ADVERTISEMENT

രാജകുടുംബത്തെയും ജനങ്ങളെയും ഒരുപോലെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകളാണു ഹാരിയും മേഗനും കഴിഞ്ഞദിവസം നടത്തിയത്. ഡ്യൂക് ഓഫ് സക്സസ് ഹാരിയും ഡച്ചസ് ഓഫ് സസക്സ് മേഗൻ മാർക്കിളും ഓപ്ര വിൻഫ്രിയോടു പറഞ്ഞതു ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ. രാജകുടുംബത്തിലെ ജീവിതം കഠിനമായിരുന്നെന്നും മാനസിക പീഡനത്തെത്തുടർന്ന് പലപ്പോഴും ജീവനൊടുക്കുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നുവെന്നും നിറ‍ഞ്ഞ കണ്ണുകളോടെ മേഗൻ പറയുമ്പോൾ അതു ശരിവച്ച് ഒപ്പമുണ്ടായിരുന്നു ഭർത്താവ് ഹാരി.

ഓപ്ര വിൻഫ്രിയുമായുള്ള ടെലിവിഷൻ അഭിമുഖത്തിൽ മേഗനും ഹാരിയും നടത്തിയ തുറന്നുപറച്ചിലിൽ കൊട്ടാരമോ രാ‍ജ്ഞിയുടെ ഓഫിസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും രാജകുടുംബമാകെ ഉലഞ്ഞുപോയെന്നാണ് സൂചന. കൊട്ടാരത്തിലെ ചിലർ തനിക്കും കുഞ്ഞിനുമെതിരെ വംശീയ പരാമർശം നടത്തിയെന്ന മേഗന്റെ വാക്കുകൾ ബ്രിട്ടനെ ഞെട്ടിച്ചു. തന്റെ അമ്മയ്ക്കു സംഭവിച്ചത് ആവർത്തിക്കുകയാണോ എന്നു തോന്നിയെന്ന ഹാരിയുടെ വാക്കുകൾ, ഡയാനയുടെ ഓർമകളെ പ്രിയപ്പെട്ടതായി ചേർത്തുപിടിക്കുന്ന രാജ്യത്തിന്റെ മനസ്സിനെ പൊള്ളിച്ചു.

Prince Harry | Meghan Markle
ഹാരിയും മേഗനും Photo by Daniel LEAL-OLIVAS / AFP)

അന്നു ഡയാനയും പറഞ്ഞു; തനിച്ചാവുന്നതിനെപ്പറ്റി

25 വർഷം മുൻപ് ഡയാന രാജകുമാരി നടത്തിയ വെളിപ്പെടുത്തലുകൾക്കു സമാനമാണ് മേഗന്റെ തുറന്നുപറച്ചിൽ. ആർച്ചിയെ ഗർഭം ധരിച്ചിരുന്നപ്പോൾ, ജനിക്കാൻ പോകുന്ന കുഞ്ഞ് കറുത്തതാകുമോ എന്നു രാജകുടുംബത്തിലെ ചിലർ സംശയം പ്രകടിപ്പിച്ചെന്ന് വിൻഫ്രിയുമായുള്ള സംഭാഷണത്തിൽ ഹാരിയും മേഗനും പറഞ്ഞിരുന്നു.

‘ജീവിക്കേണ്ടെന്ന് എനിക്കു തോന്നി. കുഞ്ഞ് എത്ര കറുത്തതാവുമെന്നതിനെപ്പറ്റി അടക്കിപ്പിടിച്ച സംസാരങ്ങളുണ്ടെന്ന് ഹാരിയാണ് പറഞ്ഞത്. അദ്ദേഹത്തോട് അവർ നേരിട്ടു ചോദിച്ചതാണ്. എന്റെ കുഞ്ഞ് രാജകുമാരിയോ രാജകുമാരനോ ആകാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.’– നിറകണ്ണുകളോടെ മേഗൻ വെളിപ്പെടുത്തി. കടുത്ത മാനസിക സംഘർഷം മൂലം ആത്മഹത്യ ചെയ്യാൻപോലും തോന്നിയിരുന്നു. മാനസിക സംഘർഷം മറികടക്കാൻ കൊട്ടാരത്തിൽനിന്ന് വൈദ്യസഹായം തേടിയെങ്കിലും നിഷേധിച്ചു. അത് വളരെയധികം വേദനിപ്പിച്ചുവെന്നും മേഗൻ പറഞ്ഞു. 

