ADVERTISEMENT

ഹൈദരാബാദ് ∙ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ (വൈഎസ്ആർ) മകൾ വൈ.എസ്.ശർമിള പുതിയ പാർട്ടി രൂപീകരിക്കുന്നു. വൈഎസ്ആറിന്റെ ജന്മദിനമായ ജൂലൈ എട്ടിനു തെലങ്കാനയിൽ പാർട്ടി പ്രഖ്യാപിക്കും. ആന്ധ്രയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയാണു ശർമിള. 2023ൽ നടക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു ശർമിളയുടെ നീക്കങ്ങൾ.

ശർമിളയുടെ തീരുമാനത്തെ അമ്മ വൈ.എസ്.വിജയലക്ഷ്മി പിന്തുണച്ചിരുന്നു. ‘തെലങ്കാനയിലെ ജനങ്ങളെ സേവിക്കാനുള്ള മകളുടെ തീരുമാനം സന്തോഷമുണ്ടാക്കുന്നു. പിതാവിനെ പോലെ കരുത്തുള്ളവളാണു മകളും’– വിജയലക്ഷ്മി പറഞ്ഞു. തെലങ്കാനയിൽ സജീവമാകുന്നെന്ന സഹോദരിയുടെ പ്രഖ്യാപനത്തോടു ജഗൻ മോഹൻ പ്രതികരിച്ചിട്ടില്ല.

‘സിങ്കം സിംഗിളാ താന്‍ വരുവേന്‍’ എന്ന രജനികാന്തിന്റെ ശിവാജി സിനിമയിലെ സൂപ്പർഹിറ്റ് ഡയലോഗ് പറഞ്ഞാണു ശർമിള പാർട്ടിയുടെ പ്രഖ്യാപന വാർത്ത പങ്കുവച്ചത്. തെലങ്കാന രാഷ്ട്ര സമിതിയാണ് (ടിആർഎസ്) തെലങ്കാനയിൽ സജീവമായുള്ളത്. കോൺഗ്രസ് ദുർബലമാണ്. സംസ്ഥാനത്തു കളം പിടിക്കാനുള്ള ശ്രമത്തിലാണു ബിജെപി.

കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന രാജശേഖര റെഡ്ഡി 2004 മുതൽ 2009 വരെ അവിഭക്ത ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു. 2009ൽ ഹെലികോപ്റ്റർ അപകടത്തിലാണ് അദ്ദേഹം മരിച്ചത്. 2014ൽ ആന്ധ്രയും തെലങ്കാനയുമായി സംസ്ഥാനം വിഭജിക്കപ്പെട്ട ശേഷം തെലങ്കാനയിലെ വൈഎസ്ആർ അനുയായികൾ പ്രവർത്തിക്കാൻ അവസരമില്ലാതെ ഒതുങ്ങിക്കഴിയുകയായിരുന്നു.

പുതിയ പാർട്ടി പ്രഖ്യാപനത്തെ ആവേശത്തോടെയാണ് അവർ കാണുന്നത്. ‘തെലങ്കാനയിൽ രാജണ്ണ രാജ്യം (രാജശേഖര റെഡ്ഡിയുടെ ഭരണം) ഇല്ല. അത് എന്തുകൊണ്ട് കൊണ്ടുവന്നുകൂടാ? ജഗൻ മോഹൻ ആന്ധ്രയിൽ ജോലി ചെയ്യുന്നു, ഞാൻ തെലങ്കാനയിലും– ശർമിള പറഞ്ഞു.

തെലങ്കാനയിൽ വൈഎസ്ആർ കോൺഗ്രസ് ഉണ്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. 2019 ലെ തിരഞ്ഞെടുപ്പിൽ ശർമിളയും അമ്മ വിജയലക്ഷ്മിയും വൈഎസ്ആർ കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ജഗൻ അധികാരത്തിലേറിയ ശേഷം ശർമിളയെ പൊതുരംഗത്തു കണ്ടിരുന്നില്ല. ജഗൻ ജയിലിൽ ആയിരുന്ന സമയത്ത് ശർമിള നടത്തിയ പദയാത്ര ആവേശം സൃഷ്ടിച്ചിരുന്നു.

English Summary: Jagan Mohan Reddy's Sister YS Sharmila To Launch Her Party In Telangana On July 8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com