ADVERTISEMENT

തയ്‌വാൻ∙ കോവിഡിനെതിരായ ചൈനീസ് വാക്സീന് ‘ഉയർന്ന’ ഫലക്ഷമതയില്ലെന്നു ചൈനയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തലവൻ ജോർജ് ഗാവോ (ഗാവോ ഫു). സർക്കാർ ഉദ്യോഗസ്ഥനിൽനിന്നുതന്നെ ഇത്തരമൊരു തുറന്നുപറച്ചിൽ വന്നത് വാക്സീൻ നയതന്ത്രത്തിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ചൈനയ്ക്കു തിരിച്ചടിയായി.

ചൈനീസ് സർക്കാർ ഇതുവരെ മറ്റു രാജ്യങ്ങളിലേക്കായി ലക്ഷക്കണക്കിന് ഡോസ് വാക്സീനുകൾ കയറ്റി അയച്ചിട്ടുണ്ട്. ഇന്തൊനീഷ്യ, പാക്കിസ്ഥാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ചൈനീസ് വാക്സീൻ ജനങ്ങളിൽ എടുത്തു തുടങ്ങിയിരുന്നു. വാക്സീനിന്റെ ഫലക്ഷമത എത്രയെന്നതിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഡേറ്റ ചൈനീസ് മരുന്നു കമ്പനികൾ ഇതുവരെ പുറത്തുവിടാത്തതിൽ പലവട്ടം ചോദ്യമുയർന്നിരുന്നു.

ബൊളീവിയയിൽ വിതരണത്തിനെത്തിച്ച ചൈനയുടെ സൈനോഫാം വാക്സീൻ. (Photo by AIZAR RALDES / AFP)
ബൊളീവിയയിൽ വിതരണത്തിനെത്തിച്ച ചൈനയുടെ സൈനോഫാം വാക്സീൻ. (Photo by AIZAR RALDES / AFP)

അതേസമയം, ചൈനീസ് വാക്സീനിനുമേൽ പല രാജ്യങ്ങൾക്കും സംശയമുള്ളതായി സൂചനകൾ പുറത്തുവന്നിരുന്നു. ചൈനയുടെ സൈനോഫാം മരുന്നുകമ്പനിയുടെ വാക്സീൻ രണ്ടു ഡോസ് മതിയെന്നാണ് പറഞ്ഞിരുന്നെതെങ്കിലും അടുത്തിടെ യുഎഇ മൂന്നു ഡോസ് കുത്തിവയ്പ്പ് എടുക്കാൻ ആരംഭിച്ചിരുന്നു. രണ്ടു ഡോസ് കുത്തിവയ്പ്പെടുത്ത പലരിലും ആന്റിബോഡികൾ ഉത്പാദിപ്പിക്കപ്പെടുന്നത് കുറവാണെന്ന കണ്ടെത്തലിനെത്തുടർന്നാണിത്. അതേസമയം, സിംഗപ്പുർ ചൈനീസ് കമ്പനിയായ സൈനോവാക്കിന്റെ വാക്സീൻ വാങ്ങി സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.

കൊളംബിയയിൽ വിതരണത്തിനെത്തിച്ച ചൈനയുടെ സൈനോവാക് വാക്സീൻ. (Photo by JOAQUIN SARMIENTO / AFP)
കൊളംബിയയിൽ വിതരണത്തിനെത്തിച്ച ചൈനയുടെ സൈനോവാക് വാക്സീൻ. (Photo by JOAQUIN SARMIENTO / AFP)

അതിനിടെ, ഫലക്ഷമത ഉയർത്താൻ വഴികൾ തേടുകയാണെന്നും ഗാവോ ചെങ്ദുവിലെ ഒരു സമ്മേളനത്തിൽ ഗാവോ പറഞ്ഞു. ഡോസുകളിൽ ഉൾപ്പെടുത്തുന്ന മരുന്നിന്റെ അളവു കൂട്ടുകയോ ഡോസുകളുടെ അളവു കൂട്ടുകയോ ചെയ്ത് ഫലക്ഷമത ഉയർത്താമെന്നും അതല്ലെങ്കിൽ വിവിധ വാക്സീനുകൾ ഒരുമിച്ചു ചേർത്ത് ഫലക്ഷമത ഉയർത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി പാശ്ചാത്യ രാജ്യങ്ങൾ കൈവരിച്ച എംആർഎൻഎ വാക്സീൻ എന്ന വിപ്ലവകരമായ ജനിതക സാങ്കേതികവിദ്യ ചൈന വികസിപ്പിച്ചെടുക്കണം.

സെർബിയയിൽ വാക്സിനേഷൻ കേന്ദ്രത്തിൽ വിതരണത്തിനെത്തിച്ച ചൈനയുടെ സൈനോഫാം, റഷ്യയുടെ സ്പുട്നിക് 5, ഫൈസർ, കോവിഷീൽഡ് വാക്സീനുകൾ. (Photo by OLIVER BUNIC / AFP)
സെർബിയയിൽ വാക്സിനേഷൻ കേന്ദ്രത്തിൽ വിതരണത്തിനെത്തിച്ച ചൈനയുടെ സൈനോഫാം, റഷ്യയുടെ സ്പുട്നിക് 5, ഫൈസർ, കോവിഷീൽഡ് വാക്സീനുകൾ. (Photo by OLIVER BUNIC / AFP)

ഫലക്ഷമതയുടെ കാര്യത്തിൽ ചൈനീസ് വാക്സീനുകൾ ഫൈസർ, മോഡേർണ വാക്സീനുകളെക്കാൾ വളരെ പിന്നിലാണെന്നാണ് നിലവിൽ ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വ്യക്തമാക്കുന്നു. ബ്രസീലിലെ മൂന്നാം ഘട്ട പരീക്ഷണത്തിൽ മൂന്നാഴ്ച ഇടവേളയിൽ സൈനോവാക്കിന്റെ വാക്സീൻ നൽകിയപ്പോൾ 49.1% മാത്രമാണ് ഫലക്ഷമത കണ്ടത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 50% ഫലക്ഷമത വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കുറച്ചുകൂടി ചെറിയ സംഘം ആളുകൾക്കിടയിൽ നടത്തിയ പരീക്ഷണത്തിൽ 62.3% ഫലക്ഷമത ഈ വാക്സീൻ കാണിച്ചിരുന്നു.

English Summary: Effectiveness Of Chinese Vaccines "Not High", Says Top Health Official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com