ADVERTISEMENT

കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ശബരിമല വിഷയത്തില്‍ നിലപാടു മാറ്റിയ കേരളത്തിലെ സിപിഎം നേതൃത്വത്തിന്റെ കരണത്തേറ്റ അടിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രസ്താവന. യച്ചൂരിയുടെ പ്രതികരണത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും എന്‍എസ്എസും രംഗത്തെത്തിയതോടെ എന്തു മറുപടി നല്‍കണമെന്ന അങ്കലാപ്പിലാണ് നേതാക്കള്‍. അന്തിമ വിധി എല്ലാവരുമായും ചര്‍ച്ച ചെയ്തു മാത്രമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറത്തു പ്രതികരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യപ്രചാരണ വിഷയമായി ശബരിമല യുവതീപ്രവേശം ഉയര്‍ത്തിക്കാട്ടാനുള്ള യുഡിഎഫ് നീക്കവും അതുമായി ബന്ധപ്പെട്ട് എന്‍എസ്എസ് നടത്തിയ പ്രതികരണങ്ങളും സിപിഎമ്മിനെയും ഇടതുമുന്നണിയെയും കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയിരിക്കുന്നത്. നവോത്ഥാനവും വനിതാ മതിലും മറന്ന് വിശ്വാസികള്‍ക്കൊപ്പം എന്ന തരത്തില്‍ നടത്തിയ ചുവടുമാറ്റം പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും പൊതുസമൂഹത്തിലും വിശദീകരിക്കാന്‍ പാടുപെടുകയാണ് നേതൃത്വം. 2018 ലെ സംഭവങ്ങളില്‍ എല്ലാവര്‍ക്കും ഖേദമുണ്ടെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഏറ്റുപറച്ചിലും പിന്നാലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അതു തള്ളിയതും തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തു സിപിഎമ്മിനു വലിയ തിരിച്ചടിയായി.

ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ സിപിഎമ്മും ഇടതുസര്‍ക്കാരും സ്വീകരിച്ചതു ശരിയായ നിലപാടായിരുന്നുവെന്നാണ് യച്ചൂരി വ്യക്തമാക്കിയത്. 2018-ലെ നിലപാടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു യച്ചൂരിയുടെ തിരുത്ത്. കടകംപള്ളി മാപ്പു പറഞ്ഞത് എന്തിനെന്ന് അറിയില്ലെന്നും യച്ചൂരി പറഞ്ഞതോടെ സംസ്ഥാനനേതൃത്വം വെട്ടിലായി. യച്ചൂരിയുടെ പ്രതികരണത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു കടകംപള്ളിയുടെ മറുപടി. അതേസമയം, യച്ചൂരിയുടെ പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അത് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്കും ഉണ്ടെന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രതികരണം. ശബരിമലയില്‍ ഇനി വിധി എന്തു തന്നെയായാലും അഭിപ്രായ ഐക്യത്തിലൂടെയേ നടപ്പാക്കൂ എന്ന ഉറപ്പാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ സിപിഎം നല്‍കിയിരുന്നത്.

ശബരിമല യുവതീപ്രവേശനം തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചതോടെയാണ് തന്ത്രപൂര്‍വമുള്ള ചുവടു മാറ്റത്തിന് സിപിഎം നിര്‍ബന്ധിതരായത്. രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടനവേദിയില്‍ മു ന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ആദ്യ വെടിപൊട്ടിച്ചത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച ഉമ്മന്‍ചാണ്ടി, വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണു സര്‍ക്കാരെങ്കില്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവയ്ക്കണമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.

കേരളത്തിലെ നിയമസഭാ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട സ്ക്രീനിങ് കമ്മിറ്റി യോഗത്തിനു മുന്നോടിയായി  ചർച്ച നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ. ചിത്രം : ജെ.സുരേഷ് ∙ മനോരമ
കേരളത്തിലെ നിയമസഭാ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട സ്ക്രീനിങ് കമ്മിറ്റി യോഗത്തിനു മുന്നോടിയായി ചർച്ച നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ. ചിത്രം : ജെ.സുരേഷ് ∙ മനോരമ

സ്ത്രീകള്‍ക്കു പ്രായവ്യത്യാസമില്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്താത്തത് ചര്‍ച്ചയാക്കി എല്‍ഡിഎഫിനെയും ബിജെപിയെയും പ്രതിരോധത്തിലാക്കാനായിരുന്നു യുഡിഎഫിന്റെ തീരുമാനം. അധികാരത്തിലെത്തിയാല്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന വാഗ്ദാനവും അവര്‍ മുന്നോട്ടുവച്ചു. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ മുസ്‌ലിം ലീഗിനെ കടന്നാക്രമിച്ച് ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷവിഭാഗങ്ങളുടെയും വോട്ട് നേടാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന പ്രതീതി സംജാതമായതോടെയാണ് ശബരിമല വിഷയം സജീവമാക്കാനും ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാനും യുഡിഎഫ് തീരുമാനിച്ചത്. വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടെടുത്ത ദേവസ്വം ബോര്‍ഡിനെക്കൊണ്ട് ഇടതു സര്‍ക്കാര്‍ നിലപാട് തിരുത്തിച്ചതും വിശ്വാസികള്‍ക്ക് അനുകൂലമായി യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചതും ചര്‍ച്ചാവിഷയമാക്കാനായിരുന്നു നീക്കം. ഇതോടെ ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കു സിപിഎമ്മിനോടുള്ള കടുത്ത എതിര്‍പ്പ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണു യുഡിഎഫ്. ബിജെപിക്ക് ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ ബിജെപി അനുഭാവികളുടെ വോട്ടും തങ്ങള്‍ക്കു ലഭിക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

