ADVERTISEMENT

ഗുവാഹത്തി∙ അസം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനെ രൂക്ഷമായി കടന്നാക്രമിച്ച് ബിജെപിയുടെ മുതിർന്ന നേതാക്കൾ. പാക്കിസ്ഥാന്‍ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ പാതയാണ് കോൺഗ്രസ് പിന്തുടരുന്നതെന്ന് പറഞ്ഞ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ പാർട്ടിയുടെ താരപ്രചാരകരായ ഗാന്ധി കുടുംബത്തെ പാമ്പുകളോട് ഉപമിക്കുകയും ചെയ്തു. സംസ്ഥാനത്ത് തുടർഭരണം കാംക്ഷിക്കുന്ന ബിജെപി അതിശക്തമായ പ്രചാരണമാണ് നടത്തുന്നത്. മാർച്ച് 27, ഏപ്രിൽ 1, 3 തീയതികളില്‍ മൂന്നു ഘട്ടങ്ങളായി ആണ് അസമിലെ തിരഞ്ഞെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളാണ് അസമിൽ പ്രചാരണത്തിനെത്തുന്നത്. തിങ്കളാഴ്ചയെത്തിയത് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ചൗഹാനുമായിരുന്നു. അസമിൽ കോൺഗ്രസ് ബദ്രുദ്ദീൻ അജ്മലിന്റെ എഐയുഡിഎഫിനൊപ്പം സഖ്യം ചേർന്നാണ് മത്സരിക്കുന്നത്. ഇതാണ് ജിന്നയോട് ഉപമിക്കാൻ കാരണം.

‘രാഹുൽ ബാബ, കോൺഗ്രസ്, ബദ്രുദ്ദീൻ അജ്മൽ തുടങ്ങിയവർ ഇന്ത്യയെ വിഭജിച്ച മുഹമ്മദ് അലി ജിന്നയുടെ പാതയാണ് പിന്തുടരുന്നത്. ഈ സഖ്യത്തിന് അസമിന്റെ ഭാവി സുരക്ഷിതമാക്കാനാകില്ല. അവർക്ക് അസമിനെ വിഭജിക്കാനേ കഴിയൂ. കോൺഗ്രസും വിവിധ ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. രാഹുൽ ബാബ കോൺഗ്രസ് വാഴ്ചയുടെ അന്ത്യം കുറിക്കും’ – ദിബ്രുഗഡിലെ പ്രചാരണയോഗത്തിൽ ചൗഹാൻ പറഞ്ഞു.

‘അസമിലെ ഭരണകാലത്ത് കോൺഗ്രസ് ഇവിടെ നൽകിയത് അക്രമവും നുഴഞ്ഞുകയറ്റവും രക്തംചൊരിയലും ആണ്. ഭിന്നിച്ചു ഭരിക്കുക എന്ന നയത്തിലാണ് അവർ ഭരണം നടത്തിയത്. കഴിഞ്ഞ അഞ്ചു വർഷം ബിജെപിയുടെ നേതൃത്വത്തിൽ സർബാനന്ദ സോണോവാളിനു കീഴിൽ നിരവധി വികസനം നടന്നു’ – ചൗഹാൻ കൂട്ടിച്ചേർത്തു.

ദുലിയാജനിലെ പ്രസംഗത്തിലാണ് ഗാന്ധി കുടുംബത്തെ പാമ്പുകളോട് ചൗഹാൻ ഉപമിച്ചത്. രാഹുലിന്റെയും കോൺഗ്രസിന്റെയും വിഭജന പാത അസമും രാജ്യവും അംഗീകരിക്കില്ല. കോൺഗ്രസ് എസ്ആർപി പാർട്ടിയായിമാറി (എസ് – സോണിയ, ആർ – രാഹുൽ, പി – പ്രിയങ്ക), ചൗഹാനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

സുഗന്ധദ്രവ്യ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമാണ് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) പാർട്ടിയെ നയിക്കുന്ന ബദ്രുദ്ദീൻ അജ്മൽ. ഇദ്ദേഹം അസമിൽ നുഴഞ്ഞുകയറ്റം നിറച്ചുവെന്നും സുഗന്ധദ്രവ്യ വ്യപാരം ആണെങ്കിലും സമൂഹത്തിൽ വിഷമാണ് പടർത്തുന്നതെന്നും നഹർകാട്യയിൽ നടന്ന റാലിയിൽ ചൗഹാൻ ആരോപിച്ചിരുന്നു.

അതേസമയം, കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ അതു അഴിമതിയുടെ സർക്കാരിനെ തിരിച്ചെത്തിക്കലാണെന്ന് ബിശ്വനാഥ് ജില്ലയിലെ സൂട്ടീ മണ്ഡലത്തിലെ റാലിയിൽ നഡ്ഡ പറഞ്ഞു.

English Summary: "Congress On Jinnah's Path", "Sonia-Rahul-Priyanka Snakes": BJP Spews Fire In Assam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com