ADVERTISEMENT

ജയ്പുർ ∙ ശരിയായ ദിശയിലേക്കു തിരിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നും അല്ലാത്തപക്ഷം ജനം അദ്ദേഹത്തെക്കൊണ്ട് അതു ചെയ്യിക്കുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്തെ ഒറ്റക്കെട്ടായി നിർത്തുന്ന കാര്യത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്തിന്റെ ഉപദേശമെങ്കിലും സ്വീകരിക്കാൻ മോദി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘രാജ്യം ഭരിക്കുന്ന കക്ഷി മതത്തിന്റെ പേരിൽ വിഭാഗീയത സൃഷ്ടിക്കുകയാണ്. ഇപ്പോഴവർ ഹിന്ദു മുസ്‌ലിം ഭിന്നതയാണു സൃഷ്ടിക്കുന്നത്. അതു കഴിഞ്ഞാൽ ഇതേ ആളുകൾ ഹിന്ദുക്കൾക്കിടയിലെ വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിക്കും. പൊതു വിഭാഗമെന്നും, ഒബിസി എന്നും ദലിതെന്നും ഒക്കെ ആളുകളെ ഭിന്നിപ്പിച്ചു തമ്മിലടിപ്പിക്കും.’– ഗെലോട്ട് കുറ്റപ്പെടുത്തി.

തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ജനങ്ങളുടെ സർക്കാർ ആയിരിക്കണം. മോദി 56 ഇഞ്ച് നെഞ്ചിനെക്കുറിച്ചു വാചാലനാകുന്നുണ്ട്. ഇനിയെങ്കിലും അതു യാഥാർഥ്യമാക്കി കാണിക്കൂ. ആറേഴു വർഷമായി തിരക്കിട്ട തീരുമാനങ്ങളായിരുന്നു. ഇനിയെങ്കിലും എല്ലാ ജനങ്ങളെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള തീരുമാനങ്ങൾ എടുക്കണമെന്നും ഗെലോട്ട് പറഞ്ഞു.

കഴിഞ്ഞ ദിവസം രാജസ്ഥാൻ നിയമസഭയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കോൺഗ്രസ് എംഎൽഎ ആദിവാസികളെ പ്രത്യേക മതവിഭാഗമായി പരിഗണിച്ചുള്ള നിയമ വ്യവസ്ഥകൾ വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ഭാരതീയ ട്രൈബൽ പാർട്ടിയിൽപ്പെട്ട എംഎൽഎമാർ ഇതിനു പിന്തുണയുമായും ബിജെപി ശക്തമായ വിമർശനവുമായും രംഗത്തെത്തിയിരുന്നു.

പിന്നീട് മുഖ്യമന്ത്രി ഗെലോട്ട് ഇക്കാര്യമുന്നയിച്ച ഡൂംഗർപൂർ എംഎൽഎയും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഗണേശ് ഘോഘരയുമായി വിഷയം സംസാരിച്ചെങ്കിലും പാർട്ടിയോ സർക്കാരോ ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രതികരണങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ ഈ സാഹചര്യത്തിലാണു പ്രധാനമന്ത്രിക്കെതിരെ രാജ്യത്തെ ഭിന്നിപ്പിക്കരുതെന്ന ശക്തമായ വിമർശനവുമായി ഗെലോട്ട് രംഗത്ത് എത്തിയതെന്നതും ശ്രദ്ധേയമാണ്.

English Summary: Gehlot lashes out at PM Modi; says come on right path otherwise people will make it happen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com