1200-sabarimala-Protest
ശബരിമലയിലെ വനിത പ്രവേശത്തിനെതിരെ നടന്ന പ്രതിഷേധം (ഫയല്‍ ചിത്രം)

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് കേരള സമൂഹത്തിലുണ്ടായ മുറിവുണക്കാന്‍ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്കു കത്തു നല്‍കുകയും ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 10 നും 50 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കു ശബരിമല അയ്യപ്പക്ഷേത്രത്തില്‍ ദര്‍ശനാനുമതി നല്‍കുന്നതിനെതിരെ ശക്തിയുക്തം വാദിച്ചിരുന്നു. എന്നാല്‍, ഇടതു സര്‍ക്കാര്‍ നിയമപരമായും വസ്തുതാപരമായുമുളള യാഥാർഥ്യങ്ങള്‍ വിസ്മരിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടുകള്‍ക്കു കടകവിരുദ്ധമായും 10 നും 50 നുമിടയില്‍ പ്രായമുള്ള സ്തീകള്‍ക്കു ദര്‍ശനാനുമതി നല്‍കണമെന്ന നിലപാട് ഹര്‍ജിക്കാരോടൊത്ത് സ്വീകരിച്ചതുകൊണ്ടാണ് ഇത്തരമൊരു വിധി ഉണ്ടായത്. കേസില്‍ അയ്യപ്പ ഭക്തര്‍ക്കനുകൂലമായി നിലപാടെടുത്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വിധിക്കുശേഷം നിലപാട് മാറ്റി അയ്യപ്പ ഭക്തന്മാര്‍ക്കെതിരെ സമീപനം സ്വീകരിച്ചത് സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് എന്‍എസ്എസ് സ്വാഗതം ചെയ്തതോടെ ഇടതുമുന്നണി അപകടം മണത്തു.

വിശ്വാസസംരക്ഷണ നിയമത്തിന്റെ കരട് പുറത്തുവിട്ട് കോണ്‍ഗ്രസ് ഒരുപടി മുന്നേറിയപ്പോള്‍ സുപ്രീംകോടതി വിധി വരട്ടെയെന്നും അത് ചര്‍ച്ച ചെയ്തും സമവായത്തിലൂടെയും മാത്രമേ നടപ്പാക്കൂവെന്നും സിപിഎം വിശദീകരിച്ചു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെക്കുറിച്ച് മിണ്ടാതെ കരുതലോടെയായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തു. അതോടെ വിവാദം അവസാനിച്ചുവെന്ന് സിപിഎം ആശ്വസിച്ചിരിക്കെയാണ് ശബരിമലയിലെ സംഭവവികാസങ്ങളില്‍ ഖേദപ്രകടനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയത്. 2018 ലെ സംഭവത്തില്‍ എല്ലാവരും ഖേദിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. സുപ്രീംകോടതി വിശാലബെഞ്ചിന്റെ വിധി എന്തു തന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തു മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നു മന്ത്രി പറഞ്ഞു.

Kadakampally-Surendran-kazhakkoottam

മന്ത്രിയുടെ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ വലിയ അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ശബരിമല യുവതീപ്രവേശം സംബന്ധിച്ച ചര്‍ച്ച ഉയരാന്‍ ഇടനല്‍കരുതെന്ന പാര്‍ട്ടി തീരുമാനം പൊളിഞ്ഞു. മന്ത്രിയുടേത് അനവസരത്തിലുള്ള പ്രസ്താവനയായിപ്പോയെന്നും യുഡിഎഫിനും ബിജെപിക്കും അവസരം നല്‍കുകയാണ് ചെയ്തതെന്നും പല നേതാക്കളും വിമര്‍ശിച്ചു.

ശബരിമല നിലപാടില്‍ നടത്തുന്ന ചാഞ്ചാട്ടത്തില്‍ സിപിഐക്കും എതിര്‍പ്പുണ്ടായിരുന്നു. സര്‍ക്കാര്‍ നിലപാട് മാറ്റിയിട്ടില്ലെന്നും ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കോവിഡ് മൂലമാണ് ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും ശബരിമല വിഷയം വലിയ തോതില്‍ പ്രചാരണവിഷയമാക്കി മുന്നോട്ടു കൊണ്ടുപോകാനാണ് യുഡിഎഫിന്റെ തീരുമാനം. തൃപ്പൂണിത്തുറയില്‍ അവസാന നിമിഷം സീറ്റ് ഉറപ്പിച്ച കെ. ബാബു 2016 ല്‍ തന്നെ അട്ടിമറിച്ച സിപിഎം സ്ഥാനാര്‍ഥി എം. സ്വരാജിനെതിരെ ആദ്യവെടി പൊട്ടിച്ചതും ശബരിമലയില്‍ ഊന്നിയായിരുന്നു. വിശ്വാസികളെ അപമാനിച്ച സ്വരാജിനോട് തിരഞ്ഞെടുപ്പില്‍ അവര്‍ കണക്കു ചോദിക്കും എന്നായിരുന്നു ബാബുവിന്റെ പ്രതികരണം. ശബരിമല മുന്‍ മേല്‍ശാന്തി ബാബുവിന് കെട്ടിവയ്ക്കാനുള്ള പണം നല്‍കിയതു വിശ്വാസിസമൂഹത്തിനു വലിയ സന്ദേശമാണു നല്‍കുകയെന്നും യുഡിഎഫ് കണക്കു കൂട്ടുന്നു.

English Sumamry: CPM stand on Sabarimala Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com