British Royal Family
ബ്രിട്ടിഷ് രാജകുടുംബം (Photo by Dominic Lipinski / POOL / AFP)

വില്യം രാജകുമാരനെ പ്രസവിച്ചശേഷം താന്‍ അനുഭവിച്ച പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെപ്പറ്റിയും ബുദ്ധിമുട്ടുകളെപ്പറ്റിയും ഡയാനയും തുറന്നുപറഞ്ഞിരുന്നു. ‘നിങ്ങളെ ആരും കേൾക്കുന്നില്ലെന്നു തോന്നുമ്പോഴാണ് ദുരനുഭവങ്ങൾ തുടങ്ങുന്നത്. ഉള്ളിൽ വളരെയധികം വേദന അനുഭവിക്കുമ്പോൾ സ്വയം വേദനിപ്പിക്കാൻ, മുറിവേൽപ്പിക്കാൻ നമുക്ക് തോന്നും. സത്യത്തിൽ ഞാൻ കരയുകയായിരുന്നു. കാരണം ഭാര്യ, അമ്മ, പ്രിൻസസ് ഓഫ് വെയ്ൽസ് എന്നീ ചുമതലകൾ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടായിരുന്നു’ – ഡയാന പറഞ്ഞതിങ്ങനെ.

ഡയാന തുറന്നുവിട്ട കൊടുങ്കാറ്റ്‌

ചാൾസ് രാജകുമാരനുമായുള്ള ഡയാനയുടെ ബന്ധം ഉലയുന്നതിന്റെ വാർത്തകൾ ബ്രിട്ടിഷ് ടാബ്ലോയ്ഡുകളുടെ ഗോസിപ് കോളങ്ങളിൽ നിറഞ്ഞുനിന്ന കാലത്ത്, 1995 ലാണ് ബിബിസിക്കു വേണ്ടി മാർട്ടിൻ ബഷീർ നടത്തിയ ആ അഭിമുഖം പുറത്തുവന്നത്. മാർട്ടിനോടു ഡയാന നടത്തിയ വെളിപ്പെടുത്തലുകൾ ബ്രിട്ടൻ അമ്പരപ്പോടെയാണ് കേട്ടത്. താനും ചാൾസും തമ്മിലുള്ള അകൽച്ചയെപ്പറ്റിയും അതിന്റെ കാരണങ്ങളെപ്പറ്റിയും, 23 ദശലക്ഷം പേർ കണ്ട ആ അഭിമുഖത്തിൽ ഡയാന പറഞ്ഞു.

Princess of Wales Diana
ഡയാന രാജകുമാരി (Photo by KRAIPIT PHANVUT / AFP)

‘ഈ വിവാഹത്തിൽ ഞങ്ങൾ മൂന്നു പേരുണ്ട്.’ – തന്നെയും ചാൾസിനെയും ചാൾസിന്റെ അക്കാലത്തെ കാമുകി കാമില പാർക്കർ ബൗൾസിനെയും സൂചിപ്പിച്ച് ഡയാന മാർട്ടിനോടു പറഞ്ഞ ഈ വാചകം പിന്നീടു പ്രശസ്തമായി. വിവാഹജീവിതത്തിൽ താൻ നേരിട്ട അവഗണനയും രാജകുടുംബത്തിലെ വേദനിപ്പിക്കുന്ന ഏകാന്തതയുമൊക്കെ ഡയാന തുറന്നുപറഞ്ഞു. തനിക്കുള്ള ബുലീമിയ നെർവോസ എന്ന രോഗാവസ്ഥയുടെ പേരിൽപോലും രാജകുടുംബാംഗങ്ങളിൽനിന്ന് അധിക്ഷേപമുണ്ടായെന്നും പറഞ്ഞു. (ഒരു ഈറ്റിങ് ഡിസോർഡറാണ് ബുലീമിയ. എത്ര കഴിച്ചാലും മതിവരാത്ത അവസ്ഥ).

