ADVERTISEMENT

ലക്നൗ ∙ ഗുണ്ടാനേതാവിൽനിന്നു രാഷ്ട്രീയക്കാരനായി മാറിയ മുക്താർ അൻസാരിയെ പഞ്ചാബിലെ രണ്ടുവർഷത്തെ ജയിൽ വാസത്തിനു ശേഷം ബുധനാഴ്ച ഉത്തർപ്രദേശിലെ ബന്ദ ജയിലിലേക്കു കൊണ്ടുവന്നു. രൂപ്നഗറിൽനിന്ന് ആംബുലൻസിൽ ബുന്ദേൽഖണ്ഡ് മേഖലയിലേക്കുള്ള 900 കിലോമീറ്റർ യാത്ര കനത്ത സുരക്ഷാവലയത്തിലായിരുന്നു. അഞ്ച് തവണ എം‌എൽ‌എ ആയ വ്യക്തിയാണ് അൻസാരി.

സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് ഉത്തർപ്രദേശ് പൊലീസ് 57 കാരനായ ബിഎസ്പി എം‌എൽ‌എയെ രൂപ്നഗർ ജയിലിൽനിന്നു കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കു ശേഷം അൻസാരിയെ യുപി പൊലീസിനു കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾക്കു രണ്ടു മണിക്കൂറോളമെടുത്തു. ചൊവ്വാഴ്ച വൈകിട്ട് അൻസാരിയുമായുള്ള വാഹനവ്യൂഹം സംസ്ഥാനത്തു പ്രവേശിച്ചതോടെ സരുക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചു.

കലാപ വിരുദ്ധ പൊലീസ് വാഹനമായ ‘വജ്ര’യു‌ടെ അകമ്പടിയിലാണു ബുധനാഴ്ച പുലർച്ചെ യുപിയിലെ ജയിലിൽ എത്തിച്ചത്. ബാരക്കിനുള്ളിൽ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർ മുഴുവൻ സമയവും കാവലുണ്ടാകും. ജയിൽ വളപ്പിനകത്തും പുറത്തും സുരക്ഷാ ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിച്ചിട്ടുണ്ടെന്ന് ബന്ദ ജയിലർ പ്രമോദ് തിവാരി പറഞ്ഞു. മറ്റു തടവുകാർക്കു ബാരക്കിലേക്കുള്ള പ്രവേശനം നിഷേധിച്ചു. ജയിൽ സമുച്ചയത്തിൽ പൊതുവെ തുറന്നിടാറുള്ള പ്രധാന ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്.

ഡ്യൂട്ടിക്കു നിയോഗിച്ച ജയിൽ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു ശേഷമേ അകത്തേക്കു കടത്തിവിടുന്നുള്ളൂ. അൻസാരിയുടെ ആരോഗ്യം നിരീക്ഷിക്കാൻ സുപ്രീംകോടതിയുടെ നിർദേശപ്രകാരം നാലു ഡോക്ടർമാരുടെ പാനൽ രൂപീകരിച്ചിട്ടുണ്ടെന്നു ബന്ദയിലെ സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. മുകേഷ് കുമാർ യാദവ് പറഞ്ഞു. കവർച്ചാ കേസുമായി ബന്ധപ്പെട്ട് 2019 ജനുവരിയിലാണ് അൻസാരിയെ രൂപ്നഗർ ജയിലിൽ അടച്ചത്. കിഴക്കൻ ഉത്തർപ്രദേശിലെ മൗവിൽനിന്നുള്ള നിയമസഭാ സാമാജികനായ ഇദ്ദേഹത്തിനെതിരെ സംസ്ഥാനത്തും പുറത്തുമായി 52 കേസുകളുണ്ട്. അതിൽ 15 എണ്ണം വിചാരണ ഘട്ടത്തിലാണ്.

English Summary: Gangster-Turned-MLA Mukhtar Ansari Brought Back To UP Jail From Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com