മമതയുടെ ശ്രദ്ധ ഇനി ഡൽഹിയിൽ; ബിജെപി വിരുദ്ധമുന്നണിയുണ്ടാക്കും: സൗഗത റോയ്
Mail This Article
കൊൽക്കത്ത∙ ബംഗാൾ തിരഞ്ഞെടുപ്പിനുശേഷം മമത ബാനർജി ദേശീയ രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ലോക്സഭാംഗവുമായ സൗഗത റോയ് മനോരമ ന്യൂസിനോടു പറഞ്ഞു. ദേശീയതലത്തിലെ ബിജെപി വിരുദ്ധ നീക്കത്തിൽ ഇടതുപാർട്ടികളെ ഒപ്പം നിർത്താൻ കഴിയില്ല. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ടിഎംസിക്ക് ഗുണം ചെയ്യുകയാണുണ്ടായതെന്നും സൗഗത റോയ് മനോരമ ന്യൂസിനോടു പറഞ്ഞു.
ദീദിക്ക് ഹാട്രിക് ലഭിക്കാനായി സർവ കരുത്തും ഉപയോഗിച്ചാണു തൃണമൂൽ കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബംഗാളിലെ വിധിയെഴുത്ത് കഴിഞ്ഞാൽ ദേശീയതലത്തിൽ ബിജെപി വിരുദ്ധ മുന്നണി സജ്ജമാക്കുകയാണ് മമത ബാനർജിയുടെ നീക്കം. എന്നാൽ ഇടതുപാർട്ടികളെ അകറ്റിനിർത്തും. അവരുടെ കടുത്ത മമത വിരുദ്ധതയാണ് കാരണമെന്ന് തൃണമൂൽ നേതൃത്വം വിശദമാക്കുന്നു.
ഐഎസ്എഫും ഉവൈസിയുടെ പാർട്ടിയുമെല്ലാം രംഗത്തുണ്ടെങ്കിലും ടിഎംസിയുടെ മുസ്‌ലിം വോട്ട് ബാങ്കിൽ വിള്ളലുണ്ടായിട്ടില്ലെന്ന് സൗഗത റോയ് പറഞ്ഞു. കർഷകർക്ക് അടക്കം പാർട്ടിയിലുള്ള വിശ്വാസം സംരക്ഷിക്കാനും വഞ്ചകർക്കു മറുപടി നൽകാനുമാണ് മമത നന്ദിഗ്രാമിൽ മൽസരിക്കുന്നത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മമത മോദിക്കെതിരെ വാരാണസിയിൽ മൽസരിക്കുന്നത് തീരുമാനിച്ചിട്ടില്ല. ചില നേതാക്കൾ കൊഴിഞ്ഞുപോയപ്പോൾ അവശേഷിച്ചവരും അണികളും കൂടുതൽ ഐക്യത്തോടെ നിലയുറപ്പിച്ചുവെന്നും അതു ഗുണം ചെയ്തുവെന്നും സൗഗത റോയ് വിശദീകരിക്കുന്നു.
English Summary: Mamata Banerjee to focus more on National Politics