1992–93 കാലത്ത് തന്റെ പ്രഭാഷണ പരിശീലകനായിരുന്ന പീറ്റർ സെറ്റ്ലനുമായി ഡയാന നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നത് പിന്നീടാണ്. ആ റെക്കോർഡുകളിലുണ്ട് കൊട്ടാരക്കെട്ടിനുള്ളിൽ, രാജകീയ കീഴ്‌വഴക്കങ്ങൾക്കും ഉപചാരങ്ങളുടെ ചിലന്തിവലക്കെട്ടുകൾക്കുമിടയിൽ ശ്വാസംമുട്ടിയിരുന്ന ഒരു പെൺകുട്ടിയുടെ – രാജകുമാരിയുടെയല്ല, ഒരു സാധാരണ പെൺകുട്ടിയുടെ– സങ്കടപ്പിടച്ചിൽ.

കാമിലയോടുള്ള ചാൾസിന്റെ താൽപര്യമാണു തങ്ങളുടെ ബന്ധം തകർത്തതെന്നു ഡയാന സെറ്റ്ലനോട് പറയുന്നു. ചാൾസിനു തന്നോടു തീരെ താൽപര്യമില്ലെന്നും അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലായിരിക്കുമെന്നും പറഞ്ഞ ഡയാന, വിവാഹബന്ധം സുഗമമായില്ലെങ്കിൽ രഹസ്യബന്ധം തുടരാനുള്ള അനുമതി ചാൾസിനു പിതാവ് ഫിലിപ് രാജകുമാരൻ നൽകിയിരുന്നതായും ആരോപിക്കുന്നുണ്ട്. 

ആ സംഭാഷണത്തിലൊരിടത്ത് ഡയാന തന്റെ യഥാർഥ പ്രണയത്തെപ്പറ്റി പറയുന്നുണ്ട്. ‘എനിക്ക് 24–25 വയസ്സുള്ളപ്പോൾ ഇവിടെ ജോലിയെടുത്തിരുന്ന ഒരാളുമായി ഞാൻ അഗാധ പ്രണയത്തിലായി. പക്ഷേ, അതോടെ അദ്ദേഹത്തെ പിരിച്ചുവിട്ടു. പിന്നീടു കൊന്നുകളഞ്ഞു. അദ്ദേഹമായിരുന്നു എന്റെ ഏറ്റവും വലിയ, ഉദാത്തമായ സ്നേഹം.’ – രാജകുമാരിയുടെ തുറന്നു പറച്ചിൽ ബ്രിട്ടനെ ഇളക്കിമറിച്ചു.

1985ൽ തന്റെ അംഗരക്ഷനായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ബാരി മാനക്കിയെപ്പറ്റിയായിരുന്നു ഡയാന പറഞ്ഞത്. രാജകുമാരിയുമായുള്ള ‘അതിരു കടന്ന’ അടുപ്പത്തെത്തുടർന്ന് 1986ല്‍ മാനക്കിയെ ചുമതലയിൽനിന്നു നീക്കി. 1987ൽ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ ഒരു കാറിടിച്ച് മാനക്കി കൊല്ലപ്പെട്ടു. അതൊരു കൊലപാതകമാണെന്നായിരുന്നു ഡയാന അവസാനംവരെ വിശ്വസിച്ചിരുന്നത്.

