മലപ്പുറത്ത് യുവാവ് മരിച്ചത് നെഞ്ചുവേദന വന്നിട്ടല്ല; ദുരൂഹത മാറി, ഡ്രൈവർ പിടിയിൽ
Mail This Article
മലപ്പുറം ∙ പൊന്നാനി കാഞ്ഞിരമുക്ക് കരിങ്കല്ലത്താണിയിൽ യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ. തൊടുപുഴ കല്ലൂർ കൂടിയകത്ത് ആന്റോ (20) ആണ് അറസ്റ്റിലായത്. ഒരാഴ്ച മുൻപാണു കാഞ്ഞിരമുക്ക് വാലിയിൽ ഭരതന്റെ മകൻ അമലിനെ (20) പ്രഭാത സവാരിക്കിടെ കാഞ്ഞിരമുക്കിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
നെഞ്ചുവേദനയാകാം മരണകാരണമെന്ന് കരുതിയെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കരളിനും നട്ടെല്ലിനും ക്ഷതമേറ്റതായി കണ്ടെത്തി. ഇതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, പരസ്യ ബോർഡ് കൊണ്ടുപോകുന്ന പിക്കപ്പ് വാനിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
എറണാകുളത്ത് വച്ച് ഡ്രൈവറെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പരസ്യ ബോർഡുമായി പോകുകയായിരുന്ന പിക്കപ്പ് വാൻ അമലിന്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനു മൊഴി നൽകി.
English Summary: Youth found dead in road in Malappuram- follow-up