എം.എ.യൂസഫലി സഞ്ചരിച്ച ഹെലിക്കോപ്റ്റർ കൊച്ചിയില്‍ ഇടിച്ചിറക്കി; 6 പേർക്ക് പരുക്ക്
Mail This Article
കൊച്ചി∙ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ എറണാകുളം പനങ്ങാട് കുഫോസ് ക്യാംപസിനോടു ചേർന്നുള്ള ചതുപ്പു നിലത്ത് ഇടിച്ചിറക്കി. യൂസഫലി, ഭാര്യ, മറ്റു രണ്ട് യാത്രക്കാർ, രണ്ടു പൈലറ്റ് എന്നിവരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവരെ പരുക്കുകളോടെ കുമ്പളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വൻ ദുരന്തമാണ് ഒഴിവായത്.
രാവിലെ എട്ടരയോടെയാണ് സംഭവം. ആശുപത്രിയിലുള്ള ഒരു ബന്ധുവിനെ കാണാൻ കൊച്ചിയിലെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു. സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് വരെ എത്താതെ റോഡിനോടു ചേർന്നുള്ള ചതുപ്പിൽ ഇടിച്ചിറക്കുകയായിരുന്നു.
യന്ത്രത്തിനുണ്ടായ സാങ്കേതിക തകരാറാണ് കോപ്റ്റർ ഇറക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോപ്റ്റർ ഇടിച്ച് ഇറങ്ങുകയായിരുന്നെന്നും ഈ സമയം സ്ഥലത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.
ജനവാസ മേഖലയ്ക്കു മുകളിൽവച്ചാണ് ഹെലിക്കോപ്റ്ററിന് തകരാർ സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചുതുപ്പുനിലത്ത് ഇടിച്ചിറക്കിയതിനാലാണ് വൻ അപകടമൊഴിവായത്. എല്ലാ യാത്രക്കാരും സുക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് കമ്പനി അറിയിച്ചു.