ADVERTISEMENT

തിരുവനന്തപുരം∙ ഡിജിപിയും ജില്ലാ പൊലീസ് മേധാവികളും കർശന മുന്നറിയിപ്പു നൽകിയിട്ടും തപാൽ വോട്ട് ചെയ്യാൻ എത്തുന്ന പൊലീസുകാർക്ക് അസോസിയേഷൻ നേതാക്കളുടെ ഭീഷണി. നേതാക്കൾ അവധിയെടുത്തും അല്ലാതെയും ഇടതു സ്ഥാനാർഥികൾക്കായി വോട്ടു പിടിക്കുന്നതായി സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിട്ടും ഡിജിപിയും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച 3 അംഗ സമിതിയും അതു പൂഴ്ത്തിയിരുന്നു. റിപ്പോർട്ടിൽ ഒരു നടപടിയും വേണ്ടെന്നായിരുന്നു പൊലീസ് ആസ്ഥാനത്തെ തപാൽ വോട്ട് കൈകാര്യം ചെയ്യുന്ന നോഡൽ ഓഫിസറായ എഐജിക്കു ലഭിച്ച നിർദേശം.

തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഡിജിപി ലോക്നാഥ് ബെഹ്റയെ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചു. തപാൽ വോട്ട് ചെയ്യാൻ എത്തുന്നവരെ നേതാക്കൾ ഭീഷണിപ്പെടുത്തിയാൽ ഡിജിപിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നു മുന്നറിയിപ്പു നൽകി. തപാൽ വോട്ട് ചെയ്യാൻ പൊലീസുകാർ എത്തുന്ന ബൂത്തുകൾക്കു മുന്നിൽ നിൽക്കുന്ന അസോസിയേഷൻ നേതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വയർലെസ് സന്ദേശത്തിലൂടെ ജില്ലാ പൊലീസ് മേധാവികൾക്ക് അദ്ദേഹം ഉടൻ നിർദേശം നൽകി. ഇതിനു പിന്നാലെ തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി അടക്കം പല ഉദ്യോഗസ്ഥരും വയർലെസ് സെറ്റിലൂടെ മുന്നറിയിപ്പ് ആവർത്തിച്ചു. ഭീഷണിപ്പെടുത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നാണു തിരുവനന്തപുരം റൂറൽ എസ്പി പറഞ്ഞത്.

നിഷ്പക്ഷരായ പൊലീസുകാർ വോട്ടു ചെയ്യാനെത്തുമ്പോൾ ഇടതു സ്ഥാനാർഥിക്കു വോട്ട് ചെയ്യണമെന്നും അതിന്റെ ഫോട്ടോ മൊബൈലിൽ എടുത്തു തങ്ങളെ കാണിക്കണമെന്നുമാണു നേതാക്കൾ ആവശ്യപ്പെട്ടത്. ചെയ്തില്ലെങ്കിൽ ഭരണം വരുമ്പോൾ അനുഭവിക്കുമെന്ന ഭീഷണിയും.

തിങ്കളാഴ്ചയും തപാൽ വോട്ട് ചെയ്യാനെത്തിയവർക്കു പല സ്ഥലത്തും ഇതേ അനുഭവമായിരുന്നു. അരുവിക്കര മണ്ഡലത്തിലെ തപാൽ വോട്ട് പോളിങ് സ്റ്റേഷനായ വെള്ളനാട് എൽപിഎസിൽ തിങ്കളാഴ്ച പേരൂർക്കട എസ്എപി ക്യാംപിലെ അസോസിയേഷൻ നേതാവാണ്  തമ്പടിച്ചത്. ഇദ്ദേഹം എസ്എപിയിലെ എപിഎസ്ഐ ആണ്. പൊലീസുകാർ പരാതിപ്പെട്ടതോടെ ആര്യനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ എത്തി ഇദ്ദേഹത്തോടു പുറത്തു പോകാൻ ആവശ്യപ്പെട്ടു. നേതാവ് വഴങ്ങിയില്ല. തുടർന്നു സ്റ്റേഷനിലേക്കു മടങ്ങിയ സിഐ ആര്യനാടു സ്റ്റേഷനിലെ ജനറൽ ഡയറിയിൽ ഇക്കാര്യം രേഖപ്പെടുത്തി. എന്നിട്ടും ജില്ലാ പൊലീസ് മേധാവിക്കോ ഡിജിപിക്കോ ഒരു നടപടിയെടുക്കാനും കഴിഞ്ഞില്ല.

വട്ടിയൂർക്കാവ് മണ്ഡലത്തിലെ തപാൽ വോട്ട് രേഖപ്പെടുത്തുന്ന കനകനഗർ സ്കൂളിൽ അസോസിയേഷന്റെ സിറ്റി ജില്ലാ കമ്മിറ്റി നേതാവാണു വിരട്ടാൻ എത്തിയത്. പേരൂർക്കട സ്റ്റേഷനിലെ കോൺസ്റ്റബിളാണ് ഇദ്ദേഹം. വോട്ടു ചെയ്യാനെത്തിയ ട്രാഫിക് സ്റ്റേഷനിലെ കോൺസ്റ്റബിളുമായി സ്കൂളിനു മുൻപിൽ വാക്കേറ്റമുണ്ടായി. സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ നേതാവ് തടിതപ്പി. നേതാക്കൾക്ക് ഡ്യൂട്ടി പോലും നൽകാതെ രാഷ്ട്രീയം കളിക്കാൻ വിട്ടിരിക്കുകാണ് മേലുദ്യോഗസ്ഥർ. തപാൽ വോട്ട് ചൊവ്വാഴ്ച കൂടി രേഖപ്പെടുത്താം.

English Summary: Postal Vote: Association leaders threaten police officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com