ADVERTISEMENT

ലക്‌നൗ∙ രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ക്രിയാത്മകമായ നിയന്ത്രണ നടപടികള്‍ സ്വീകരിച്ച ഉത്തര്‍പ്രദേശിലേക്ക് ഉറ്റുനോക്കുകയാണ് സംസ്ഥാനങ്ങള്‍. ആറുലക്ഷത്തോളം പേര്‍ക്ക് കോവിഡ് ബാധിച്ചെങ്കിലും 98.2 ശതമാനമാണ് യുപിയിലെ രോഗമുക്തി നിരക്ക്. മരണനിരക്ക് 1.4 ശതമാനത്തില്‍ ഒതുക്കാനും കഴിഞ്ഞു. വാക്‌സിനേഷനിലും സംസ്ഥാനം മുന്നിലാണ്. ഇതുവരെ 35 ലക്ഷം പേര്‍ക്കാണു വാക്‌സീന്‍ നല്‍കിയത്. 

മറ്റു സംസ്ഥാനങ്ങളേക്കാള്‍ ജനസംഖ്യ ഉണ്ടായിട്ടും കോവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ എട്ട് ഘടകങ്ങളാണ് യുപിക്ക് സഹായകരമായത്. രാഷ്ട്രീയ നേതൃത്വം തന്നെയാണ് നിയന്ത്രണ നടപടികള്‍ക്കു ചുക്കാന്‍ പിടിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ധനമന്ത്രി സുരേഷ് ഖന്ന, ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. 

ഗ്രാമീണമേഖലയില്‍ ഉള്‍പ്പെടെ നിയന്ത്രണ പ്രവര്‍ത്തനങ്ങളും മറ്റും എങ്ങനെ നടപ്പാക്കും എന്നതായിരുന്നു പ്രധാന വെല്ലുവിളി. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് 'ടീം-11' എന്ന പേരില്‍ 11 വകുപ്പുതല കമ്മിറ്റികള്‍ രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ഇരുപത്തിയഞ്ചോളം മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് സമിതികളില്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രസര്‍ക്കാരുമായും വിവിധ സംസ്ഥാന സര്‍ക്കാരുകളുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കാനുള്ള ഉത്തരവാദിത്തം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്കായിരുന്നു.

ലോക്ഡൗണ്‍ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും ചികിത്സ ഉറപ്പു വരുത്താനും ഇത്തരത്തില്‍ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് മൂലം സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടായ പ്രത്യാഘാതങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കര്‍ഷകരില്‍നിന്ന് വിളവ് ശേഖരിക്കുന്നതിനും സമിതികള്‍ രൂപീകരിച്ചാണ് യുപി മാതൃകയായത്. 

80 ശതമാനത്തോളം രോഗികളും ലക്ഷണങ്ങില്ലത്തവരായിരുന്നതിനാല്‍ രോഗവാഹകരെ കണ്ടെത്താനും ക്വാറന്റീനിലാക്കാനുമുള്ള ഏകവഴി ശക്തമായ നിരീക്ഷണം ആയിരുന്നു. ഒരു ലക്ഷത്തോളം ആരോഗ്യപ്രവര്‍ത്തകരാണ് വിവിധ നഗരങ്ങളില്‍ 3.12 കോടി വീടുകളിലെത്തി നിയന്ത്രണ നടപടികള്‍ സ്വീകരിച്ചത്. 15.5 കോടി ആളുകളാണ് കോവിഡ് നീരക്ഷണത്തിന്റെ പരിധിയില്‍ വന്നത്. 

ഇതിനൊപ്പം രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ കോവിഡ് പരിശോധന ഏകോപിപ്പിച്ചതും യുപിയിലാണ്. മാര്‍ച്ച് 15 വരെ 3.2 കോടി ടെസ്റ്റുകളാണ് നടത്തിയത്. 771 ആശുപത്രികളുടെ ശൃംഖല രൂപീകരിച്ച് 1.75 ലക്ഷം കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കു വേണ്ടി സജ്ജമാക്കിയത്. 65,000 ഹെല്‍പ് ഡെസ്‌കുകള്‍ രൂപീകരിച്ച് പള്‍സ് ഓക്‌സിമീറ്ററുകളും ഡിജിറ്റല്‍ തെര്‍മോമീറ്ററുകളും എല്ലാ ജില്ലകളിലും എത്തിച്ചു. 

പൂള്‍ ടെസ്റ്റിങ്, പ്ലാസ്മ തെറാപ്പി എന്നിവ ഉള്‍പ്പെടെ വിവിധ തരം നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. ടിബി പരിശോധനാ മെഷീനായ സിബി നാറ്റ്, ട്രൂനാറ്റ് എന്നിവ കോവിഡ് പരിശോധനയ്ക്ക് ഉപയോഗപ്പെടുത്തിയത് നിര്‍ണായകമായി.  പിപിഇ കിറ്റ്, പള്‍സ് ഓക്‌സിമീറ്റര്‍, തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, മെഡിക്കല്‍ ഓക്‌സിജന്‍ എന്നിവയുടെ നിര്‍മാണത്തിനായി ചെറുകിട നിര്‍മാണ യൂണിറ്റുകളും ഷുഗര്‍ മില്ലുകളും ഉപയോഗപ്പെടുത്തി. 

കോവിഡ് നിയന്ത്രണങ്ങള്‍ക്കൊപ്പം മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സയും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു. ഇ-സഞ്ജീവനി പോലുള്ള ടെലി മെഡിസിന്‍ സേവനങ്ങളാണ് തുണയായത്. സംസ്ഥാനത്ത് 6.2 ലക്ഷം പേരാണ് ഇ-സഞ്ജീവനി സൗകര്യം പ്രയോജനപ്പെടുത്തിയത്. 

സര്‍ക്കാരിനൊപ്പം കോര്‍പ്പറേറ്റ് കമ്പനികളും കോവിഡ് നിയന്ത്രണങ്ങളില്‍ പങ്കാളികളായി. ടാറ്റാ ട്രസ്റ്റ്, എച്ച്‌സിഎല്‍ തുടങ്ങിയ കമ്പനികള്‍ പണവും സേവനങ്ങളും ലഭ്യമാക്കി. സാമൂഹിക സംഘടനകളും എന്‍ജിയോകളും രാഷ്ട്രീയ ഭിന്നത മറന്ന് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതും സംസ്ഥാനത്തിനു തുണയായി.

English Summary: What helped Uttar Pradesh contain Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com