ്കോങ്ങിൽ പ്രതിഷേധിക്കുന്നയാൾ (Photo: ANTHONY WALLACE / AFP)

ഹോങ്കോങ്ങിൽ കർശനമായ ദേശീയ സുരക്ഷാനിയമം നടപ്പാക്കിയതിനു പിന്നാലെയാണു പുതിയ നീക്കം. ബ്രിട്ടനുമായുള്ള ‘വണ്‍ കൺട്രി, ടു സിസ്റ്റംസ്’ (ഒരു രാജ്യം, രണ്ടു വ്യവസ്ഥ) കരാറിനെ ഇല്ലാതാക്കുന്നതാണെന്നു വിമർശകർ പറയുന്നു. കരാർ പ്രകാരം, മുൻ ബ്രിട്ടിഷ് കോളനിയായ ഹോങ്കോങ്ങിനു സ്വന്തം നിയമവ്യവസ്ഥയിൽ തുടരാനാകുമായിരുന്നു.

∙ ഹോങ്കോങ്ങിന്റെ അഭിലാഷങ്ങളെ ഇല്ലാതാക്കും

ജനാധിപത്യത്തിനായുള്ള ഹോങ്കോങ്ങിന്റെ അഭിലാഷങ്ങളെ ഇല്ലാതാക്കാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇതുവരെ നടത്തിയതിലെ ഏറ്റവും വലിയ നടപടിയാണിതെന്ന് ഹോങ്കോങ് മുൻ ഗവർണർ ക്രിസ് പാറ്റൻ പറഞ്ഞു. ചൈന വെള്ളിയാഴ്ച പ്രഖ്യാപിച്ച പദ്ധതികളിൽ നടപടികൾ കൈക്കൊള്ളുമെന്നു യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു.

അടിസ്ഥാന സ്വാതന്ത്ര്യങ്ങളെയും രാഷ്ട്രീയ ബഹുസ്വരതയെയും ജനാധിപത്യ തത്വങ്ങളെയും തകർക്കുന്ന തരത്തിൽ, ഹോങ്കോങ്ങിന്റെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ പരിഷ്കരിക്കാനുള്ള ഏതൊരു തീരുമാനത്തിലും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ പരിഗണിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ചൈനയോട് ആവശ്യപ്പെട്ടു.

HONG KONG-CHINA-POLITICS-UNREST
ഹോങ്കോങ്ങിലെ പ്രക്ഷോഭം (Photo: ISAAC LAWRENCE / AFP)

പ്രവിശ്യകൾ, സ്വയംഭരണ പ്രദേശങ്ങൾ, ഹോങ്കോങ്ങിലെയും മക്കാവിലെയും പ്രത്യേക ഭരണ പ്രദേശങ്ങൾ എന്നിവ പ്രതിനിധീകരിച്ച് മൂവായിരത്തോളം പ്രതിനിധികള്‍‍ എൻ‌പി‌സിയുടെ വാർഷിക യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എൻ‌പി‌സി രാജ്യത്തെ ഏറ്റവും ശക്തമായ സ്ഥാപനമാണെങ്കിലും, സർക്കാർ മുൻ‌കൂട്ടി തീരുമാനിച്ച പദ്ധതികളും നയങ്ങളും അംഗീകരിക്കുകയാണ് ചെയ്യുക. ഒരാഴ്ച നീണ്ടുനിൽക്കുന്ന എൻ‌പി‌സി യോഗത്തിൽ ഹോങ്കോങ്ങിലെ തിരഞ്ഞെടുപ്പ് വിഷയവും ചർച്ച ചെയ്യും.

∙ ‘വ്യവസ്ഥിതിയിലെ അപകടസാധ്യതകൾ’ മാറ്റണം

ഹോങ്കോങ്ങിലെ ‘ഒരു രാജ്യം, രണ്ടു വ്യവസ്ഥ’ രീതി ഇല്ലാതാകുമെന്ന ഭയം 2019ൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. പ്രക്ഷോഭം അക്രമാസക്തമായതിനു പിന്നാലെ ചൈന ദേശീയ സുരക്ഷാനിയമം നടപ്പാക്കി. നിരവധി അറസ്റ്റുകളും നടന്നു. കഴിഞ്ഞയാഴ്ച 47 ജനാധിപത്യ അനുകൂല പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തത്.

HONG KONG-CHINA-POLITICS-UNREST
ഹോങ്കോങ്ങിലെ പ്രക്ഷോഭം (Photo: ISAAC LAWRENCE / AFP)

ഹോങ്കോങ്ങിലെ കലാപം നിലവിലുള്ള തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ പഴുതുകളും കുറവുകളും ഉണ്ടെന്നു വെളിപ്പെടുത്തുന്നതിനാൽ മാറ്റങ്ങൾ ആവശ്യമാണെന്ന് എൻ‌പി‌സി വൈസ് ചെയർമാൻ വാങ് ചെൻ പറഞ്ഞു. രാജ്യസ്നേഹികളുടെ നേതൃത്വം ഉറപ്പാക്കുന്നതിനു ‘വ്യവസ്ഥിതിയിലെ അപകടസാധ്യതകൾ’ നീക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം എൻപിസി യോഗത്തിൽ വ്യക്തമാക്കി.

English Sumamry: China NPC: Beijing to overhaul Hong Kong electoral system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com