ADVERTISEMENT

‘‘വർഷങ്ങൾക്കു മുൻപ് നേമം മണ്ഡലത്തിൽ പലയിടങ്ങളിലും ബിജെപിക്കു ബൂത്തു കമ്മിറ്റിയോ പ്രവർത്തനത്തിനു കേന്ദ്രീകൃത സ്വഭാവമോ ഉണ്ടായിരുന്നില്ല. പ്രവർത്തകരെ കിട്ടാനും ബുദ്ധിമുട്ടായിരുന്നു. ആ സാഹചര്യത്തിൽനിന്നു വളർന്നാണ് പാർട്ടി മണ്ഡലം പിടിച്ചത്.’’– നേമത്തെ ശക്തിരഹസ്യം ചോദിച്ചപ്പോൾ മണ്ഡലത്തിലെ ചെറുനീക്കങ്ങൾപോലും കൃത്യമായി അറിയുന്ന പൊന്നുമംഗലത്തെ ബിജെപി കൗൺസിലർ എം.ആർ.ഗോപന്റെ പ്രതികരണം.

മലയിന്‍കീഴ് രാധാകൃഷ്ണൻ 2006 ൽ മത്സരിക്കുമ്പോൾ ബിജെപിക്കു നേമത്തു ലഭിച്ചത് വെറും 6,705 വോട്ട്. 2016 ൽ ഒ.രാജഗോപാലിനു ലഭിച്ചത് 67,813 വോട്ട്. എന്ത് അത്ഭുതമാണ് നേമത്ത് ബിജെപി കാട്ടുന്നതെന്നു കേരളമൊട്ടാകെ ഉയരുന്ന ചോദ്യവുമായി ഇറങ്ങിയാൽ ലഭിക്കുന്ന പ്രതികരണങ്ങളിങ്ങനെ: 2011ലെ മണ്ഡല പുനർനിർണയം അനുകൂലഘടകമായെന്നു വിശ്വസിക്കുന്ന പ്രവർത്തകരുണ്ട്. ബാലരാമപുരത്തിന്റെ ഒരു ഭാഗം പുന്നമൂടിന്‍റെ ചില ഭാഗങ്ങൾ, പള്ളിച്ചൽ, കാട്ടാക്കട, മാറനല്ലൂർ, മലയിൻകീഴ് എന്നിവ ഉൾപ്പെടുന്ന മണ്ഡലത്തിൽനിന്നാണ് 2011 ൽ നേമം 21 കോർപറേഷൻ വാർഡ് ഉൾപ്പെടുന്ന മണ്ഡലമാകുന്നത്.

2011ലെ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിനു ലഭിച്ചത് 43,661 വോട്ട്. 2012 ലെ ഉപതിരഞ്ഞെടുപ്പിൽ നേമത്ത് ബിജെപിക്ക് ആദ്യത്തെ കൗൺസിലറുണ്ടായി. രാജഗോപാലിന്റെ തോൽവിയുടെ പ്രശ്നങ്ങൾ ബിജെപി അൽപം ആഴത്തിൽ തന്നെ പഠിച്ചു. പ്രവർത്തനത്തിനു കൂടുതൽ ചിട്ടയുണ്ടായി. തിരുമല, പൂജപ്പുര, നേമം, പൊന്നുമംഗലം, മേലാംകോട്, കാലടി, ആറ്റുകാൽ, കളിപ്പാംകുളം, അമ്പലത്തറ ഭാഗങ്ങൾ ബിജെപിക്കു സ്വാധീനമുള്ള മേഖലകളായിരുന്നു. എന്നാൽ പൂങ്കുളം–കമലേശ്വരം ഭാഗങ്ങളിൽ പാർട്ടി ദുർബലമായിരുന്നു.

143 ബൂത്തു കമ്മിറ്റിയുണ്ടായിരുന്നത് ഇപ്പോൾ 181 ൽ എത്തിനിൽക്കുന്നു. ഘടകക്ഷികൾക്കായി നേമം സീറ്റ് കോൺഗ്രസ് വിട്ടുകൊടുത്തപ്പോൾ ചോർന്ന വോട്ടുകൾ ബിജെപിയിലേക്കു പോയി. പിന്നീട് അത് ശക്തമായ വോട്ടുകളായി തുടർന്നു. നായർ സമുദായത്തിനു സ്വാധീനമുള്ള മണ്ഡലത്തിൽ ഇടത്തരം കുടുംബങ്ങളും ബിജെപിയിൽ ആകൃഷ്ടരായി. വനിതകളും ചെറുപ്പക്കാരുമാണ് ഇക്കൂട്ടത്തിൽ ഏറെയും. വിരമിച്ച ഉദ്യോഗസ്ഥർ ഏറെയുള്ള മണ്ഡലത്തിൽ അവരും ബിജെപിയെ വിശ്വസിച്ചു തുടങ്ങി. ഒ.രാജഗോപാലിന്റെ പാർട്ടിക്കതീതമായ സ്വീകാര്യത എല്ലാ വിഭാഗക്കാരെയും പാർട്ടിയിലേക്കെത്തിച്ചു. ബിജെപി കൗൺസിലർമാർ ജനത്തോടൊപ്പം നിൽക്കുന്നുവെന്ന തോന്നലുണ്ടായത് നേട്ടമായതായും നേതൃത്വം പറയുന്നു.

