ADVERTISEMENT

മുംബൈ∙ മുൻ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിനെ തുടർന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ രാജിക്കായി സമ്മർദമേറുന്നു. ആരോപണം സര്‍ക്കാരിന്റെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാന്‍ എന്‍സിപിയും ശിവസേനയും തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

മന്ത്രിയുടെ രാജിക്കായി ബിജെപി പ്രതിഷേധം കടുപ്പിച്ചു. എന്നാല്‍, രാജിവയ്‍ക്കുന്ന പ്രശ്നമില്ലെന്ന് മന്ത്രിയും എന്‍സിപി സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടില്‍ വ്യക്തമാക്കി. അംബാനി കേസിനെ തുടര്‍ന്ന് പുറത്താക്കിയ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങാണ് അനിൽ ദേശ്മുഖിനെതിരെ അതിഗുരുതരമായ ആരോപണം ഉന്നയിച്ചത്.

അംബാനിക്കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയോട്, എല്ലാ മാസവും ബാറുകളിൽനിന്ന് 100 കോടി രൂപ പിരിക്കാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നതായി മുൻ മുംബൈ പൊലീസ് കമ്മിഷണർ പരംബീർ സിങ് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിലാണു ഞെട്ടിക്കുന്ന ആരോപണം.

കത്തിലെ മറ്റു വിവരങ്ങൾ: ‘ 1750 ബാറുകളിൽനിന്നും ഹോട്ടലുകളിൽനിന്നും ഹുക്ക പാർലറുകളിൽനിന്നും പണം പിരിക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെയും മന്ത്രി വിളിച്ചു വരുത്തി. ഈ വിവരങ്ങൾ എൻസിപി അധ്യക്ഷൻ ശരദ് പവാർ, അദ്ദേഹത്തിന്റെ അനന്തരവനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, മറ്റു മന്ത്രിമാർ എന്നിവരോടു പറഞ്ഞിരുന്നു. ചില കാര്യങ്ങൾ അറിയാമെന്ന് ഇവരിൽ ചിലർ സമ്മതിച്ചതുമാണ്.’’

കത്തിന്റെ പകർപ്പ് സഹിതം മാധ്യമങ്ങൾ വാർത്ത പുറത്തുവിടുകയായിരുന്നു. അംബാനിക്കേസിൽ അന്വേഷണം തന്നിലേക്ക് എത്തുമെന്ന ആശങ്കയാണു പരംബീറിനെന്നാണ് ആരോപണങ്ങൾ തള്ളിയ മന്ത്രി അനിൽ ദേശ്മുഖിന്റെ പ്രതികരണം. അംബാനിയുടെ വീടിനു സമീപം സ്ഫോടകവസ്തുക്കളുമായി കാർ കൊണ്ടിട്ടതു വാസെയാണെന്നാണ് എൻഐഎ കണ്ടെത്തൽ. കാറുടമയെന്ന് അവകാശപ്പെട്ടയാൾ മരിച്ച കേസിലും വാസെയ്ക്കു പങ്കുണ്ടെന്നു പറയുന്നു.

English Summary: Rift In Maharashtra Alliance After Ex-Top Cop's Letter Against Minister Anil Deshmukh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com