ADVERTISEMENT

ദ്യമായി കേരളത്തിലെത്തിയതു സമരത്തിന്റെ ഭാഗമായിട്ടാണെങ്കിലും ഇവിടത്തെ പാടങ്ങളും പച്ചപ്പു നിറഞ്ഞ തൊടികളും ബൽദേവ് സിർസയ്ക്ക് പ്രിയപ്പെട്ടതായി. എൺപതാം വയസ്സിലും ഇരുപതിന്റെ ചെറുപ്പം. സംഭാഷണത്തിൽ ബഹുമാനവും ലാളിത്യവും. ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിൽനിന്നുള്ള സംഭാവനകൾ സമരത്തിനു ലഭ്യമാക്കുന്ന, യുവാക്കളെയടക്കം മുന്നിൽനിന്നു നയിക്കുന്ന ആളാണെന്ന ഭാവമേയില്ലാതെ വ്യക്തമായ, ചെറിയ വാചകങ്ങളിൽ സംസാരം.

എൻഐഎ നോട്ടിസിനു ഹാജരാകില്ലെന്ന ഒറ്റവാക്കിൽ ഹീറോയായ ബൽദേവ് സിർസ കുട്ടനാട്ടിലെ കിസാൻ മഹാ പഞ്ചായത്ത് ഉദ്ഘാടം ചെയ്യാനെത്തിയതാണ്. സമരവിജയത്തിനുശേഷം സമാധാനമായി കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. വനിതകളടക്കം സമരത്തിൽ സജീവമായി പങ്കെടുക്കുന്നതു പഞ്ചാബിൽ പതിവുള്ള കാഴ്ചയല്ല. പക്ഷേ സമരവുമായി നേരിട്ടു ബന്ധമില്ലാതിരുന്നിട്ടും കേരളത്തിൽ ധാരാളം വനിതകളാണു സമരരംഗത്തുള്ളത്.

തന്റെ മക്കളെപ്പോലെയാണു സമരരംഗത്തുള്ളവരെ ചേർത്തുനിർത്തുന്നത്. അതാണ് കേന്ദ്രസർക്കാർ പല ഗൂഢനീക്കങ്ങൾ നടത്തിയിട്ടും സമരത്തെ തകർക്കാൻ സാധിക്കാഞ്ഞത്. സമരത്തിലേക്കു നുഴഞ്ഞു കയറാൻ സമരവിരുദ്ധർ ശ്രമിച്ചിട്ടും ഇതുവരെ നടന്നില്ല. നിരന്തരം കേസുകൾ ചുമത്തിയും നോട്ടിസുകളയച്ചും പേടിപ്പിക്കാനാണ് ശ്രമം. പക്ഷേ, ഞങ്ങളുടെ പൂർവികർ വാളിനിരയായിട്ടുപോലും ധർമം കൈവിടാത്തവരാണ്. തുടക്കം കുറിച്ചാൽ അതുപൂർത്തിയാക്കുന്നതാണു സിഖ് ധർമം. കേരളീയർക്കു സിഖുകാരെക്കുറിച്ചു കുറഞ്ഞ അറിവേയുള്ളൂ. അതു മാറ്റാൻ ശ്രമം വേണമെന്നും ബല്‍ദേവ് കൂട്ടിച്ചേർത്തു.

റിപ്പബ്ലിക് ദിനത്തിലെ പൊലീസ് ഗൂഢാലോചന

സമരം ശാന്തമായാണു തുടങ്ങിയത്. ഇപ്പോഴും ശാന്തമായിത്തന്നെയാണു നടക്കുന്നതും. ഇതിനിടയിൽ സർക്കാരാണ് ആരോപണങ്ങളും ഗൂഢാലോചനയും നടത്തുന്നത്. റിപ്പബ്ലിക് ദിനത്തിനു തലേന്നുമാത്രമാണ് ട്രാക്ടർ റാലിക്ക് റൂട്ട് അനുവദിച്ചത്. പൊലീസിനെ സർക്കാർ  ഞങ്ങളുടെ വഴിയിലേക്കയച്ചു.

അവിടെ പൊലീസ് തടഞ്ഞു. ഞങ്ങളുടെ കുട്ടികളെ ചെങ്കോട്ടയ്ക്കുനേരെ തിരിച്ചുവിട്ടു. അവർ അൽപം ആവേശത്തിലായിരുന്നു. പക്ഷേ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. ഞങ്ങളുടെ ലക്ഷ്യം അതൊന്നുമല്ല. ഞങ്ങളുടെ കൂടെയുണ്ടായിരുന്നവരെ പൊലീസ് തന്നെയാണു വഴിതെറ്റിച്ചത്. അവിടെ ഖലിസ്ഥാൻ പതാകയൊന്നുമല്ല, മതചിഹ്നമാണത്, നിഷാൻസാഹിബ്. ഗുരുദ്വാരകളിൽ എല്ലായിടത്തും കാണാം.

ഏതൊക്കെ രാജ്യങ്ങളിൽ സിഖ് വിശ്വാസികളുണ്ടോ അവിടെയൊക്കെ അതുണ്ട്. ഞങ്ങളുടെ ഹൃദയമുദ്ര കൂടിയാണത്. മറ്റു മതചിഹ്നങ്ങൾ അനുവദിക്കുകപോലും ചെയ്യാത്ത ദുബായിൽപോലും സിഖ് വിശ്വാസികളുടെ നിഷാൻ സാഹിബ് ഉയർത്താൻ അനുമതിയുണ്ട്. അവർ ഖലിസ്ഥാൻ ചിന്ത പ്രോത്സാഹിപ്പിക്കുമോ? ഞങ്ങളുടെ കൂടെ മതഭേദമില്ലാതെ ആളുകളുണ്ട്. അവർക്കും രാജ്യത്തിനു മുഴുവനും മനസ്സിലായി, ആരാണ് ഇതിനുപിന്നിൽ കളിക്കുന്നതെന്ന്.

ചർച്ച നടത്തേണ്ടത് സർക്കാർ

ഞങ്ങളല്ല, സർക്കാരല്ലേ, ചർച്ച നടത്തേണ്ടതെന്നാണു ബൽദേവ് സിങ് സിർസയുടെ ചോദ്യം. പ്രധാനമന്ത്രി പറഞ്ഞത് ഒരു ഫോൺകോളിൽ പ്രശ്നം പരിഹരിക്കാമെന്നാണ്. പക്ഷേ ആരാണു വിളിക്കേണ്ടത്? ഒരു കോളിനുള്ള പത്തുപൈസ അദ്ദേഹത്തിനില്ലേ? ഇല്ലെങ്കിൽ ഞങ്ങൾ കൊടുക്കാം. ചോദിച്ചാൽമതി.

ചർച്ചയ്ക്കും സംവാദത്തിനുമുള്ള വാതിലടച്ചത് സർക്കാരും പ്രധാനമന്ത്രിയുമൊക്കെ തന്നെയാണ്. ആർഎസ്എസ് ഗുണ്ടകളെ ഞങ്ങൾക്കുനേരെ അയച്ചത് ആരാണ്? ഞങ്ങളല്ലല്ലോ പ്രശ്നമുണ്ടാക്കുന്നത്. അപ്പോൾ പരിഹരിക്കേണ്ടത് പ്രശ്നമുണ്ടാക്കുന്നവർ തന്നെയാണ്–അദ്ദേഹം വ്യക്തമാക്കി.

English Summary: Baldev Singh Sirsa on Farmers Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com