nemom-kummanam-rajashekaran
വോട്ട്, കൂട്ട് ...! നേമത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ കാലടി വാർഡിലെ താമരം പ്രദേശത്ത് ഗൃഹസന്ദർശനത്തിനിടെ 40 വർഷം മുമ്പ് എഫ്സിഐയിൽ ഒരുമിച്ച് ജോലി ചെയ്ത ആത്മ സുഹൃത്ത് കെ.വാസുദേവനെ കണ്ടു മുട്ടിയപ്പോൾ. ചിത്രം ആർ.എസ്.ഗോപൻ ∙ മനോരമ

‘‘ബിജെപി പ്രവർത്തകർക്കു മുൻപ് അനുഭവസമ്പത്ത് ഇല്ലായിരുന്നു. ഇന്ന് ഓരോ പാർട്ടിക്കും എത്ര വോട്ടു കിട്ടുമെന്നു കൃത്യമായി പറയാനും പ്രവർത്തിക്കാനും കഴിയുന്നു.’’ – ബിജെപിയുടെ ഒരു പ്രാദേശിക നേതാവ് പറയുന്നു. 2010–15 കാലയളവിൽ നേമം മണ്ഡലത്തിന്റെ പരിധിയിൽ 11 കൗൺസിലർമാരുണ്ടായിരുന്ന ബിജെപിക്ക് നിലവിൽ കൗൺസിലർമാർ 14 പേർ.

‘‘ഞാൻ നാലു തവണ മത്സരിച്ചു ജയിച്ചപ്പോൾ മൂന്നു തവണയും പൊന്നുമംഗലത്താണ് മത്സരിച്ചത്. 3,500–4,000 ന്യൂനപക്ഷ വോട്ടുള്ള സ്ഥലത്താണ് ബിജെപി ജയിക്കുന്നത്. ഇവിടെ ന്യൂനപക്ഷങ്ങളും ബിജെപിയെ തള്ളിക്കളയുന്നില്ല.’’– എം.ആർ.ഗോപൻ പറയുന്നു. എതിർമുന്നണികളുടെ കാപട്യം കണ്ട ജനം ബിജെപിയെ പിന്തുണയ്ക്കുന്നുവെന്നാണ് നേട്ടങ്ങൾ നിരത്തി ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ അവകാശവാദം.

തിരുമല ഭാഗത്തായിരുന്നു കുമ്മനം രാജശേഖരന്റെ തിങ്കളാഴ്ചത്തെ പര്യടനം. ഭവനസന്ദർശനത്തിന്റെ ഭാഗമായി വീടുകളിൽ ഓടി കയറുന്നു. മങ്കാട്ടുകടവ് ഭാഗത്തെ ഒരു വീട്ടിലെത്തിയപ്പോൾ വീട്ടുകാർ അവരുടെ ‘കോട്ടയം കണക്‌ഷൻ’ സ്ഥാനാർഥിയോടു വെളിപ്പെടുത്തി. കോട്ടയം കുമ്മനം സ്വദേശിയായ സ്ഥാനാർഥിക്കും ഇതിൽ സന്തോഷം. കുറേനാളായി നാട്ടിലേക്കു പോകാൻ കഴിഞ്ഞിട്ടില്ലെന്നും കോട്ടയത്ത് വേരുള്ള കുമ്മനം പറഞ്ഞു. പോകുന്നിടത്തെല്ലാം കുമ്മനത്തോട് സംസാരിക്കാൻ ആളുകൂടുന്നു.

ബിജെപി വളർന്നപ്പോൾ കോൺഗ്രസ് തളർന്നതെങ്ങനെ? കോൺഗ്രസിനായി രണ്ടു തവണ മണ്ഡലം നിലനിർത്തിയ എൻ.ശക്തൻ 2011 ൽ കാട്ടാക്കടയിലേക്കു മാറിയതോടെയാണ് പാർട്ടിയുടെ സംഘടനാ സംവിധാനം തകർന്നു തുടങ്ങിയതെന്നതാണ് ചരിത്രം. 2011ൽ യുഡിഎഫിനായി മത്സരിച്ച എസ്‌ജെഡി സ്ഥാനാർഥി നേടിയത് 20,248 വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ ജെഡിയു സ്ഥാനാർഥി വി.സുരേന്ദ്രൻപിള്ളയ്ക്കു ലഭിച്ചത് 13,860 വോട്ടും.

nemom-v-sivankutty
നേമം എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടി കരുമം ഇടഗ്രാമത്ത് പ്രവർത്തകർ നൽകിയ സ്വീകരണത്തിൽ നിന്ന്. ചിത്രം – മനോരമ

