ADVERTISEMENT

ബെയ്ജിങ്∙ ഹോങ്കോങ്ങിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിലും പിടിമുറുക്കി ചൈന. ചൈനയെ അനുകൂലിക്കുന്ന ‘ദേശസ്‌നേഹികള്‍ക്ക്’ മാത്രം നിയമനിര്‍മാണ സഭയിലേക്ക് എത്താന്‍ കഴിയുന്ന തരത്തില്‍ ഹോങ്കോങ്ങിലെ തിരഞ്ഞെടുപ്പ് നിയമങ്ങളില്‍ വരുത്തിയ മാറ്റം ചൈനീസ് പാര്‍ലമെന്റ് പാസാക്കി. ചൈനയോടു വിധേയത്വമുള്ളവര്‍ മാത്രം എംപിമാരാകുന്ന അവസ്ഥയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നതെന്നും ജനാധിപത്യത്തിന്റെ അവസാനമായെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. 

ചൈനയിലെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്റ്റാന്‍ഡിങ് കമ്മിറ്റി ഏകകണ്ഠമായാണ് പരിഷ്‌കാരങ്ങള്‍ പാസാക്കിയത്. പുതിയ നീക്കത്തോടെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായ എല്ലാ എതിര്‍പ്പുകളും ഹോങ്കോങ് രാഷ്ട്രീയത്തില്‍നിന്ന് തുടച്ചുനീക്കപ്പെടും. ചൈനയുടെ നീക്കം ഹോങ്കോങ്ങിലെ ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുമെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. ജനാധിപത്യത്തിനെതിരായ ആക്രമണം എന്നാണ് യുഎസ് പ്രതികരിച്ചത്. 

ചൈനീസ് വിരുദ്ധ രാഷ്ട്രീയ നേതാക്കളെ ഹോങ്കോങ് പാര്‍ലമെന്ററി ലെജിസ്‌ലേറ്റീവ് കൗണ്‍സിലില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കുകയാണ് ലക്ഷ്യം. പുതിയ നിയമപ്രകാരം സഭയിലേക്ക് 40 പ്രതിനിധികളെ ഹോങ്കോങ്ങിലെ ചൈനീസ് അനുകൂല തിരഞ്ഞെടുപ്പ് സമിതിയാവും തിരഞ്ഞെടുക്കുക. ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്നവരുടെ എണ്ണം 35ല്‍നിന്ന് 20 ആയി കുറയ്ക്കും. അതേസമയം സഭാംഗങ്ങളുടെ ആകെ എണ്ണം 70ല്‍നിന്ന് 90 ആക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് കമ്മിറ്റിയെ ചൈന നിയന്ത്രിക്കുന്നതിലൂടെ സ്ഥാനാര്‍ഥികളെ തടസ്സപ്പെടുത്തുക മാത്രമല്ല, സഭയുടെ വലിയൊരു വിഭാഗത്തെ നേരിട്ട് നിയമിക്കാനും ചൈനയ്ക്കാവും. 

പുതിയ നീക്കത്തോടെ ഹോങ്കോങ്ങിലെ ചൈനീസ് അനുകൂല തിരഞ്ഞെടുപ്പ് സമിതിക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. എല്ലാ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സ്ഥാനാര്‍ഥികളെയും വിലക്കാനോ അതിലെ അംഗങ്ങളെ തിരഞ്ഞെടുക്കാനോ സമിതിക്കു കഴിയും. ദേശസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ പഴുതുകളും ന്യൂനതകളും കണ്ടെത്തിയ സാഹചര്യത്തിലാണ് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്നാണ് ചൈനയുടെ വാദം. 

ഹോങ്കോങ്ങില്‍ കര്‍ശനമായ ദേശീയ സുരക്ഷാനിയമം നടപ്പാക്കിയതിനു പിന്നാലെയാണു പുതിയ നീക്കം. 1997ല്‍ ഹോങ്കോങ് തിരികെ നല്‍കുമ്പോള്‍ ബ്രിട്ടനുമായി ഉണ്ടാക്കിയ 'വണ്‍ കണ്‍ട്രി, ടു സിസ്റ്റംസ്' (ഒരു രാജ്യം, രണ്ടു വ്യവസ്ഥ) കരാര്‍ അട്ടിമറിക്കാനാണ് ചൈനീസ് ശ്രമമെന്ന് വിമര്‍ശകര്‍ പറയുന്നു. കരാര്‍ പ്രകാരം, മുന്‍ ബ്രിട്ടിഷ് കോളനിയായ ഹോങ്കോങ്ങിനു 2047 വരെ സ്വന്തം നിയമവ്യവസ്ഥയില്‍ തുടരാനാകുമായിരുന്നു.

English Summary: Hong Kong: China passes 'patriot' electoral reforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com