ADVERTISEMENT

തിരുവനന്തപുരം ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി.മുരളീധരൻ. അമിത് ഷായുടെ ശംഖുമുഖം പ്രസംഗത്തിലെ ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ നല്‍കുന്നത് ഉത്തരമല്ല, നിലവിളിയാണെന്ന് മുരളീധരൻ സമൂഹമാധ്യമത്തിൽ കുറിച്ചു. അമിത് ഷാ സംസാരിച്ചത് പദവിക്ക് നിരക്കാത്ത രീതിയിലാണെന്നും കേരളത്തെ അപമാനിച്ചുവെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പ്രസംഗിച്ചിരുന്നു.

മുരളീധരന്റെ കുറിപ്പിന്റെ പൂർണരൂപം: 

അമിത് ഷായെ വ്യാജ ഏറ്റുമുട്ടല്‍ പ്രതിയെന്ന് ആക്ഷേപിക്കുന്ന പിണറായി വിജയന് വാടിക്കല്‍ രാമകൃഷ്ണനെന്ന പേര് ഓര്‍മയുണ്ടോ? കല്ലുവെട്ടുന്ന മഴുകൊണ്ട് ആ ജനസംഘം പ്രവര്‍ത്തകന്‍റെ ശിരസിലേക്കാഞ്ഞു വെട്ടിയത് പിണറായി മറന്നോ? ചോര പുരണ്ട ആ കൈകള്‍ അമിത് ഷായ്ക്ക് നേരെ ചൂണ്ടേണ്ട. എല്ലാ കോടതികളും നിരപരാധിയെന്ന് വിധിച്ച അമിത് ഷായുമായി നിങ്ങള്‍ക്ക് താരതമ്യമില്ല.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമല്ല, 2016ല്‍ പിണറായി തിരുവനന്തപുരത്ത് അധികാരമേറ്റ ശേഷമാണ് തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്തിന്‍റെ ഹബ്ബായി മാറിയത്. പിണറായിയുടെ കീഴിലുള്ള പ്രോട്ടോക്കാള്‍ വിഭാഗമാണ് നയതന്ത്ര പരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര ബാഗേജെന്ന  വ്യാജേന സ്വര്‍ണം കടത്തുവാന്‍ വേണ്ട ഒത്താശ ചെയ്തു കൊടുത്തത്.

കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ കോണ്‍സല്‍ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ ഒരുക്കിയത് എന്തിനെന്ന് രാജ്യത്തോട് പിണറായി വിശദീകരിക്കണം. കള്ളക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായ ചരിത്രം അമിത് ഷായ്ക്കില്ല. വിദേശ പൗരന്‍മാരുമായി ചേര്‍ന്ന് നിങ്ങള്‍ നടത്തിയ ദേശദ്രോഹം ഒരിക്കലും പിടിക്കപ്പെടില്ലെന്നു കരുതിയോ?

ഇച്ഛാശക്തിയുള്ള കേന്ദ്രഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഭയമുണ്ടല്ലേ? അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ നല്‍കുന്നത് ഉത്തരമല്ല, നിലവിളിയാണ്. കള്ളക്കടത്തുകാരിയുമായി കറങ്ങി നടന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതെന്ത്?

കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയതാരാണെന്ന് പിണറായി കൊടുവള്ളിയിലെ സഖാക്കളോട് ചോദിച്ചാല്‍ മതി. കൈകാര്യം ചെയ്യും, കേരളമാണ് തുടങ്ങിയ വിരട്ടലൊന്നും അമിത് ഷായോടും ബിജെപിയോടും വേണ്ട. ഒരു കാര്യം മറക്കണ്ട. നിങ്ങള്‍ വഞ്ചിച്ചത് ഈ രാജ്യത്തെയാണ്. നിങ്ങള്‍ ഒറ്റുകൊടുത്തത് ഒരു ജനതയെയാണ്. അതിന് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും.

English Summary: V Muraleedharan against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com