ADVERTISEMENT

തിരുവനന്തപുരം∙ കോവിഡിനെത്തുടർന്നുള്ള സാമ്പത്തികമാന്ദ്യം കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രതിഫലിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പണം കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് സ്ഥാനാർഥികളും പാർട്ടികളും. തിരഞ്ഞെടുപ്പിനായി പതിവായി പണം നൽകി സഹായിക്കുന്നവർ പലരും കൈ മലർത്തുകയോ തുക കുറയ്ക്കുകയോ ചെയ്തു. പ്രചാരണം മുന്നോട്ടുകൊണ്ടുപോകാൻ പല സ്ഥാനാർഥികളും വായ്പകളെ ആശ്രയിക്കുകയാണ്. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചുള്ള ക്രൗഡ് ഫണ്ടിങ് ഉൾപ്പെടെയുള്ള പുതുവഴികളും തേടിത്തുടങ്ങി. 

പരിധിയൊക്കെയുണ്ട്, പക്ഷേ...

തിരഞ്ഞെടുപ്പു കമ്മിഷന്റെ മാനദണ്ഡപ്രകാരം നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കു ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷമാണ്. എന്നാൽ ഇതിന്റെ പല മടങ്ങു പണമുണ്ടെങ്കിൽ മാത്രമേ പ്രചാരണം മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നതാണു യാഥാർഥ്യം. മത്സരത്തിന്റെ കടുപ്പവും എതിർ സ്ഥാനാർഥികളുടെ പ്രചാരണതന്ത്രങ്ങളും അനുസരിച്ച് ബജറ്റ് പല കോടികളിലെത്തും. ഇന്ധനവില വർധന ഉൾപ്പെടെയുള്ള കാര്യങ്ങളെത്തുടർന്നു നിലവിലുള്ള പ്രചാരണരീതികളുടെ ചെലവേറിയതിനൊപ്പം ഡിജിറ്റൽ ക്യംപെയിൻ അടക്കമുള്ള പുതിയ കാര്യങ്ങൾക്കും പണം കണ്ടെത്തണം. ചുമരെഴുത്തുകൊണ്ടു മാത്രം വോട്ടർമാരുടെ മനസിൽ കയറിപ്പറ്റാനാകില്ലെന്നു സ്ഥാനാർഥികൾക്കറിയാം. ഡിജിറ്റൽ പോസ്റ്ററുകൾ മുതൽ പ്രചാരണത്തിന്റെ തൽസമയ വിഡിയോകളും മണ്ഡലം കേന്ദ്രീകരിച്ചുള്ള ഷോർട്ട് ഫിലിമുകളുമൊക്കെ തുടർച്ചയായി സമൂഹമാധ്യമങ്ങൾ വഴി വോട്ടർമാരിലെത്തിക്കണം. ഇതിനു അണികളെ മാത്രം ആശ്രയിച്ചാൽ പോരാ. ഡിജിറ്റൽ മാർക്കറ്റിങ് വിദഗ്ധരുടെ സഹായം വേണം. തിരഞ്ഞെടുപ്പു കാലമായതിനാൽ നല്ല തുകയാണ് ഇവർ ഈടാക്കുന്നതും. 

സഹായിക്കണമെന്നുണ്ട്, പക്ഷേ...

തിരഞ്ഞെടുപ്പിൽ ഏതു മുന്നണിയായാലും സ്ഥാനാർഥികളെ സഹായിക്കുന്നത് കരാറുകാരും ബിസിനസ്സുകാരും വ്യവസായികളുമൊക്കെയാണ്. എന്നാൽ, കോവിഡ് എല്ലാ മേഖലകളിലും തിരിച്ചടിയുണ്ടാക്കിയതോടെ ഇവർ നൽകുന്ന സംഭാവനയുടെ കനം കുറഞ്ഞു. ഗൾഫിൽ നിന്നുള്ള സംഭാവനകളാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിനുള്ള പ്രധാന ഇന്ധനം. എന്നാൽ, കോവിഡ് മൂലം ലക്ഷക്കണക്കിനു മലയാളികൾക്ക് ജോലി നഷ്ടമാകുകയും പിടിച്ചുനിൽക്കുന്നവർക്ക് വരുമാനം കുറയുകയും ചെയ്തതോടെ സംഭാവനകളുടെ അളവു കുറഞ്ഞു. 

വിജയപ്രതീക്ഷയുണ്ട്, പക്ഷേ... 

കേരളത്തിൽ ഭരണത്തിലുള്ള ഇടതു മുന്നണിയുടെയും കേന്ദ്രത്തിൽ ഭരണത്തിലുള്ള എൻഡിഎയുടെയും സ്ഥാനാർഥികളെക്കാൾ കഷ്ടമാണ് കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷത്തുള്ള യുഡിഎഫ് സ്ഥാനാർഥികളുടെ അവസ്ഥ. സഹായിക്കുമെന്നു പ്രതീക്ഷിച്ചിരുന്നവർ പോലും നിസ്സഹായത പ്രകടിപ്പിക്കുന്നതോടെ പ്രചാരണം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണു പലരും. പ്രവർത്തകർ താഴേക്കിടയിൽ നിന്നു സമാഹരിക്കുന്ന ചെറിയ തുകകളാണ് പ്രചാരണത്തിന്റെ പ്രധാന മൂലധനം. കയ്യിലുണ്ടായിരുന്നതും വായ്പയെടുത്തതുമായ പണം പ്രചാരണം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ തീർന്നതോടെ വർക്കലയിലെ കോൺഗ്രസ് സ്ഥാനാർഥി ബി.ആർ.എം. ഷഫീർ ഫെയ്സ്ബുക്കിൽ ബാങ്ക് അക്കൗണ്ട് സഹിതം സംഭാവന അഭ്യർഥിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ രമ്യ ഹരിദാസിന്റെ പ്രചാരണത്തിനായി ക്രൗഡ് ഫണ്ടിങ് വഴിയാണ് പണം സമാഹരിച്ചത്. 

Content Highlights: Kerala Assembly Elections 2021, Election Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com