ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തേക്കുള്ള സ്വർണക്കടത്ത് യുഎപിഎ (ഭീകരപ്രവർത്തന നിരോധന നിയമം) പ്രകാരമുള്ള ‘ഭീകര പ്രവർത്തനം’ ആണോയെന്നു പരിശോധിക്കാൻ സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ആര്‍.എഫ്.നരിമാൻ, ബി.ആർ.ഗവായ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്, കേന്ദ്ര സർക്കാരിനും എൻഐഎക്കും നോട്ടിസ് അയച്ചു. സ്വർണക്കടത്ത് കേസ് കേരളത്തിലെ പിണറായി വിജയൻ സർക്കാരിനെ പിടിച്ചുകുലുക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ നിർണായകമാണ്.

സ്വർണക്കടത്ത് കേസിൽ പിടിയിലായ രാജസ്ഥാൻ സ്വദേശി മുഹമ്മദ് അസ്‍ലം, എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ ഹൈക്കോടതിയിൽ നൽകിയ അപേക്ഷ തള്ളിയതിനെതിരെയാണു സുപ്രീംകോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ടാണു സുപ്രീംകോടതി കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടിയത്. കോവിഡ് കാരണം സൗദി അറേബ്യയിലെ ജോലി നഷ്ടപ്പെട്ടെന്നും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതിനിടെ ലാൽ മുഹമ്മദ് എന്നൊരാളെ പരിചയപ്പെട്ടെന്നും പരാതിക്കാരനായ അസ്‍ലം പറയുന്നു.

ജയ്പുരിലെ അജ്ഞാത വ്യക്തിക്കു കുറച്ചു സ്വർണം കൈമാറാൻ ലാൽ സമ്മർദം ചെലുത്തി. നാട്ടിലേക്കുള്ള വിമാന ടിക്കറ്റും 10,000 രൂപയും വാഗ്ദാനം ചെയ്തു. തന്റെ പ്രയാസം കണക്കിലെടുത്ത് വാഗ്ദാനം അസ്‍ലം സ്വീകരിച്ചു. കഴിഞ്ഞ ജൂലൈയിൽ ജയ്പുർ രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വർണവുമായി പുറത്തു കടക്കുന്നതിനിടെ അറസ്റ്റിലായി. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കു ഭീഷണിയുയർത്തുകയും സാമ്പത്തിക സ്ഥിരതയെ തകർക്കുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളോടെ സ്വർണക്കടത്ത് നടത്തിയെന്ന കുറ്റമാണ് യുഎപിഎ വകുപ്പ് 16 പ്രകാരം അസ്‍ലത്തിനെതിരെ ചുമത്തിയത്.

പരാതിക്കാരന് ഏതെങ്കിലും ഭീകരവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്നു പ്രഥമദൃഷ്ട്യാ കണ്ടെത്താനായിട്ടില്ല. അദ്ദേഹം തൊഴിലാളി മാത്രമാണെന്നും ലോക്ഡൗൺ കാരണം ബുദ്ധിമുട്ടിയപ്പോൾ ചെയ്ത പ്രവർത്തിയാണു സ്വർണക്കടത്തെന്നും അഭിഭാഷകരായ ആദിത്യ ജെയിൻ, നേഹ ഗ്യാംലാനി, ഭവ്യ ഗൊളേച്ച, ഫാറൂഖ് അഹമ്മദ് എന്നിവർ കോടതിയെ ബോധിപ്പിച്ചു.

Gold
പ്രതീകാത്മക ചിത്രം

നേരത്തേ, സ്വർണക്കള്ളക്കടത്ത് മാത്രം നടത്തുന്നതു ഭീകരപ്രവർത്തനമാണെന്നു പറയാൻ കഴിയില്ലെന്നു കേരള ഹൈക്കോടതി നിയമം വ്യാഖ്യാനിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുകയെന്ന ലക്ഷ്യത്തോടെ സ്വർണം കടത്തിയതിനു തെളിവുകളില്ലെങ്കിൽ യുഎപിഎ കുറ്റം ചുമത്താനാവില്ലെന്നാണു ഡിവിഷൻ ബെഞ്ച് പറഞ്ഞത്. സ്വർണക്കടത്ത് മാത്രമായി യുഎപിഎ 15(1)എ 3(എ) വകുപ്പിന്റെ പരിധിയിൽ വരില്ലെന്നാണു ഹൈക്കോടതി വിധി.

രാജ്യത്തിന്റെ ധനപരമായ ഭദ്രത തകർക്കാനായി കള്ളനോട്ട്, നാണയം, ബന്ധപ്പെട്ട മറ്റു വസ്തുക്കൾ എന്നിവ നിർമിക്കുന്നതും കടത്തുന്നതും വിതരണം ചെയ്യുന്നതുമാണു യുഎപിഎ 15(1)എ 3(എ)യുടെ പരിധിയിൽ വരുന്നത്. മറ്റു വസ്തുക്കൾ എന്നാൽ വ്യാജനോട്ടും വ്യാജനാണയവും ഉണ്ടാക്കാനും വിതരണം ചെയ്യാനുമുള്ള ഉപകരണമോ പണിയായുധമോ പേപ്പറോ മറ്റു സാമഗ്രികളോ ആകാമെന്നും കോടതി വ്യക്തമാക്കി.

English Summary: Supreme Court to examine whether gold smuggling can fall within the scope of ‘terrorist activity’ under Unlawful Activities Prevention Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com