ADVERTISEMENT

ബെയ്ജിങ്∙ സർക്കാരുമായി ഇടഞ്ഞതോടെ ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മായ്ക്കെതിരെ നടപടികൾ കടുപ്പിച്ച് ചൈനീസ് ഭരണകൂടം. നിയമവിരുദ്ധമായി കുത്തക നിലനിർത്തുന്നുവെന്ന് ആരോപിച്ച് ആലിബാബയ്ക്കെതിരെ റെക്കോർഡ് തുക പിഴ ചുമത്താൻ നീക്കം നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജാക്ക് മായുടെ കമ്പനികളായ ആലിബാബയും ആന്റ് ഗ്രൂപ്പും കടുത്ത പരിശോധനകൾക്ക് വിധേയമാകുന്നതിനിടെയാണ് കമ്പനിയുടെ അടിവേര് ഇളക്കുന്ന നീക്കം.

കുത്തകയ്ക്കും തെറ്റായ വ്യാപാര രീതിക്കുമെതിരെ 1 ബില്യൻ യുഎസ് ഡോളർ പിഴയിടാനാണ് നീക്കം. ഇത്തരത്തിൽ ചൈന ചുമത്തുന്ന ഏറ്റവും വലിയ പിഴത്തുകയാണിത്. 2015 ൽ പ്രമുഖ യുഎസ് മൊബൈൽ ചിപ് നിർമാതാക്കളായ ക്വാൽകോമിനു ചുമത്തിയ 975 മില്യൻ യുഎസ് ഡോളറായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ പിഴ.

ഭരണകൂടം കൂച്ചുവിലങ്ങ് ഇട്ടതിനു പിന്നാലെ ചൈനയിലെ ഏറ്റവും ധനികൻ എന്ന വിശേഷണം ജാക് മായ്ക്ക് നഷ്ടപ്പെട്ടിരുന്നു. 2020, 2019 വർഷങ്ങളിൽ ഹുറുൺ ആഗോള ധനിക പട്ടികയിൽ ചൈനയിലെ ഏറ്റവും സമ്പന്നരായി ഇടംപിടിച്ചതു ജാക് മായും കുടുംബവുമായിരുന്നു. വിശ്വാസ്യതാ പ്രശ്നങ്ങളാണ് ഇദ്ദേഹത്തിന്റെ വീഴ്ചയ്ക്കു കാരണമെന്നു പട്ടിക പ്രസിദ്ധീകരിച്ച ഹുറുൺ റിപ്പോർട്ടിൽ പറയുന്നു.

ഒക്ടോബർ 23 ലെ പ്രസംഗത്തിൽ ചൈനയുടെ നിയന്ത്രണ സംവിധാനത്തിനെതിരെ ആഞ്ഞടിച്ചതാണു ജാക് മായുടെ വിധി കുറിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കുമെതിരെയായിരുന്നു മായുടെ പ്രതികരണം.

‘ചൈനക്കാര്‍ പറയുന്നതു പോലെ, നിങ്ങള്‍ 100,000 യുവാന്‍ ബാങ്കില്‍നിന്നു കടമെടുത്താല്‍ നിങ്ങള്‍ക്ക് ചെറിയ പേടിയുണ്ടാകും. നിങ്ങള്‍ 10 ലക്ഷം യുവാനാണ് കടമെടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്കും ബാങ്കിനും പേടിയുണ്ടാകും. അതേസമയം നിങ്ങള്‍ 1 ബില്യന്‍ ഡോളറാണ് കടമെടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്കു ഭയമേ കാണില്ല, മറിച്ച് ബാങ്കിനു പേടിയുണ്ടാകും’ - എന്നു പറഞ്ഞതാണ് ജാക്ക് മായെ കെണിയിലാക്കിയത്.

ചൈനയ്ക്ക് ഒരു സാമ്പത്തിക പരിസ്ഥിതിയില്ല‍െന്നും ചൈനീസ് ബാങ്കുകള്‍ പണയം വയ്ക്കല്‍ കടകളാണെന്നും മാ പറഞ്ഞത് അധികാരികള്‍ ഗൗരവത്തിലെടുക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ആദ്യ ഓഹരി വാഗ്ദാനം (ഐപിഒ) അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനു രണ്ടാഴ്ച മുൻപാണ് രാജ്യത്തെ ബാങ്കിങ് സംവിധാനത്തെക്കുറിച്ച്, ചൈനയെ ചൊടിപ്പിച്ച ഈ വാചകം മാ ഒരു പ്രസംഗത്തില്‍ പറഞ്ഞത്.

ഇതോടെ ആലിബാബയുടെ പ്രവർത്തനങ്ങൾക്കു സർക്കാർ കടിഞ്ഞാൺ ഇടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. നവംബറിൽ ജാക്ക് മായുടെ ഫിനാൻഷ്യൽ ടെക്ക് കമ്പനിയായ ആന്റ് ഗ്രൂപ്പിനു വാഗ്ദാനം ചെയ്യപ്പെട്ട പൊതുനിക്ഷേപം പ്രസിഡന്റ് ഷി ചിൻപിങ് നേരിട്ട് ഇടപെട്ട് തടഞ്ഞിരുന്നു.

രാജ്യത്തു ടെക് മേഖലയിൽ പരിശോധന കർശനമാക്കി. ഡിസംബറിൽ ആലിബാബയെ മാത്രം ലക്ഷ്യമിട്ടു പരിശോധന കടുപ്പിച്ചു. മൂന്നുമാസത്തോളം പൊതുവേദികളിൽ ജാക് മായെ കണ്ടില്ല. തടവിലാക്കപ്പെട്ടു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നു. ജനുവരിയിൽ, 50 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾ അവസാനിച്ചത്.

English Summary: China Eyes Record Monopoly Fine Near $1 Billion For Alibaba: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com