ഘടകകക്ഷികൾക്കു സീറ്റ് നൽകിയതില്‍ അതൃപ്തരായ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രവർത്തനത്തിൽ ആവേശം കൈവിട്ടുവെന്നാണ് വിലയിരുത്തൽ. സംഘടനാ സംവിധാനം ഇതോടെ അപ്പാടെ തകർന്നു, ബൂത്തു കമ്മിറ്റികളിൽ പ്രതിനിധികളില്ലാതായി.  പ്രശ്നപരിഹാരത്തിനു നേതൃത്വം ശ്രമിച്ചില്ലെന്നും ഇപ്പോഴത്തേത് വൈകിയ നടപടിയായിപ്പോയെന്നും കരുതുന്ന പ്രവർത്തകരുണ്ട്. കെ.മുരളീധരൻ വന്നതിനുശേഷം സംഘടനാരംഗത്ത് വലിയ ഉണർവ് പ്രകടമാണ്. ബൂത്തു കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു. പ്രാദേശിക നേതാക്കളുടെ വാക്കുകൾക്കുപരി പ്രവർത്തകരുടെ വാക്കുകൾക്കും പരിഗണന ലഭിക്കുന്ന സ്ഥിതിയുണ്ടായതോടെ പഴയകാല പ്രവർത്തകർ കൂടി സജീവമായി.

കെ.മുരളീധരനു പാർട്ടിക്കു പുറത്തും വലിയ രീതിയിൽ വോട്ട് സമാഹരിക്കാൻ കഴിയുമെന്നാണ് പ്രവർത്തകരുടെ വിശ്വാസം. നായർ വോട്ടുകളിലും പ്രതീക്ഷ പുലർത്തുന്നു. തിരുമലയിലായിരുന്നു യുഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം. പോകുന്നയിടത്തെല്ലാം ജനത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രിയങ്കാ ഗാന്ധിയുടെ ചൊവ്വാഴ്ചത്തെ റോഡ് ഷോയുമായി ബന്ധപ്പെട്ട ചർച്ചകളിലായിരുന്നു ഉച്ചയ്ക്കുശേഷം മുരളി.

സിപിഎമ്മിനു മണ്ഡലം കൈവിട്ടുപോകാനുള്ള കാരണമായി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത് പാർട്ടിക്കുള്ളിലെ തർക്കങ്ങളാണ്. ശിവൻകുട്ടിയുടെ പ്രവർത്തനശൈലിയോട് ഒരു വിഭാഗത്തിനു വിയോജിപ്പുണ്ടായിരുന്നു. പിന്നിട്ട മൂന്നു തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ വോട്ടുനിലയിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. 2006 ൽ 50,135 വോട്ട്, 2011ൽ 50,076 വോട്ട്, 2016ൽ 59,142 വോട്ട്. ത്രികോണ മത്സരമായതിനാൽ ഓരോ വോട്ടും ഉറപ്പിക്കാൻ പാർട്ടി ശ്രമിക്കുന്നു. പ്രചാരണത്തിൽ ഒരു അലംഭാവവും ഉണ്ടാകാതിരിക്കാൻ സംസ്ഥാന നേതൃത്വം പ്രത്യേകം ശ്രദ്ധിക്കുന്നു.

nemom-k-muraleedharan
നേമത്തെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ മുടവൻമുകൾ പ്രദേശത്ത് വീടുകളിൽ വോട്ട് അഭ്യർഥിച്ച് എത്തിയപ്പോൾ.

‘‘പെൻഷനും കിറ്റും കൃത്യമായി ജനത്തിനു കിട്ടിയിട്ടുണ്ട്. അത് ശിവൻകുട്ടിക്കു സഹായകമാകും.’’ – അമ്പലത്തറ സ്വദേശിനി രാജമ്മ പറയുന്നു. വെള്ളാർ വാർഡിലെ ലക്ഷ്മി നഗറിൽനിന്നാണ് ഉച്ചയ്ക്കുശേഷം നാട്ടുകാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കാൻ എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടി പര്യടനം ആരംഭിച്ചത്. കുമരിച്ചന്തയിലെ തൊഴിലാളികൾക്കിടയിൽ വോട്ടഭ്യര്‍ഥിച്ചിറങ്ങിയപ്പോൾ ചുറ്റും മുദ്രാവാക്യങ്ങൾ ശക്തമായി. തൊഴിലാളികളെ പേരെടുത്തു വിളിക്കാനുള്ള പരിചയം ശിവൻകുട്ടിക്കുണ്ട്. വെള്ളാർ, തിരുവല്ലം, അമ്പലത്തറ ഭാഗങ്ങളിൽ വലിയ ജനക്കൂട്ടമാണ് സ്ഥാനാർഥിയെ എതിരേറ്റത്. ഇടയാറിലായിരുന്നു സമാപനം.

English Summary: Nemom Constituency - The BJP Stratergy which won the seat and the tight fight ahead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com