ADVERTISEMENT

ന്യൂഡല്‍ഹി∙ ശബരിമല സ്ത്രീപ്രവേശന കേസില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭിന്നവിധി രേഖപ്പെടുത്തിയതിനെ പ്രശംസിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. ഭരണഘടനാ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കണമെന്ന് നീതിന്യായവ്യവസ്ഥയെ ഓര്‍മിപ്പിക്കുകയെന്ന മഹത്തായ ദൗത്യമാണ് ഭിന്നവിധി പ്രസ്താവത്തിലൂടെ ഇന്ദു മല്‍ഹോത്ര ചെയ്തതെന്ന് കോടതിയില്‍ നടത്തിയ യാത്രയയപ്പ് യോഗത്തില്‍ അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ജഡ്ജി എന്ന നിലയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ സുപ്രീംകോടതിയിലെ അവസാന പ്രവൃത്തിദിവസമാണ് ഇന്ന്. 

മികച്ച ജഡ്ജിയായ അവര്‍ പെട്ടെന്നാണു വിരമിക്കുന്നതെന്നും അടുത്ത പത്തു വര്‍ഷം കൂടി അവര്‍ തുടരേണ്ടതായിരുന്നുവെന്നും കെ.കെ. വേണുഗോപാല്‍ പറഞ്ഞു. ഇന്ദുവിനേക്കാള്‍ മികച്ച ഒരു ജഡ്ജിയെ താന്‍ കണ്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. 

ഏറെ വൈകാരികമായാണ് ഇന്ദു മല്‍ഹോത്ര മറുപടി പറഞ്ഞത്. അതിയായ സംതൃപ്തിയോടെയാണു വിരമിക്കുന്നതെന്ന് അവര്‍ പറഞ്ഞു. കണ്ണുകള്‍ നിറഞ്ഞു വാക്കുകള്‍ മുറിഞ്ഞതോടെ അവര്‍ പ്രസംഗം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചു. 

ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിരമിക്കുന്നതോടെ ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി സുപ്രീംകോടതിയിലെ ഏക വനിതാ ജഡ്ജിയായി മാറും. 2018 ഏപ്രില്‍ 27-നാണ് ഇന്ദു മല്‍ഹോത്ര സുപ്രീംകോടതി ജഡ്ജിയായത്. ആദ്യമായാണ് ഒരു വനിതാ അഭിഭാഷകയെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയാക്കിയത്. മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷമാണ് അവര്‍ വിരമിക്കുന്നത്.

English Summary: Attorney general K K Venugopal praises Justice Indu Malhotra on Sabrimala dissenting judgment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com