ശ്രീ എമ്മുമായി ബന്ധം; സുപ്രധാന കൂടിക്കാഴ്ചകളും പറഞ്ഞ് ആർഎസ്എസ് റിപ്പോർട്ട്
Mail This Article
തിരുവനന്തപുരം∙ സത്സംഗ് ഫൗണ്ടേഷൻ അധ്യക്ഷനും യോഗ ഗുരുവുമായ ശ്രീ എമ്മിനെക്കുറിച്ച് ആർഎസ്എസ് റിപ്പോർട്ടിൽ പരാമർശം. ബെംഗളൂരുവിൽ നടന്ന ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയിൽ വച്ച വാർഷിക റിപ്പോർട്ടിലാണ് ശ്രീ എമ്മിനെക്കുറിച്ച് പരാമർശമുള്ളത്.
ഇത്തവണ സ്ഥാനമൊഴിഞ്ഞ ജനറൽ സെക്രട്ടറി സുരേഷ് ജോഷി ശ്രീ എമ്മുമായി നടത്തിയ കൂടിക്കാഴ്ചയാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സർസംഘചാലകും ജനറൽ സെക്രട്ടറിയും നടത്തുന്ന രാഷ്ട്രീയ, സാമൂഹിക മാനങ്ങളുള്ള സുപ്രധാന കൂടിക്കാഴ്ചകൾ റിപ്പോർട്ടിൽ പരാമർശിക്കാറുണ്ട്.
പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ രാജ്യത്തെ വിഘടിപ്പിക്കുന്നതിലേക്ക് അവ വഴിമാറരുതെന്നും കർഷക സമരത്തെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നു. പ്രശ്നങ്ങൾ ചർച്ചകളിലൂടെ ഉടൻ പരിഹരിക്കണമെന്നും നിർദേശമുണ്ട്. ലൗ ജിഹാദിനെ എതിർക്കാൻ നിയമങ്ങളും ചട്ടങ്ങളും വേണമെന്ന് ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ദത്താത്രേയ ഹൊസബലെ പറഞ്ഞു.
ആർഎസ്എസ് കേരള പ്രാന്ത കാര്യവാഹായി പി.എൻ.ഈശ്വരനെ നിയോഗിച്ചു. കേരളവും തമിഴ്നാടും ചേർന്ന ദക്ഷിണ ക്ഷേത്രീയ സഹകാര്യവാഹകായി എം.രാധാകൃഷ്ണനെയും നിയോഗിച്ചു. ബിജെപി ജനറൽ സെക്രട്ടറിയായിരുന്ന റാം മാധവ് ആർഎസ്എസ് ചുമതലയിലേക്ക് മടങ്ങി.
ശ്രീ എമ്മിന്റെ സത്സംഗ് ഫൗണ്ടേഷന് സംസ്ഥാന സർക്കാർ ഭൂമി അനുവദിച്ചതിനെച്ചൊല്ലിയുള്ള വിവാദം അടുത്തയിടെയാണുണ്ടായത്. കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആർഎസ്എസ്–സിപിഎം നേതാക്കൾ നടത്തിയ ചർച്ച കോൺഗ്രസ് ആയുധമാക്കിയിരുന്നു.
English Summary: RSS report claims to close ally with Sri M