ADVERTISEMENT

പർഭാനി (മഹാരാഷ്ട്ര) ∙ ഗീതയെ ഓർമയില്ലേ? പ്രകാശം പരത്തുന്ന കണ്ണുകളുമായി പാക്കിസ്ഥാനിൽനിന്നു മടങ്ങിയെത്തിയ മൂകയും ബധിരയുമായ യുവതി. വർഷങ്ങൾക്കു മുൻപു പാക്കിസ്‌ഥാനിൽ എത്തപ്പെടുകയും അന്തരിച്ച കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടർന്ന് ആഘോഷപൂർവം തിരിച്ചെത്തിക്കുകയും ചെയ്ത യുവതി. ബന്ധുക്കളെ കണ്ടെത്തിയില്ലെങ്കിലും ‘ഇന്ത്യയുടെ മകളായി’ അവരിവിടെ താമസിക്കുമെന്നും അന്നു സുഷമ പറഞ്ഞിരുന്നു.

ഏറെനാളത്തെ തിരച്ചിലിനുശേഷം ഗീത അമ്മയെ കണ്ടെത്തിയെന്നാണു സന്തോഷ വാർത്ത. 2015ൽ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്ക് മടക്കി കൊണ്ടുവന്നപ്പോൾ, മാതാപിതാക്കളെ കണ്ടെത്താനായി നടത്തുമെന്നു പ്രഖ്യാപിച്ച ഡിഎൻ‌എ പരിശോധന പക്ഷേ ഇതുവരെ നടത്തിയിട്ടില്ല. പെറ്റമ്മയ്ക്കായുള്ള 29കാരി ഗീതയുടെ അന്വേഷണം അവസാനിച്ചെന്നാണ് ഇൻഡോർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻ‌ജി‌ഒ പറയുന്നത്. 9 വയസ്സുള്ളപ്പോൾ പാക്കിസ്ഥാനിൽ എത്തിയ ഗീതയെ 2015 ഒക്ടോബർ 26ന് അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെത്തുടർന്നാണ് ഇന്ത്യയിലേക്കു കൊണ്ടുവന്നത്.

ഗീതയെ ആദ്യം ഇൻഡോറിലെ എൻജിഒ നടത്തുന്ന ശ്രവണ-സംസാര ഇൻസ്റ്റിറ്റ്യൂട്ടിലാണു പാർപ്പിച്ചത്. കുടുംബത്തെ കണ്ടെത്തുന്നതിനായി അഞ്ചു വർഷത്തിലേറെ നീണ്ട തിരച്ചിലാണു മഹാരാഷ്ട്രയിലെ പർഭാനിയിലേക്ക് എത്തിച്ചത്. അവിടെ പഹാൽ എന്ന എൻ‌ജി‌ഒ ആംഗ്യഭാഷയിൽ ഗീതയ്ക്കു പരിശീലനം നൽകുകയാണിപ്പോൾ. 2020 ജൂലൈ 20 നാണ് ഗീതയെ ഇൻഡോർ ആസ്ഥാനമായുള്ള മറ്റൊരു എൻ‌ജി‌ഒ ആനന്ദ് സർവീസസ് സൊസൈറ്റിക്കു കൈമാറിയത്.

ആ എൻ‌ജി‌ഒയുടെ ജ്ഞാനേന്ദ്ര പുരോഹിത് കഴിഞ്ഞ ഡിസംബറിൽ പർഭാനിയിൽ വന്നിരുന്നതായി പഹാലിലെ ഡോ. ആനന്ദ് സെൽ‌ഗാവോങ്കർ വാർത്താ ഏജൻസി പിടിഐയോടു പറഞ്ഞു. ഗീതയുമായി രക്തബന്ധമുള്ളവരെന്ന് അവകാശപ്പെട്ടതിനെത്തുടർന്ന് ഉത്തർപ്രദേശ്, ബിഹാർ, തെലങ്കാന, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഒരു ഡസനോളം കുടുംബങ്ങളെ സ്ക്രീനിങ് ചെയ്യുന്ന പ്രക്രിയയാണ് ഇതുവരെ നടന്നത്.