ഡയാനയെ ഓർമിപ്പിക്കുന്നു മേഗൻ

British Tabloids
മേഗന്റെ അഭിമുഖ വാർത്തകൾ പ്രസിദ്ധീകരിച്ച ടാബ്ലോയ്ഡുകൾ. (Photo by Glyn KIRK / AFP)

ഡയാനയെന്ന തന്റെയമ്മ കടന്നുപോയ സങ്കടകാലങ്ങളെപ്പറ്റി അറിയുന്ന മകനായ ഹാരിയെ  അരികിലിരുത്തിയാണ് മേഗൻ മാർക്കിൾ, ഓപ്ര വിൻഫ്രിയോടു മനസ്സുതുറന്നത്. ഡയാനയുടെ ഡയമണ്ട് ടെന്നിസ് ബ്രേസ്‌ലറ്റ് ധരിച്ചാണ് മേഗൻ അഭിമുഖത്തിനെത്തിയത്. ഈ ആഭരണം ഡയാന പലവട്ടം പൊതുപരിപാടികളിൽ ധരിച്ചിട്ടുണ്ട്. 2017 ൽ മേഗനെ പ്രൊപ്പോസ് ചെയ്യുന്ന വേളയിൽ ഇതിനു ചേരുന്ന മോതിരമാണ് ഹാരി അവർക്കു സമ്മാനിച്ചതും. 

1995ലെ ആ ബിബിസി അഭിമുഖത്തിൽ ഡയാനയുടെ മുഖത്തുണ്ടായിരുന്ന ആത്മവിശ്വാസം, ധൈര്യം, ചിരി എല്ലാം മേഗന്റെ മുഖത്തുമുണ്ടായിരുന്നു. ഡയാനയുടെ വേഷത്തെ ഓർമിപ്പിക്കുന്ന, താമരയുടെ ചിത്രം ആലേഖനം ചെയ്ത കറുപ്പും വെളുപ്പും കലർന്ന വേഷമായിരുന്നു മേഗന്റേത്. മുൻപും പലപ്പോഴും ഡയാനയുടെ വസ്ത്രങ്ങളോടു സാദൃശ്യമുള്ള വേഷം ധരിച്ചു പൊതുപരിപാടികളിലും മറ്റും എത്തിയിട്ടുണ്ട് മേഗൻ.

അമ്പരന്ന് ബ്രിട്ടൻ: മിണ്ടാട്ടമില്ലാതെ കൊട്ടാരം

ബക്കിങ്ങാം കൊട്ടാരത്തെയും ബ്രിട്ടനെ ഒന്നാകെയും ഒരുപോലെ പിടിച്ചുലച്ചു ഹാരിയുടെയും മേഗന്റെയും അഭിമുഖം. അതു പുറത്തുവന്നതോടെ മൗനത്തിലായി കൊട്ടാരം. രണ്ടു മണിക്കൂർ നീണ്ട അഭിമുഖത്തിന്റെ പ്രധാന ഭാഗങ്ങൾ പുറത്തുവന്നോടെ ബ്രിട്ടിഷ് മാധ്യമങ്ങൾ അർധരാത്രിയിലും പുലർച്ചെയുമായി പ്രത്യേക പതിപ്പുകൾതന്നെ പുറത്തിറക്കി.

ഹാരിയുടെയും മേഗന്റെയും ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും അത്യന്തം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നുമായിരുന്നു എലിസബത്ത് രാഞ്ജിയുടെ മുന്‍ പ്രസ് സെക്രട്ടറി ചാൾസ് ആൻസണിന്റെ പ്രതികരണം. രാജകുടുംബത്തില്‍ വംശീയ വേര്‍തിരിവുള്ളതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖം ബ്രിട്ടിഷ് ജനതയെ എങ്ങനെയാണു സ്വാധീനിക്കുകയെന്നാണ് മാധ്യമങ്ങളടക്കം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. 

English Summary: Is history repeating? Meghan Markle looks like Diana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com