ADVERTISEMENT

കൊച്ചി ∙ നഗരത്തിൽ വൻ എൽഎസ്ഡി സ്റ്റാംപ് വേട്ട. നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു കൊച്ചി സിറ്റി പൊലീസ് നടത്തിയ പരിശോധനയിലാണു വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത 721 എൽഎസ്‍ഡി ലഹരി മരുന്നു സ്റ്റാംപുകൾ സിറ്റി ഡാൻസാഫ് പിടികൂടിയത്. ലഹരിസംഘം ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന ഹഷീഷും കഞ്ചാവും എട്ടുലക്ഷം രൂപയും പിടികൂടി.

വടുതല പച്ചാളം കോൽപുറത്ത് വീട്ടിൽ നെവിൻ അഗസ്റ്റിൻ (28), അയ്യപ്പൻകാവ് സ്വദേശി ഇലഞ്ഞിക്കൽ ലെവിൻ ലോറൻസ് (28), പച്ചാളം കൊമരോത്ത് കെ.ജെ.അമൽ (22), അയ്യപ്പൻകാവ് പയ്യപ്പിള്ളി വീട്ടിൽ അക്ഷയ് (22) എന്നിവരാണു എൽഎസ്‌ഡിയുമായി പിടിയിലായത്. എറണാകുളം ജില്ലയിൽ ആദ്യമായാണ് ഇത്ര ഉയർന്ന അളവ് എൽഎസ്ഡി സ്റ്റാംപുകൾ പിടികൂടുന്നതെന്ന് നാർകോട്ടിക് സെൽ അസി. കമ്മിഷണർ കെ.എ.തോമസ് മനോരമ ഓൺലൈനോടു പറ‍ഞ്ഞു.

പിടികൂടിയ എൽഎസ്ഡി സ്റ്റാംപുകൾക്ക് ചില്ലറ വിപണിയിൽ ഏകദേശം 11 ലക്ഷം രൂപ വിലവരും. കഴിഞ്ഞ ദിവസം നടത്തിയ പതിവു പരിശോധനയിൽ പിടിയിലായ രണ്ടു പേരിൽനിന്നാണു വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് മൊത്തവിൽപന നടത്തിയിരുന്ന നെവിനെയും ലെവിനെയും കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിനു കിട്ടുന്നത്. ഇവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഉയർന്ന അളവിൽ ലഹരി പദാർഥങ്ങളും പണവും, ലഹരിമരുന്നു തൂക്കുന്നതിന് ഉപയോഗിക്കുന്ന ത്രാസുകളും കണ്ടെത്തി.

യൂറോപ്പിൽനിന്നു ഡാർക് നെറ്റ് വഴി ബിറ്റ് കോയിൻ ഉപയോഗിച്ച് ഓർഡർ ചെയ്താണു ലഹരിമരുന്നു കേരളത്തിൽ എത്തിച്ചിരുന്നതെന്നാണു വിവരം. കൊടൈക്കനാലിൽ ടൂറിസം മേഖലയിൽ പ്രവർത്തിച്ചിരുന്ന ഒന്നാം പ്രതി വർഷങ്ങളായി ഇത്തരത്തിൽ ലഹരി കൊച്ചിയിൽ എത്തിച്ചു വിൽപന നടത്തിയിരുന്നു. ഇയാൾ ജർമൻകാരിയെ വിവാഹം ചെയ്ത് കഴിഞ്ഞ മാസം മുതൽ ചെലവന്നൂർ റോഡിൽ വീടു വാടകയ്ക്കെടുത്തു താമസിക്കുകയാണ്.

ലഹരി വിൽപനയിലൂടെ പ്രതി സമ്പാദിച്ച സ്വത്ത് വിവരങ്ങൾ, വാഹനങ്ങൾ, ലഹരി ഉറവിടങ്ങൾ തുടങ്ങിയവ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവർ ലഹരി ഓർഡർ ചെയ്യുന്നതിന് ഉപയോഗിച്ച ലാപ്ടോപ്, മൊബൈൽ ഫോൺ ഉൾപ്പടെയുള്ളവ പിടിച്ചെടുത്തു. ഒന്നാം പ്രതി ബെംഗളുരൂവിൽ ബിബിഎ പഠിച്ചിരുന്നതായാണു വിവരം. രണ്ടാം പ്രതി എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ ആളാണ്. മറ്റു രണ്ടു പേരും കൊച്ചിയിൽ സാധാരണ ജോലികള്‍ ചെയ്യുന്നവരും.

ലോക്ഡൗണിനു ശേഷം ലഹരിക്കേസുകൾ വർധിച്ചതിനെ തുടർന്നു കൊച്ചി പൊലീസ് സിറ്റി കമ്മിഷണർ സി.എച്ച്.നാഗരാജുവിന്റെയും ഡിസിപി ഐശ്വര്യ ഡോങ്റെയുടെയും നിർദേശപ്രകാരമാണു നാർകോട്ടിക് സെൽ പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ ജനുവരിയിൽ കൊച്ചിയിൽ 87 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരിയിൽ 117, മാർച്ചിൽ 115 എന്നിങ്ങനെയാണു കേസുകളുടെ എണ്ണം.

നഗരത്തിൽ എംഡിഎംഎ, എൽഎസ്ഡി, ഹഷീഷ്, കഞ്ചാവ് തുടങ്ങിയ ഉൽപന്നങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നവരുണ്ടെന്നും മനസ്സിലായി. ഈ സാഹചര്യത്തിൽ ജില്ലയിലെ ലഹരി വിതരണക്കാരെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കി. ഇതിനായി കൊച്ചി നാർകോട്ടിക് പൊലീസിൽ ലഭ്യമായിട്ടുള്ള നായയുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. നായയെ ഉപയോഗിച്ചാണു മാളുകളിലും റെയിൽവേ, ബസ് സ്റ്റേഷനുകളിലും പരിശോധന നടത്തുന്നത്.

English Summary: 4 held with LSD stamps in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com