ADVERTISEMENT

മലപ്പുറം ∙ കാൽ നൂറ്റാണ്ടിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പിന് വീണ്ടും ഒരു വനിതാ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്. കോഴിക്കോട് സൗത്തിൽ നൂർബിന റഷീദാണ് ലീഗിന്റെ സ്ഥാനാർഥി. സിറ്റിങ് എംഎൽഎ എം.കെ. മുനീറിനു പകരമാണ് നൂർബിനയെ മണ്ഡലത്തിൽ നിർത്താൻ ലീഗ് നേതൃത്വം തീരുമാനിച്ചത്. മുനീർ കൊടുവള്ളിയിൽ മത്സരിക്കും.

1996ൽ ആണ് കേരളത്തിൽ ലീഗ് ആദ്യമായി വനിതാ സ്ഥാനാർഥിയെ പരിഗണിച്ചത്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഖമറുന്നിസ അൻവറിനായിരുന്നു നിയോഗം. സംസ്ഥാന സാമൂഹികക്ഷേമ ബോർഡ് അധ്യക്ഷയായിരുന്ന അവർ പദവി രാജിവച്ചാണ് മത്സരത്തിനിറങ്ങിയത്. പക്ഷേ സിപിഎം നേതാവ് എളമരം കരീമിനോട് പരാജയപ്പെട്ടു. പിന്നീട് ഇതുവരെ വനിതാ സ്ഥാനാർഥിയെ നിയമസഭയിലേക്ക് ലീഗ് പരീക്ഷിച്ചിട്ടില്ല.

ചില സംഘടനകളിൽനിന്നുള്ള എതിർപ്പ് ഖമറുന്നിസ അൻവറിന്റെ തോൽവിയിലേക്ക് നയിച്ചിരുന്നതായി വിലയിരുത്തലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പിന്നീട് പരീക്ഷണത്തിന് ലീഗ് മുതിർന്നിരുന്നില്ല. എന്നാൽ, ഇത്തവണ പ്രാതിനിധ്യം വേണമെന്ന് വനിതാ ലീഗ്, നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നൂർബിനയുടെ സ്ഥാനാർഥിത്വം.

വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ് നൂർബിന. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, വനിതാ ലീഗ് അധ്യക്ഷയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സുഹറ മമ്പാട് തുടങ്ങിയവരുടെ പേരും പാർട്ടി പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ നൂർബിനയ്ക്ക് നറുക്ക് വീഴുകയായിരുന്നു.

English Summary: Kozhikode South Muslim League Candidate Noorbina Rasheed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com