മകൾ രാധയെ (ഗീത) കാണാതായിരുന്നെന്ന പർഭാനി ജില്ലയിലെ ജിന്റൂരിൽ താമസിച്ചിരുന്ന മീന വാഗ്മറെ (71) പറഞ്ഞതിനെ തുടർന്ന് തിരച്ചിൽ അവരിലേക്കു നീണ്ടതായി പുരോഹിത് പറഞ്ഞു. ‘മകളുടെ വയറ്റിൽ പൊള്ളലേറ്റതായി മീന ഞങ്ങളോട് പറഞ്ഞു, ഞങ്ങൾ പരിശോധിച്ചപ്പോൾ അത് ശരിയാണെന്നു തെളിഞ്ഞു’– പുരോഹിത് വ്യക്തമാക്കി. ഗീതയുടെ അച്ഛനും മീനയുടെ ആദ്യ ഭർത്താവുമായ സുധാകർ വാഗ്മറെ ഏതാനും വർഷങ്ങൾക്കു മുൻപു മരിച്ചു.

ഇപ്പോൾ രണ്ടാമത്തെ ഭർത്താവിനൊപ്പം ഔറംഗബാദിനു സമീപമാണ് മീന താമസിക്കുന്നത്. ഗീതയെ ആദ്യമായി കണ്ടപ്പോൾ മീനയുടെ കണ്ണു നിറഞ്ഞു തുളുമ്പി. മീന പറഞ്ഞതൊന്നും ഗീതയ്ക്ക് മനസ്സിലായില്ല. ആംഗ്യഭാഷയിലൂടെയാണ് ഗീത ആശയവിനിമയം നടത്തിയത്. ഗീത ഒന്നര മാസത്തോളം പർഭാനിയിൽ ചെലവഴിച്ചു. പലപ്പോഴും മീനയെയും മറാത്തവാഡ മേഖലയിൽ താമസിക്കുന്ന വിവാഹിതയായ അവരുടെ മകളെയും കാണാൻ ഗീത എത്താറുണ്ട്.

കുടുംബവുമായി ഒന്നിച്ചെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ ഗീതയുടെ മുൻപിലുണ്ട്. ഡിഎൻഎ പരിശോധനയാണത്. എപ്പോൾ ഡിഎൻ‌എ പരിശോധന നടത്തണമെന്നു സർക്കാരാണു തീരുമാനിക്കേണ്ടത്. അതുവരെ ഗീതയ്ക്ക് പഹാലിൽ പരിശീലനം തുടരുമെന്നും സെൽ‌ഗാവോങ്കർ പറഞ്ഞു. ഗീത മഹാരാഷ്ട്രയിലെ തന്റെ യഥാർഥ അമ്മയുമായി വീണ്ടും ഒന്നിച്ചെന്നാണു പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിൽവച്ച് അമ്മയുടെ കൈവിട്ടുപോയ പാക്ക് ബാലികയെ ഇന്ത്യൻ യുവാവ് പാക്കിസ്‌ഥാനിലെ വീട്ടിലെത്തിക്കുന്ന കഥ പറയുന്ന ‘ബജ്‌രംഗി ഭായ്‌ജാൻ’ എന്ന സൽമാൻ ഖാൻ ചിത്രം ഹിറ്റായതിനു പിന്നാലെയാണു ഗീതയുടെ കഥ ചർച്ചയായത്. ഗീതയെക്കുറിച്ചു 2012ലും വാർത്തകൾ വന്നെങ്കിലും ബജ്‌രംഗി ഭായ്‌ജാനാണ് അവളെ ഇന്ത്യയിലേക്കു കൈപിടിച്ചെത്തിച്ചത്. കൈകളിൽ തൊട്ടുനോക്കിയപ്പോൾ ഇന്ത്യക്കാരിയെന്നു മനസ്സിലായെന്നാണ് അഭയം നൽകി, വർഷങ്ങളോളം ഗീതയെ വളർത്തിയ ഈദി ഫൗണ്ടേഷന്റെ ബിൽക്കീസ് ഈദി പറഞ്ഞത്.

English Summary: 5 Years After Her Rescue From Pak, Indian Woman May Have Found Her Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com