ADVERTISEMENT

ബിജാപുർ ∙ സിആർപിഎഫ് കോബ്ര സംഘത്തിലെ രാകേശ്വർ സിങ് മൻഹസ് തങ്ങളുടെ തടവിലാണെന്നു മാവോയിസ്റ്റുകൾ. ഛത്തീസ്ഗഡിലെ ദക്ഷിണ ബസ്തർ വനമേഖലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ കാണാതായ രാകേശ്വറിനായി തിരച്ചിൽ തുടരുന്നതിനിടെയാണു സിപിഐയുടെ (മാവോയിസ്റ്റ്) അവകാശവാദം. രാകേശ്വറിന്റെ മോചനത്തിനായി സർക്കാർ മധ്യസ്ഥരെ നിയോഗിക്കണമെന്നു പറഞ്ഞ മാവോയിസ്റ്റുകൾ ഔദ്യോഗിക ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. പ്രസ്താവനയുടെ ആധികാരികത പൊലീസ് പരിശോധിക്കുകയാണ്.

ഏറ്റുമുട്ടലിൽ 24 സുരക്ഷാ ഉദ്യോഗസ്ഥർക്കും നാലു കേഡർമാർക്കും ജീവൻ നഷ്ടമായെന്നാണു സംഘടന അവകാശപ്പെടുന്നത്. 22 സിആർപിഎഫുകാർ വീരമൃത്യു വരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. നാലു മണിക്കൂറിലേറെ നീണ്ട വെടിവയ്പിൽ 12 മാവോയിസ്റ്റുകളെങ്കിലും കൊല്ലപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സിആർപിഎഫിന്റെ എലീറ്റ് യൂണിറ്റായ 210–ാം കോബ്ര ബറ്റാലിയനിലെ കോൺസ്റ്റബിളാണു രാകേശ്വർ.

കഴിഞ്ഞ ശനിയാഴ്ച സുക്മ–ബിജാപുർ ജില്ലാ അതിർത്തിയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിനിടെയാണു കാണാതായത്. ‘വലിയ ആക്രമണം നടത്താൻ ശനിയാഴ്ച രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥർ ജിറാഗുഡം ഗ്രാമത്തിനു സമീപം എത്തിയിരുന്നു. അവരെ തടയാൻ പി‌എൽ‌ജി‌എ (പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി) ഒരുങ്ങി. ഏറ്റുമുട്ടലിൽ 24 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, 31 പേർക്കു പരിക്കേറ്റു. ഒരു പൊലീസുകാരനെ ഞങ്ങൾ പിടികൂടി’– മാവോയിസ്റ്റുകളുടേതെന്നു കരുതുന്ന പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

സർക്കാർ ആദ്യം മധ്യസ്ഥരുടെ പേര് പ്രഖ്യാപിക്കണം. അതിനുശേഷം ജവാനെ പിന്നീട് മോചിപ്പിക്കും. കസ്റ്റഡിയിൽ അദ്ദേഹം സുരക്ഷിതനായിരിക്കും. ഏറ്റുമുട്ടൽ പ്രദേശത്തുനിന്ന് 14 ആയുധങ്ങളും 2000 വെടിയുണ്ടകളും മറ്റു വസ്തുക്കളും പിടിച്ചെടുത്തതായും മാവോയിസ്റ്റുകൾ പറയുന്നു. സേന ശക്തമായി തിരിച്ചടിക്കുമെന്നു ഭയക്കുന്ന മാവോയിസ്റ്റുകൾ അതു തടയാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാവാം രാകേശ്വറിനെ ബന്ദിയാക്കിയതെന്നാണു സൂചന.

English Summary: "Caught A Commando," Claim Maoists, Want Government To Negotiate Release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com