ADVERTISEMENT

തിരുവനന്തപുരം ∙ മികച്ച സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കിയിട്ടും അതിന്റെ ശോഭ കെടുത്തുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ നേതാക്കള്‍ നടത്തുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം. മുതിര്‍ന്ന നേതാക്കളുടെ പരസ്യപ്രതികരണങ്ങള്‍ അതിരുവിട്ടതോടെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ ഹൈക്കമാന്‍ഡ് വിലക്കി. വിജയസാധ്യത കണക്കിലെടുത്താണ് സ്ഥാനാര്‍ഥിപട്ടിക പുറത്തിറക്കിയതെന്നും ജയത്തെ ബാധിക്കുന്ന പ്രതികരണങ്ങള്‍ നേതാക്കളില്‍നിന്ന് ഉണ്ടാകരുതെന്നും കേന്ദ്ര നേതൃത്വം മുന്നറിയിപ്പു നല്‍കി.

നേതാക്കള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ ഇഷ്ടക്കാരെ പട്ടികയില്‍ തിരുകി കയറ്റിയെന്ന പ്രതികരണം കെ.സുധാകരനില്‍നിന്നുണ്ടായതോടെയാണ് കേന്ദ്ര നേതൃത്വം നിലപാട് കടുപ്പിച്ചത്. തിരഞ്ഞെടുപ്പ് സമിതി നിശ്ചയിച്ച പട്ടികയ്ക്കെതിരെ മുതിര്‍ന്ന നേതാവ് രംഗത്തുവന്നത് പാര്‍ട്ടിക്കുള്ളിലും പ്രതിഷേധത്തിനിടയാക്കി. സമൂഹ മാധ്യമങ്ങളിലും സുധാകരന്റെ നിലപാടിനു പ്രവര്‍ത്തകരില്‍നിന്നും വിമര്‍ശനമുണ്ടായി. പാര്‍ട്ടിയുടെ സാധ്യകകളെ ഇല്ലാതാക്കുന്ന തരത്തിലായിപോയി പ്രതികരണങ്ങളെന്നാണ് വിമര്‍ശനം. ലതികാ സുഭാഷിന്റെ പ്രതികരണവും പക്വതയില്ലാത്തതായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

തലമുറമാറ്റത്തിനു വഴിയൊരുക്കുന്ന പട്ടികയാണ് ഇത്തവണ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സ്ഥാനാര്‍ഥി പട്ടികയില്‍ പകുതിപേര്‍ 50 വയസിനു താഴെ പ്രായമുള്ളവരാണ്. 70 വയസിനു മുകളിലുള്ള 3 പേര്‍ മാത്രം. ഗ്രൂപ്പ് വീതംവയ്പ് അവസാനിപ്പിച്ച് ജയസാധ്യതയ്ക്കു മുന്‍തൂക്കം നല്‍കണമെന്നു മാസങ്ങള്‍ക്കു മുന്‍പ് രാഹുല്‍ഗാന്ധി നല്‍കിയ നിര്‍ദേശം നടപ്പിലാക്കുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്. 

യുവ എംഎല്‍എമാരോട് അഭിപ്രായം തേടിയശേഷമാണ് ജയസാധ്യത മാത്രം മാനദണ്ഡമാക്കി സാധ്യതാ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. അതോടെ ആദ്യമായി പകുതിയിലധികം പുതുമുഖങ്ങള്‍ പട്ടികയില്‍ ഇടംനേടി. ഇതിനോടൊപ്പം ഗൂപ്പ് സന്തുലിതാവസ്ഥയും സാമുദായിക സന്തുലിതാവസ്ഥയും കണക്കിലെടുത്തു. ഈ നടപടികളെ തകര്‍ക്കുന്ന നിലപാടുകള്‍ അനുവദിക്കില്ലെന്നാണ് കേന്ദ്രം നല്‍കുന്ന സന്ദേശം.

English Summary: Congress central leadership bans statements over candidate list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com