ADVERTISEMENT

മുംബൈ ∙ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസെയുമായി തന്റെ ഭർത്താവിന് അടുപ്പമുണ്ടായിരുന്നതായും സ്ഫോടക വസ്തുക്കളുമായി ഉപേക്ഷിച്ച വാഹനം സച്ചിൻ വാസെ കഴിഞ്ഞ 4 മാസമായി ഉപയോഗിച്ചിരുന്നതായും മരണമടഞ്ഞ മൻസുക് ഹിരണിന്റെ ഭാര്യ വിമല എടിഎസ്സിനു (ഭീകരവിരുദ്ധ സ്ക്വാഡ്) നൽകിയ മൊഴിയിൽ അവകാശപ്പെട്ടു. 

ഫെബ്രുവരി 5ന് കാർ സർവീസ് ചെയ്യാൻ ഹിരണിന്റെ പക്കൽ വാസെ ഏൽപിച്ചു. ഹിരൺ അതുമായി 17ന് യാത്ര ചെയ്യുമ്പോൾ തകരാറിലായതിനെ തുടർന്ന് വഴിയോരത്ത് നിർത്തിയിട്ടു. പിറ്റേന്ന് കാറെടുക്കാൻ ചെന്നപ്പോഴാണു മോഷ്ടിക്കപ്പെട്ടതായി മനസ്സിലായത്. എന്നാൽ, ഒരാഴ്ചയ്ക്കുശേഷം സ്ഫോടക വസ്തുക്കളുമായി ആ കാർ അംബാനിയുടെ വസതിക്കു സമീപം കണ്ടെത്തുകയായിരുന്നു. 

സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വാസെ തന്റെ ഭർത്താവിനെ നിർബന്ധിച്ചിരുന്നു. എന്താണ് ഇൗ വിഷയത്തിൽ സച്ചിൻ വാസെ ഇത്തരത്തിൽ ഇടപെട്ടതെന്ന ചോദ്യത്തിന് ഉത്തരം കിട്ടുന്നില്ലെന്നും ഭർത്താവിനെ കൊലപ്പെടുത്തിയത് അദ്ദേഹം തന്നെയാണെന്നു വിശ്വസിക്കുന്നതായും വിമല എടിഎസ്സിനു നൽകിയ മൊഴിയിൽ പറയുന്നു.

സച്ചിൻ വാസയെ ക്രൈം ഇന്റലിജൻസ് യൂണിറ്റിൽനിന്നു മാറ്റി

മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി കാർ കണ്ടെത്തുകയും ആ കാറിന്റെ ഉടമ മൻസുക് ഹിരൺ പിന്നീടു കടലിടുക്കിൽ മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത സംഭവത്തിൽ ആരോപണവിധേയനായ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ സച്ചിൻ വാസയെ ക്രൈം ഇന്റലിജൻസ് യൂണിറ്റിൽനിന്ന് മഹാരാഷ്ട്ര സർക്കാർ മാറ്റി. 

കേസിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ആണിതെന്നു മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് നിയമസഭാ കൗൺസിലിൽ അറിയിച്ചു. പ്രതിപക്ഷമായ ബിജെപി ഉയർത്തിയ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 25നാണ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടക വസ്തുക്കളുമായി കാർ കണ്ടെത്തിയത്. 

തന്റെ കൈവശമുണ്ടായിരുന്ന കാർ മോഷ്ടിച്ചവരാണു സ്ഫോടക വസ്തുക്കൾ നിറച്ച് അവിടെ ഉപേക്ഷിച്ചതെന്ന് ചോദ്യംചെയ്യലിൽ ഹിരൺ പൊലീസിനോടു പറഞ്ഞിരുന്നു. എന്നാൽ, ഇൗ മാസം അഞ്ചിന് ഇദ്ദേഹത്തിന്റെ മൃതദേഹം താനെയിലെ കടൽത്തീരത്ത് അടിഞ്ഞതോടെ കേസിൽ ദുരൂഹതയേറി. ഇതിനിടെ, ക്രൈം ഇന്റലിജൻസ് യൂണിറ്റിലെ ഉദ്യോഗസ്ഥനായ സച്ചിൻ വാസെയ്ക്കു സംഭവത്തിൽ പങ്കുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. 

സച്ചിൻ വാസെയാണു തന്റെ ഭർത്താവിനെ കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നതായി ഹിരണിന്റെ ഭാര്യ എടിഎസ്സിനു മൊഴി നൽകുക കൂടി ചെയ്തതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തുടർന്നാണ് സച്ചിൻ വാസയെ ക്രൈംബ്രാഞ്ചിൽനിന്നു മാറ്റിനിർത്തി അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്.

മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വേളയിൽ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്റെ ഭാഗമായിരുന്നു സച്ചിൻ വാസെ. പിന്നീട് അദ്ദേഹത്തിന്റെ നേരെ ആരോപണം നീണ്ടതോടെ സംസ്ഥാന സർക്കാർ കേസ് മഹാരാഷ്ട്ര എടിഎസ്സിനു കൈമാറി. 

അതുവരെയുള്ള അന്വേഷണം സംബന്ധിച്ച എടിഎസ് സച്ചിൻ വാസയിൽനിന്നു മൊഴിയെടുത്തു. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്യും. അതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കേസ് ഏറ്റെടുത്ത എൻഐഎ അന്വേഷണത്തിനു മുംബൈയിലെത്തി. മുകേഷ് അംബാനിയുടെ താമസ സമുച്ചയവും പരിസരവും സന്ദർശിച്ച ഉദ്യോഗസ്ഥർ മുംബൈ പൊലീസ് കമ്മിഷണർ, ക്രൈംബ്രാഞ്ച് മേധാവി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എൻഐഎയും മഹാരാഷ്ട്ര എടിഎസ്സും സമാന്തരമായി അന്വേഷണം നടത്തിവരികയാണിപ്പോൾ. മഹാരാഷ്ട്ര സർക്കാരിന്റെ അനുമതിയില്ലാതെയാണ് കേസ് എൻഐഎ ഏറ്റെടുത്തത്.

ആസുത്രിതമെന്ന് ഫഡ്നാവിസ്

മൻസുക് ഹിരണിന്റെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു. കേസിൽ എന്തൊക്കെയോ മറയ്ക്കാൻ ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നതായും കുറ്റപ്പെടുത്തി. സച്ചിൻ വാസെയ്ക്കു പല രഹസ്യങ്ങളും അറിയാമെന്നതിനാൽ അവ അദ്ദേഹം പുറത്തുവിടുമോയെന്നാണ് സർക്കാരിന്റെ ആശങ്കയെന്നും ഫഡ്നാവിസ് പറഞ്ഞു.

English Summary: Ambani bomb scare: 'Police officer Sachin Vaze killed my husband,' says wife of Mansukh Hiren

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com