ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് നായ്ക്കൾക്കു നിലവാരമില്ലെന്ന ഐജി പി.വിജയന്റെ റിപ്പോർട്ട് പൊലീസ് മൃഗ ഡോക്ടർ തള്ളി. തലസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയനു സല്യൂട്ട് അടിച്ച നായ്ക്കൾക്കു നിലവാരമുണ്ടെന്നും ഇക്കാര്യത്തിൽ ഐജിയുടെ കണ്ടെത്തൽ ശരിയല്ലെന്നുമാണു മൃഗ ഡോക്ടർ ലോറൻസിന്റെ റിപ്പോർട്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യ പ്രകാരമാണ് അദ്ദേഹം നായ്ക്കളെ പരിശോധിച്ചത്. ഇതോടെ ഇതേ നായ്ക്കളുടെ പാസിങ് ഔട്ട് പരേഡ് തൃശൂർ പൊലീസ് അക്കാദമിയിൽ നടത്താൻ നിശ്ചയിച്ച വിജയൻ വെട്ടിലായി. അക്കാദമിയിൽ പരിശീലനത്തിന്റെ ചുമതല വിജയനാണ്. 

കഴിഞ്ഞ മാസം പകുതിയോടെയാണു മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യത്തിനു കെ 9 സ്ക്വാഡിലെ പുതിയ ബാച്ച് നായ്ക്കളുടെ പാസിങ് ഔട്ട് തലസ്ഥാനത്തു നടത്തിയത്. അക്കാദമിയിൽ ഇതു നടത്താൻ അവസാന വട്ട ഒരുക്കവും പൂർത്തിയായ ശേഷമാണു 2 ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപ്പെട്ട് ഇതു തിരുവനന്തപുരത്തേക്കു മാറ്റിയത്. അക്കാദമിയിലെ പൊലീസ് ഉദ്യോഗസ്ഥരിൽ ഇത് അമർഷമുളവാക്കിയിരുന്നു. 

കഴിഞ്ഞ വ‌ർഷം ഫെബ്രുവരിയിൽ പഞ്ചാബിൽനിന്ന് എഡിജിപിയുടെ നേതൃത്തിലുള്ള സംഘം  ലക്ഷങ്ങൾ ചെലവിട്ട് 15 ബൽജിയൻ മലെന്വ നായ്ക്കളെ വാങ്ങിയിരുന്നു. അക്കാദമയിൽ 10 മാസം പരിശീലനം പൂർത്തിയാക്കിയ ഇവയ്ക്കാണു പ്രഥമ ദൃഷ്ട്യാ നിലവാരമില്ലെന്ന് ഐജി  കണ്ടെത്തിയത്. മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചതിനു പിന്നാലെയായിരുന്നു റിപ്പോർട്ട്. ഇവയും പരിശീലകരുടെ ശമ്പളവും ഭാവിയിൽ സേനയ്ക്കു ബാധ്യതയാകുമെന്നും ഐജി പറഞ്ഞിരുന്നു. 

റിപ്പോർട്ട് വായിച്ച ഡിജിപി ലോക്നാഥ് ബെഹ്റ അടക്കമുള്ള പൊലീസ് ആസ്ഥാനത്തെ ഉന്നതർ ഞെട്ടി. ഇതു ചർച്ച ചെയ്യാമെന്നു കുറിച്ചു ഡിജിപി ലോക്നാഥ് ബെഹ്റ ഫയൽ മടക്കി. തുടർന്നാണു മൃഗ ഡോക്ടറെ പരിശോധനയ്ക്ക് അയച്ചത്. നായ്ക്കൾക്കെല്ലാം നല്ല നിലവാരമുണ്ടെന്ന് അദ്ദേഹം റിപ്പോർട്ട് നൽകി. പൊലീസ് സേനയുടെ മൃഗ ഡോക്ടറാണെങ്കിലും ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ മൃഗ ഡോക്ടർ കൂടിയാണ്. മിക്ക ദിവസവും അവിടെ പോകുന്നുമുണ്ട്. അതിനാൽ ഈ കണ്ടെത്തലിനെ ആരും ചോദ്യം ചെയ്യില്ലെന്ന് ഉന്നതർക്കറിയാം. 

അതിനിടെ ഇതേ നായ്ക്കളുടെ പാസിങ് ഔട്ട് അക്കാദമിയിൽ നടത്താൻ നിശ്ചയിച്ചതിനെ കുറിച്ച് പൊലീസ് ആസ്ഥാനത്തുനിന്നു രഹസ്യ അന്വേഷണം തുടങ്ങി. മാത്രമല്ല ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ എങ്ങനെയാണു നായ്ക്കളുടെ നിലവാരം കണ്ടെത്തിയതെന്നും അതിന് ആരാണ് ചുമതലപ്പെടുത്തിയതെന്നും ഉന്നതർ ചോദിക്കുന്നു. ഇതെല്ലാം പാവം ഐജിയെ ലക്ഷ്യമിട്ടെന്നാണ് അക്കാദമിയിലെ പൊലീസുകാർ പറയുന്നത്. അക്കാദമിയിൽ പാസിങ് ഔട്ട് വേണമെന്ന് ആദ്യം പറഞ്ഞ ബറ്റാലിയൻ ചുമതലയുള്ള ഐപിഎസുകാരെ തൽക്കാലം വേട്ടയാടില്ലെന്നാണു സൂചന. 

English Summary : Police Veterinary doctor rejects IG report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com