ADVERTISEMENT

ന്യൂഡല്‍ഹി∙ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം പാര്‍ക്ക് ചെയ്ത സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ടെലഗ്രാം ചാനല്‍ നിര്‍മിച്ചിരിക്കുന്നത് ഇന്ത്യന്‍ മുഹാജിദീന്‍ ഭീകരനെ പാര്‍പ്പിച്ചിരിക്കുന്ന തിഹാര്‍ ജയിലിലെ ബാരക്കിനുള്ളില്‍ വച്ച്. തെഹ്‌സീന്‍ അക്തര്‍ എന്ന ഭീകരനെ പാര്‍പ്പിച്ചിരിക്കുന്ന ബാരക്കിനു സമീപത്തുനിന്ന് ടെലഗ്രാം ചാനല്‍ ആരംഭിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ നീക്കത്തിലാണ് ഫോണ്‍ കണ്ടെത്തിയത്. 

നരേന്ദ്ര മോദിയുടെ റാലി ലക്ഷ്യമിട്ട് 2014ല്‍ പട്‌നയില്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ടാണ് തെഹ്‌സീന്‍ അക്തറിനെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദ്, ബോധ്ഗയ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടന പരമ്പരയുമായും ഇയാള്‍ക്ക് ബന്ധമുണ്ട്. 

തോര്‍ ബ്രൗസര്‍ ഉപയോഗിച്ച് ഒരു വിര്‍ച്വല്‍ നമ്പര്‍ ഉണ്ടാക്കി അതുവഴിയാണ് ടെലഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ചത്. ഈ അക്കൗണ്ട് വഴിയാണ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഉപേക്ഷിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള സന്ദേശം അയച്ചിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. 

മൊബൈല്‍ ഫോണ്‍ കണ്ടെടുത്ത പശ്ചാത്തലത്തില്‍ തെഹ്‌സീനെ റിമാന്‍ഡില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ഡല്‍ഹി പൊലീസ് ആലോചിക്കുന്നത്. സെപ്റ്റംബറില്‍ സജീവമായിരുന്ന, പിന്നീട് റദ്ദാക്കിയ മറ്റൊരു നമ്പരും പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ്. വ്യാജ ഐഡി കാര്‍ഡുകള്‍ നല്‍കിയാണ് നമ്പരുകള്‍ എടുത്തിരിക്കുന്നത്. കണ്ടെത്തിയ ഫോണ്‍ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയമാക്കുമെന്നു ഡല്‍ഹി പൊലീസ് അറിയിച്ചു. 

ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ വിടിനു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസമാണ് ടെലഗ്രാം അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. 27-ാം തീയതി സംഭവത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സന്ദേശം അതേ അക്കൗണ്ടില്‍നിന്ന് അയച്ചുവെന്നും പൊലീസ് പറഞ്ഞു. ക്രിപ്‌റ്റോ കറന്‍സി വഴി പണം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. 

മുംബൈ ക്രൈംബ്രാഞ്ചാണ് കേസ് ആദ്യം അന്വേഷിച്ചത്. എന്നാല്‍ വാഹനം കൈവശം വച്ചിരുന്ന മന്‍സുക് ഹിരണ്‍ എന്നയാള്‍ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം ഏറ്റെടുത്തു. തിങ്കളാഴ്ച എന്‍ഐഎ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

English Summary: Mukesh Ambani Security Scare: Phone Traced To Tihar Cell Of IM Terrorist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com