ADVERTISEMENT

ഭോപാൽ ∙ വിവാഹത്തിലൂടെയും മറ്റു മാർഗങ്ങളിലൂടെയും നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമം പാസാക്കി മധ്യപ്രദേശിലെ ബിജെപി സർക്കാർ. ലംഘിക്കുന്നവർക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശുപാർശ ചെയ്യുന്ന നിയമം, തിങ്കളാഴ്ച ശബ്ദവോട്ടോടെയാണു സഭ പാസാക്കിയത്. മാർച്ച് ഒന്നിന് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് ‘മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയൻ ബിൽ 2021’ അവതരിപ്പിച്ചത്. 1968ലെ നിയമത്തിനു പകരം കൊണ്ടുവന്നതാണിത്.

ഇക്കഴിഞ്ഞ ജനുവരിയിൽ ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ അനുമതിയോടെ ഓർഡിനൻസ് ഇറക്കിയശേഷം 23 കേസുകൾ റജിസ്റ്റർ ചെയ്തതായി നരോത്തം മിശ്ര അറിയിച്ചു. ആർക്കെങ്കിലും മതം മാറാൻ ആഗ്രഹമുണ്ടെങ്കിൽ 60 ദിവസം മുൻപു ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകണം. പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾ, പ്രായപൂർത്തിയാകാത്തവർ എന്നിവരെ മതം മാറ്റുന്നതിനു വിലക്കുണ്ട്. ഇത്തരം കേസുകൾക്ക് 3 മുതൽ 5 വർഷം വരെ തടവും 50,000 രൂപ പിഴയുമാണു ശിക്ഷ. കൂട്ട മതംമാറ്റം നടത്തിയാൽ 5 മുതൽ 10 വർഷം വരെ തടവും മിനിമം ഒരു ലക്ഷം രൂപ പിഴയുമാണു ശിക്ഷ.

ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളും മതപരിവർത്തനം തടയാനുദ്ദേശിച്ച് ‘ലൗ ജിഹാദ് നിയമം’ അടുത്തിടെ പാസാക്കിയിരുന്നു. നിയമ നിർമാണവുമായി ഹരിയാനയിലെ ബിജെപി സർക്കാർ മുന്നോട്ടു പോകുന്നതിൽ എതിർപ്പുയർത്തി സഖ്യകക്ഷിയായ ജൻനായക് ജനതാ പാർട്ടി (ജെജെപി) രംഗത്തെത്തി. ലൗ ജിഹാദ് എന്ന പ്രയോഗത്തെ അംഗീകരിക്കുന്നില്ലെന്നു പറഞ്ഞ ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല, നിയമനിർമാണത്തെ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി.

English Summary: Madhya Pradesh assembly passes anti-conversion bill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com