ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്ത് എൽഡിഎഫിന് തുടർഭരണം പ്രവചിച്ച് മനോരമ ന്യൂസ്–വിഎംആര്‍ അഭിപ്രായ സര്‍വേ. എൽഡിഎഫിന് 77 മുതൽ 82 വരെ സീറ്റ് ലഭിച്ചേക്കാം. യുഡിഎഫിന് 54 മുതൽ 59 വരെ സീറ്റാണ് സർവേ സൂചിപ്പിക്കുന്നത്. എൻഡിഎയ്ക്ക് 3 സീറ്റ് വരെയും മറ്റുള്ളവർക്ക് ഒരു സീറ്റും പ്രവചിക്കുന്നു. പ്രവചനത്തിൽ 3% വരെ വ്യത്യാസം ഉണ്ടായേക്കാം. പല മണ്ഡലങ്ങളിലും സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപായിരുന്നു സർവേ നടത്തിയത്.

എൽഡിഎഫ് – 43.65%, യുഡിഎഫ് – 37.37%, എൻഡിഎ – 16.46%, മറ്റു കക്ഷികൾ 2.52 ശതമാനം എന്നിങ്ങനെയാണ്  ലഭിക്കാൻ സാധ്യതയുള്ള വോട്ട് വിഹിതം. മഞ്ചേശ്വരം, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് എന്‍ഡിഎയ്ക്ക് അനുകൂലമായ സാധ്യതകള്‍. പൂഞ്ഞാറില്‍ മൂന്ന് മുന്നണികള്‍ക്കും പുറത്തുള്ള സ്ഥാനാര്‍ഥിക്ക് അനുകൂലമായ പശ്ചാത്തലം ചൂണ്ടിക്കാട്ടുന്നു.

മുഖ്യമന്ത്രിയാകാന്‍ യോഗ്യനായ നേതാവ് പിണറായി വിജയനാണെന്ന് സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 26 ശതമാനം പേരുടെ പിന്തുണയുമായി ഉമ്മന്‍ചാണ്ടിയാണ് രണ്ടാമത്. കെ.കെ.ശൈലജയെ 12 ശതമാനവും രമേശ് ചെന്നിത്തലയെ 11 ശതമാനവും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ 5 ശതമാനവും വി.മുരളീധരനെ 3 ശതമാനവും പിന്തുണച്ചു. പ്രമുഖരായ ആറു നേതാക്കാളുടെ പേരുകളെ അനുകൂലിക്കാതെ മറ്റൊരാള്‍ വരണം എന്ന് നാലു ശതമാനം വോട്ടര്‍മാർ അഭിപ്രായപ്പെട്ടു. 

Manorama-Survey

ശബരിമല തിരഞ്ഞെടുപ്പ് വിഷയമാണെന്ന് കരുതുന്ന 43% പേരുണ്ട്. 33% അങ്ങനെ കരുതുന്നില്ല. സോളർ കേസ് സിബിഐയ്ക്ക് വിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഭൂരിഭാഗം പേരും കരുതുന്നു. രാഷ്ട്രീയമില്ല എന്ന നിലപാടെടുത്തത് 22% മാത്രമാണ്. സർവേയിൽ പങ്കെടുത്ത 39% പേർ സ്വർണക്കടത്തു കേസിൽ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന അഭിപ്രായക്കാരാണ്. ഉത്തരവാദിത്തമില്ലെന്ന് 34% അഭിപ്രായപ്പെട്ടു. 27% വ്യക്തമായ നിലപാടെടുത്തില്ല. 

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ തിരഞ്ഞെടുപ്പ് വിശകലന സ്ഥാപനമായ വോട്ടേഴ്സ് മൂഡ് റിസര്‍ച്ച് (വിഎംആര്‍) ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെ 27,000 വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് അഭിപ്രായ സര്‍വേ നടത്തിയത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലേയും ഫലസൂചനകള്‍ പ്രവചിക്കുന്ന ഏക സര്‍വേയാണിത്.

English Summary: Kerala assembly election 2021 - Manorama News pre poll survey result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com