ADVERTISEMENT

തിരുവനന്തപുരം∙ പാര്‍ട്ടി പറഞ്ഞാല്‍ നേമത്തെ വെല്ലുവിളി ഏറ്റെടുക്കാമെന്ന് കോൺഗ്രസ് എംപി കെ.മുരളീധരന്‍. വ്യക്തിപരമായ ഇമേജ് നോക്കുന്ന ആളല്ല താന്‍, പാര്‍ട്ടി പറയുന്ന ചാലഞ്ച് ഏറ്റെടുക്കും. നേമത്ത് ഉമ്മന്‍ ചാണ്ടിയുടെ പേര് വന്നതില്‍ എല്‍ഡിഎഫ് – ബിജെപി ഗൂഢാലോചന സംശയിക്കുന്നു. ഉമ്മന്‍ ചാണ്ടിയോ താനോ നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടില്ല.

മത്സരിക്കാൻ ഹൈക്കമാന്‍ഡ് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. ഉമ്മന്‍ ചാണ്ടിയോ രമേശ് ചെന്നിത്തലയോ നേമത്ത് മത്സരിക്കാന്‍ സാധ്യതയില്ല. ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന പ്രചാരണം കൊണ്ടുവന്നത് ശരിയായില്ല. ‌മണ്ഡലത്തില്‍ വേരോട്ടമുള്ളആള്‍ സ്ഥാനാര്‍ഥിയായാല്‍ ജയം ഉറപ്പെന്നും കെ.മുരളീധരൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം, കോണ്‍ഗ്രസിന്റെ നേമം സസ്പെന്‍സ് തുടരുമ്പോള്‍ ആരാണ് ആ കരുത്തന്‍ എന്ന കാത്തിരിപ്പിലാണ് നേമത്തെ വോട്ടര്‍മാര്‍. കരുത്തര്‍ വന്നാല്‍ മത്സരം കടുക്കുമെന്ന ആവേശവുമാണ് മണ്ഡലത്തില്‍ നിറയുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിക്കായുള്ള കാത്തിരിപ്പ് നീളുന്നത് പ്രവര്‍ത്തനത്തെ ബാധിക്കുെമന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

രാഷ്ട്രീയ കേരളത്തിന്റെ ചര്‍ച്ച മുഴുവന്‍ നേമത്തിന്റെ പേരിലാണ്. അതിന്റെ ആവേശത്തിലും കൗതുകത്തിലുമാണ് ഇവിടത്തെ നാട്ടുകാരും. പ്രധാന ആകാംക്ഷ ഉമ്മന്‍ചാണ്ടിയോ മറ്റു പ്രമുഖ നേതാക്കളോ ഇങ്ങോട്ട് വരുമോയെന്നതിലാണ്. ഇനി ഉമ്മന്‍ചാണ്ടി അല്ലങ്കില്‍ മറ്റൊരു കരുത്തുറ്റ നേതാവെത്തിയാല്‍ മത്സരം എത്രത്തോളം കടുപ്പമുള്ളതാകുമെന്നതാണ് മറ്റൊരു ആകാംക്ഷ.

സസ്പെന്‍സ് നീളുമ്പോള്‍ എതിരാളികള്‍ അല്‍പം മുന്നിലോടിത്തുടങ്ങി. മതിലുകളിൽ എല്‍ഡിഎഫിന്റെ പോസ്റ്ററുകള്‍ പതിഞ്ഞു കഴിഞ്ഞു. ബിജെപിയും ബുക്ക് ചെയ്ത് തുടങ്ങി. ‘നേമം പിടിക്കാന്‍ അവന്‍ വരുന്നു’ എന്ന ക്യാംപെയ്‌ൻ ആവേശം നിറച്ചിട്ടുണ്ട്. പക്ഷേ ആരാണ് ‘അവന്‍’ എന്ന കാത്തിരിപ്പ് നീളുന്നത് ചെറിയതോതില്‍ മുഷിപ്പിനും ഇടവരുത്തിയേക്കും.

English Summary: Voters in Nemom Constituency Awaits Congress Candidate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com