ഡോളർ കടത്തിന് മുഖ്യമന്ത്രി പ്രേരിപ്പിച്ചെന്ന മൊഴി; ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ്
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദം ചെലുത്തിയതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) പൊലീസ് കേസെടുത്തു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ചാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗൂഢാലോചനയ്ക്കും കേസ് എടുത്തിട്ടുണ്ട്. ഡോളർ കടത്തിന് മുഖ്യമന്ത്രി കൂടി പ്രേരിപ്പിച്ചുവെന്ന സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണു നടപടി. കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചിരുന്നു.
ശബ്ദം തന്റേതാണെന്നു സ്വപ്ന ജയിൽ അധികൃതർക്കു സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. സ്വപ്നയുടെ സുരക്ഷയ്ക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിർണ്ണായകമായി. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചത് കേട്ടുവെന്നായിരുന്നു മൊഴി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടർന്നായിരുന്നു കേസെടുത്തത്.
തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമല്ലെന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദരേഖ. ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ടത് ഇഡിയാണ്. 20-11-2020ന് ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഈ അന്വേഷണത്തിലാണ് ഇഡിക്കെതിരെ സാക്ഷിമൊഴികൾ ലഭിച്ചത്.
English Summary: Kerala Crime Branch case against ED