‘സാരി ധരിക്കുമ്പോൾ കാലു കാണിക്കുന്നത് മാന്യതയല്ല’; മമതയ്ക്കെതിരെ ദിലീപ് ഘോഷ്
Mail This Article
കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയുള്ള ‘ബർമുഡ’ പ്രസ്താവന വിവാദമായതോടെ ന്യായീകരണവുമായി ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. ‘മമത മുഖ്യമന്ത്രിയാണ്, അവരൊരു സ്ത്രീയാണ്. ബംഗാളിന്റെ സംസ്കാരത്തിന് അനുയോജ്യമായ മാന്യത അവരിൽനിന്നു പ്രതീക്ഷിക്കുന്നുണ്ട്. സാരി ധരിക്കുന്ന സ്ത്രീ അവരുടെ കാലുകൾ കാണിക്കുന്നത് മാന്യതയല്ല. ആക്ഷേപകരമായി തോന്നിയതിനാലാണ് പ്രതികരിച്ചത്’– ദിലീപ് പറഞ്ഞു.
മറ്റു സ്ത്രീകളും ഇക്കാര്യം മോശമാണെന്നാണ് അഭിപ്രായപ്പെട്ടതെന്നും ജനം ഇത് സമൂഹമാധ്യത്തിൽ ചർച്ചയാക്കിയെന്നും ദിലീപ് പറഞ്ഞു. പുരുലിയ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന ഉണ്ടായത്.
‘ഒരു കാല് മറച്ചുവച്ചും മറ്റേ കാൽ ആളുകളെ കാണിച്ചുമാണ് അവർ സാരി ധരിക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല. അവർക്ക് കാലുകൾ കാണിക്കണമെങ്കിൽ ബർമുഡ ധരിക്കാമായിരുന്നു. കൂടുതൽ നന്നായി കാണാൻ അത് സഹായിക്കും.’– എന്നായിരുന്നു ദിലീപ് പറഞ്ഞത്.
ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കെതിരെ കനത്ത രോഷമാണ് ഉയർന്നത്. സമൂഹമാധ്യമങ്ങളിൽ തൃണമൂൽ എംപിമാർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. തുടർന്നാണ് വിശദീകരണവുമായി ദിലീപ് രംഗത്തെത്തിയത്.
English Summary :Indecent for woman to show legs in saree: Dilip Ghosh defends 'bermuda’ remark against Bengal CM Mamata