ADVERTISEMENT

തിരുവനന്തപുരം∙ തപാൽ വോട്ടില്‍ വ്യാപകമായ തിരിമറി നടക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെ ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച് മലയാള മനോരമ വാർത്ത റിപ്പോർട്ടു ചെയ്തിരുന്നു.

മൂന്നരലക്ഷം ഉദ്യോഗസ്ഥർക്കുള്ള തപാൽ വോട്ടിലും ഇരട്ടിപ്പുണ്ട്. ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കു കാരണമായേക്കാം. പ്രത്യേക കേന്ദ്രങ്ങളിൽ വോട്ട് ചെയ്ത ഉദ്യോഗസ്ഥർക്ക് ഓഫിസ് വിലാസത്തിലോ വീട്ടിലെ വിലാസത്തിലോ വീണ്ടും ബാലറ്റുകൾ വരുന്നു. ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ്. വോട്ടർപട്ടികയിൽ ഇവരെ മാർക്ക് ചെയ്ത് ഒഴിവാക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച ഉണ്ടായി. തിരഞ്ഞെടുപ്പ് കമ്മിഷനെ ആശങ്ക അറിയിച്ച പ്രതിപക്ഷ നേതാവ് 5 നിർദേശങ്ങളടങ്ങിയ പരാതിയും കൈമാറി.

തപാൽ വോട്ടിലെ ഇരട്ടിപ്പ് ഉടൻ കണ്ടെത്തണമെന്നു പരാതിയിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥർ രണ്ടാമത് ചെയ്ത തപാൽ വോട്ടുകൾ എണ്ണരുതെന്നു നിർദേശം നൽകണം. പോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്ക് പോസ്റ്റൽ ബാലറ്റ് അയയ്ക്കുന്നതിനു മുൻപ് അവർ നേരത്തെ വോട്ടു ചെയ്തില്ല എന്നു ഉറപ്പാക്കണം. പ്രത്യേക കേന്ദ്രത്തിൽ വോട്ടു ചെയ്ത ഉദ്യോഗസ്ഥർക്ക് വീണ്ടും തപാൽ വോട്ട് അയച്ചു കൊടുത്ത ഉദ്യോഗസ്ഥരുടെ പേര് പ്രസിദ്ധീകരിക്കണം. എത്ര ബാലറ്റ് യൂണിറ്റ് പ്രിന്റ് ചെയ്തു, ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തത് എത്ര, ബാക്കി റിട്ടേണിങ് ഓഫിസറുടെ കൈവശം ഉള്ളത് എത്ര എന്ന കണക്കും പുറത്തുവിടണം.

80 വയസുകഴിഞ്ഞവരുടെ വോട്ടുകൾ വീട്ടിലെത്തി ശേഖരിച്ചതിനെപ്പറ്റിയും പരാതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നടപടിക്രമങ്ങൾ ലംഘിക്കപ്പെട്ടു. വോട്ടുകൾ സീൽ ചെയ്യാതെ ക്യാരി ബാഗുകളിലാണ് സൂക്ഷിച്ചത്. പെന്‍ഷന്‍ കൊണ്ടു കൊടുത്ത ശേഷം അപ്പോള്‍തന്നെ വോട്ട് ചെയ്തു വാങ്ങിയ സംഭവങ്ങളും നിരവധിയാണ്. ഇടതു അനുഭാവമുള്ള ഉദ്യോഗസ്ഥരെ ഇതിനായി ദുരുപയോഗപ്പെടുത്തി. വോട്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായി. യഥാര്‍ഥ വോട്ടര്‍ അറിയാതെ സിപിഎം നേതാക്കളും ഉദ്യോഗസ്ഥരും ഒത്തു ചേര്‍ന്ന് കള്ളവോട്ട് ചെയ്ത പരാതിയും ഉണ്ടായിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തില്‍ ചെന്നപ്പോഴാണ് പല വയോധികരും തങ്ങളുടെ വോട്ടുകള്‍ മറ്റാരോ ചെയ്തതായി അറിയുന്നത്. നിരവധി സ്ഥലങ്ങളില്‍നിന്ന് ഇതു സംബന്ധിച്ച് പരാതി ഉണ്ടായിട്ടുണ്ടെന്നും പോസ്റ്റല്‍ വോട്ടില്‍ തിരിമറി തടയുന്നതിന് തിരഞ്ഞെടുപ്പു കമ്മിഷന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുവെന്നും ക്രൈംബ്രാഞ്ചിനെ കേസന്വേഷണം ഏൽപിച്ചത് കേസ് വൈകിപ്പിക്കുന്നതിനും അന്വേഷണം വഴി തിരിച്ചു വിടുന്നതിനുമാണമെന്നും അദ്ദേഹം ആരോപിച്ചു. അതിനാല്‍ കൊലപാതകം ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണം. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മിന്റെ ആസൂത്രിത നീക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: Ramesh Chennithala complaints to Election commission that ireegularities in postal vote too

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com