ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പിന് 21 സീറ്റുകളിലേക്കു സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ. നാലു സീറ്റുകളിൽ രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രി ഇ.ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് വീണ്ടും മത്സരിക്കും. ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക സീറ്റുകളിലാണു തീരുമാനം വൈകുന്നത്.

പുതിയ കക്ഷികൾ എൽഡിഎഫിലേക്കു വന്നതുകൊണ്ടു സിപിഐക്കു സിറ്റിങ് സീറ്റ് നഷ്ടപ്പെട്ടിട്ടില്ലെന്നു കാനം പറഞ്ഞു. എൽഡിഎഫിലെ സീറ്റു വിഭജനം സംബന്ധിച്ച് മുന്നണിക്കു പുറത്ത് അഭിപ്രായം പറയില്ല. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ തുറന്നു പറയും, ഇല്ലെങ്കിൽ പറയില്ല. സ്ഥാനാർഥി പട്ടികയിൽ വനിതാ പ്രാതിനിധ്യത്തിന് ഇനിയും സമയമുണ്ട്. എല്ലാ ബഹുജന സംഘടനകള്‍ക്കും പട്ടികയിൽ സ്ഥാനമുണ്ടാകും.

കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസിന്റെ കൈവശമുള്ള സീറ്റാണ്. ചങ്ങനാശേരി സിപിഐയുടെ സീറ്റല്ലെന്നും ചോദ്യത്തിനു മറുപടിയായി കാനം പറഞ്ഞു. കേന്ദ്ര ഏജന്‍സികൾ സ്വർണക്കടത്തു കേസിൽ എന്തു ചെയ്യാൻ പോകുന്നുവെന്ന് എൽഡിഎഫ് നേരത്തെ പറഞ്ഞതാണ്. തിരഞ്ഞെടുപ്പിനു തൊട്ടു മുൻപു കോടതിയിൽ കസ്റ്റംസ് സത്യവാങ്മൂലം കൊടുത്തതിലെ ലക്ഷ്യം വ്യക്തമാണ്. സ്വർണക്കടത്തുകേസ് എവിടെപോയി എന്ന് ആർക്കും അറിയില്ലെന്നും കാനം പറഞ്ഞു.

അതേസമയം, ചങ്ങനാശേരി സീറ്റ് നേടിയെടുക്കാൻ കഴിയാത്തതിൽ സിപിഐ നിർവാഹക സമിതി യോഗത്തിൽ കാനം രാജേന്ദ്രനെതിരെ വിമർശനമുയർന്നു. കാനം സിപിഎമ്മിന് അടിമപ്പെട്ടുവെന്ന് സി.കെ.ശശിധരൻ ആരോപിച്ചു. സിപിഐ പുരുഷാധിപത്യ പാർട്ടിയെന്നു വനിതാ അംഗങ്ങൾ വിമർശിച്ചു.

സ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ചവർ:

നെടുമങ്ങാട് – ജി.ആർ.അനിൽ, ചിറയിൻകീഴ് – വി.ശശി, ചാത്തന്നൂർ– ജി.എസ്.ജയലാൽ, പുനലൂർ– പി.എസ്.സുപാൽ, അടൂർ – ചിറ്റയം ഗോപകുമാർ, കരുനാഗപ്പള്ളി – ആർ.രാമചന്ദ്രൻ, ചേർത്തല – പി.പ്രസാദ്, വൈക്കം – സി.കെ.ആശ, മൂവാറ്റുപുഴ – എൽദോ എബ്രഹാം, പീരുമേട്– വാഴൂർ സോമൻ, തൃശൂർ – പി.ബാലചന്ദ്രൻ, ഒല്ലൂർ – കെ.രാജൻ, കൈപ്പമംഗലം – ഇ.ടി.ടൈസൺ, കൊടുങ്ങല്ലൂർ – വി.ആർ.സുനിൽകുമാർ, പട്ടാമ്പി – മുഹമ്മദ് മുഹ്സിൻ, മണ്ണാർക്കാട് – സുരേഷ് രാജ്, മഞ്ചേരി – ഡിബോണ നാസർ, തിരൂരങ്ങാടി– അജിത്ത് കോളോടി, ഏറനാട് – കെ.ടി.അബ്ദുൽ റഹ്മാൻ, നാദാപുരം – ഇ.കെ.വിജയൻ, കാഞ്ഞങ്ങാട് – ഇ.ചന്ദ്രശേഖരൻ.

English Summary: Kerala assembly election: CPI candidate list declared

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com