ADVERTISEMENT

കോട്ടയം ∙ കഴിഞ്ഞ ദിവസം വരെ അധികമൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു നിയമസഭാ മണ്ഡലം നേരമൊന്ന് ഇരുട്ടിവെളുത്തപ്പോഴേക്കും സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലമായി മാറി. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്യുകയും പിന്നാലെ കോൺഗ്രസിലെ പദവികളെല്ലാം രാജിവയ്ക്കുകയും ചെയ്ത ലതിക സുഭാഷ്, ഏറ്റുമാനൂരിൽനിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ മണ്ഡലത്തിന് അപ്രതീക്ഷിത താരപരിവേഷമാണ് കൈവന്നത്.

രണ്ടു ദിവസമായി കേരള രാഷ്ട്രീയത്തിലെ ചർച്ചാവിഷയമായ ലതിക, സ്ഥാനാർഥിയായി എത്തുന്നതോടെ ഏറ്റുമാനൂരിൽ ശക്തമായ മത്സരത്തിന് അരങ്ങൊരുങ്ങി. യുഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസിലെ (ജെ) പ്രിൻസ് ലൂക്കോസും എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവനുമാണ് മത്സരിക്കുന്നത്. എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസ് ആദ്യം പ്രഖ്യാപിച്ച ഭരത് കൈപ്പാറേടനെ പിൻവലിച്ച് പകരം എൻ. ശ്രീനിവാസനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.

ലതികയെ അനുനയിപ്പിക്കാൻ എ.കെ.ആന്റണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ലതികയുടെ സ്ഥാനാർഥിത്വം യുഡിഎഫ് വോട്ടുകൾ ഭിന്നിക്കാനിടയാക്കിയേക്കുമെന്ന് മുന്നണി നേതൃത്വത്തിന് ആശങ്കയുണ്ട്. കേരള കോൺഗ്രസ് (എം) മുന്നണി മാറിയതോടെ കോൺഗ്രസ് ഏറ്റെടുക്കുമെന്നു കരുതിയിരുന്ന ഏറ്റുമാനൂർ സീറ്റ് കേരള കോൺഗ്രസിന് (ജെ) നൽകിയതിൽ കോൺഗ്രസ് പരസ്യമായി പ്രതിഷേധിച്ചിരുന്നു.

ലതിക സ്ഥാനാർഥിയായി എത്തുന്നത് കോൺഗ്രസ് പ്രവർത്തകരെ ഏതുവിധത്തിൽ സ്വാധീനിക്കുമെന്നത് പ്രധാനമാണ്. ലതിക മത്സരിക്കുന്നത് യുഡിഎഫിനാണ് നഷ്ടമുണ്ടാക്കുന്നതെന്ന് പറയുമ്പോഴും എൽഡിഎഫ് ക്യാംപിലും ആശങ്കയൊഴിയുന്നില്ല. കേരള കോൺഗ്രസിന്റെ (എം) മുന്നണിമാറ്റം മുൻതൂക്കം നൽകുമെന്ന് എൽഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും, വൈകാരികത നിറഞ്ഞ മണിക്കൂറുകൾക്കൊടുവിൽ നാട്ടുകാരി കൂടിയായ ലതിക ഇറങ്ങുന്നത് സ്ത്രീവോട്ടർമാരെ ഉൾപ്പെടെ സ്വാധീനിച്ചേക്കാമെന്ന് വിലയിരുത്തലുണ്ട്.

സുരേഷ് കുറുപ്പിന് പാർട്ടിക്ക് അതീതമായി ലഭിച്ചിരുന്ന വോട്ടുകൾ ഇത്തവണ ആർക്കു ലഭിക്കുമെന്നതും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചേക്കാം. സംസ്ഥാന തലത്തിൽത്തന്നെ അറിയപ്പെടുന്ന നേതാവായ ലതിക സ്വതന്ത്രയായി മത്സരരംഗത്തിറങ്ങുന്നത് മുന്നണികൾക്കതീതമായി വോട്ട് സമാഹരിക്കാൻ സഹായകരമാകുമെന്നും രാഷ്ട്രീയ വൃത്തങ്ങളിൽ വിലയിരുത്തലുണ്ട്. 

തോമസ് ചാഴികാടനിലൂടെ യുഡിഎഫ് കൈവശം വച്ചിരുന്ന മണ്ഡലം 2011 ൽ സുരേഷ് കുറുപ്പ് 1801 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് പിടിച്ചെടുത്തത്. 2016ൽ ഭൂരിപക്ഷം വർധിപ്പിച്ച് 8899 വോട്ടിനാണ് സുരേഷ് കുറുപ്പ് മണ്ഡലം നിലനിർത്തിയത്.

എൽഡിഎഫിന് 53,805 വോട്ടും (40.67%) യുഡിഎഫിന് 44,906 വോട്ടുമാണ് (33.94%) ലഭിച്ചത്. എന്‍ഡിഎയ്ക്കു വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ഥി എ.ജി.തങ്കപ്പന്‍ 27,540 വോട്ട് (20.82%) നേടിയിരുന്നു. യുഡിഎഫ് വിമതനായി മത്സരിച്ച ജോസ്മോൻ മുണ്ടയ്ക്കൽ 3774 വോട്ടുകൾ നേടിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. ലതികയുടെ സ്ഥാനാർഥിത്വത്തോടെ മണ്ഡലത്തിൽ തീപാറും പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. മണ്ഡലത്തിലെ മത്സരഫലവും പ്രവചനാതീതമാകുന്നു. 

English Summary: Triangular fight in Ettumanoor Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com