വനിതകൾക്ക് സർക്കാർ ജോലി, പൗരത്വ നിയമം നടപ്പാക്കും: ബംഗാളിൽ ബിജെപി പ്രകടന പത്രിക
Mail This Article
കൊൽക്കത്ത∙ വനിതകൾക്ക് സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തുമെന്നും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ച് ബംഗാളിൽ ബിജെപിയുടെ പ്രകടന പത്രിക. വനിതകൾക്ക് സർക്കാർ ജോലിയിൽ 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്നാണ് പ്രകടന പത്രികയിൽ പറയുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
വർഷങ്ങളായി അഭയാർഥികളായി കഴിയുന്നവർക്ക് പൗരത്വം ഉറപ്പാക്കുമെന്നും പത്രികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ‘എൻഡിഎ വിജയിച്ചാൽ ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും. 70 വർഷമായി ഇവിടെ അഭയാർഥികളായി കഴിയുന്നവർക്ക് പൗരത്വം ഉറപ്പാക്കുകയും ചെയ്യും. ഒരോ അഭയാർഥി കുടുംബത്തിനും അഞ്ചു വർഷത്തേക്ക് ഒരു വർഷം 10,000 രൂപ വീതം നൽകും.’– അമിത് ഷാ പറഞ്ഞു.
സ്ത്രീകൾക്കായി വൻ പദ്ധതികളാണ് പ്രകടനപത്രികയിലുള്ളത്. പൊതുഗതാഗതത്തിൽ സൗജന്യ യാത്ര, ബിരുദാനന്തര ബിരുദം വരെ എല്ലാ പെൺകുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം എന്നിവയും പത്രികയിലുണ്ട്. ആരോഗ്യ– വ്യാവസായിക മേഖലകളിൽ വലിയ നിക്ഷേപം എന്നിവയാണ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലെ ബിജെപിയുടെ വാഗ്ദാനം.
മൂന്നു പുതിയ എയിംസ് ആശുപത്രികളും വാഗ്ദാനങ്ങളിൽപ്പെടുന്നു. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് വർഷം തോറും 6000 രൂപ നൽകുമെന്നും വാഗ്ദാനങ്ങളിലുണ്ട്. സുവർണ ബംഗാൾ എന്ന സ്വപ്നം അടിസ്ഥാനമാക്കിയാണ് പ്രകടന പത്രികയെന്ന് അമിത് ഷാ പറഞ്ഞു. ബംഗാളിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് പ്രകടന പത്രിക പുറത്തിറക്കുന്നത്.
English Summary: Sops for women, citizenship to refugees, new AIIMS: BJP Manifesto