ADVERTISEMENT

തിരുവനന്തപുരം ∙ നായകനും വില്ലനും തമ്മിലെ തെരുവുയുദ്ധത്തിൽ ഹരംപിടിച്ചു നിൽക്കുന്ന കാഴ്ചക്കാരെ കണ്ടിട്ടില്ലേ സിനിമകളിൽ? അവരെപ്പോലെയാണ് കോവിഡ് കാലത്തെ ലോകജനത. ആയിരങ്ങളെ കൊന്നു തള്ളുന്ന കോവിഡിനെ തോൽപിക്കാൻ വാക്സീനു സാധിക്കുമോ ഇല്ലയോ എന്ന ആകാംക്ഷയാണ് എല്ലാവരുടെയും ഉള്ളിൽ. സിനിമയ്ക്ക് കലക്‌ഷൻ നേടാൻ നായകൻ ജയിക്കണം. കോവിഡിന്റെ കാര്യം അങ്ങനെയാണോ? വാക്സീൻ വെറുമൊരു കവചം മാത്രം. വൈറസിൽ നിന്ന് അകന്നു നിൽക്കുകയല്ലാതെ മറ്റു വഴികളൊന്നുമില്ല. വാക്സിനേഷനുകൾക്കിടയിലും ലോകമാകെയുള്ള ഗവേഷകർ ഒരേസ്വരത്തിൽ പറയുന്നത് ഇത്ര മാത്രം – കോവിഡിൽ നിന്ന് അകന്നു നിൽക്കൂ, ജീവനെ ചേർത്തു പിടിക്കൂ.

∙ വാക്സീൻ കൊണ്ടു തോൽപിക്കാനാവില്ലേ?

കേരളത്തിൽ 3.65 കോടി ജനമുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതിൽ 18 വയസ്സിൽ താഴെയുള്ള വാക്സീൻ നൽകാൻ കേന്ദ്രം ഇനിയും അനുമതി നൽകിയിട്ടില്ല. ഈ വിഭാഗം മാത്രം ഒരു കോടയിലധികം വരും. ശേഷിക്കുന്നവരിൽ 45 വയസ്സിനു മുകളിലുള്ളവർ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ എന്നിവർക്കാണ് ഇപ്പോൾ വാക്സീൻ നൽകുന്നത്. ഒരു വൈറസിനെ ചെറുക്കണമെങ്കിൽ ആ പ്രദേശത്തെ 70% പേർക്കും പ്രതിരോധശേഷി ലഭിക്കണമെന്നാണു കണക്കുകൂട്ടൽ. ഇതുവരെയുള്ള വൈറസുകളുടെ കാര്യത്തിൽ ഇതു ശരിയും ആയിരുന്നു. എന്നാൽ കോവിഡിന്റെ കാര്യത്തിൽ ഈ കണക്ക് എത്രത്തോളം ശരിയാകുമെന്ന് ഇനിയും നിശ്ചയമില്ല. കാരണം, ഇസ്രയേൽ പോലുള്ള ഏതാനും രാജ്യങ്ങളിൽ മാത്രമാണ് 70 ശതമാനത്തിലധികം ജനം വാക്സീന് വിധേയമായിട്ടുളളു. വാക്സീൻ എടുത്താൽ 6 മുതൽ 12 മാസംവരെ പ്രതിരോധശേഷി ലഭിക്കുമെന്നാണു ഗവേഷകർ പറയുന്നത്. 70% ജനവും വാക്സീൻ സ്വീകരിച്ച രാജ്യങ്ങളിൽ നിന്നു പഠനം വന്നാലേ കോവിഡ് വാക്സീന്റെ കരുത്ത് അറിയാൻ സാധിക്കുകയുള്ളൂ.

∙ കേരളം ‘പ്രതിരോധ മതിൽ’ തീർക്കുക എപ്പോൾ?

രാജ്യത്ത് ആദ്യമായി വാക്സീൻ വിതരണം ആരംഭിച്ചതു ജനുവരി 16ന്. സംസ്ഥാനത്ത് ഇതിനകം ആകെ ജനസംഖ്യയുടെ 12.50% ആളുകൾ മാത്രമേ വാക്സീൻ സ്വീകരിച്ചിട്ടുള്ളൂ. ഇതിൽ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചതു 45.69 ലക്ഷം പേർ. രണ്ടാം ഡോസ് ഇതിനകം ലഭിച്ചവരാകട്ടെ 5.22 ലക്ഷം പേരും. വാക്സീൻ സ്വീകരിക്കുന്ന ദിവസം മുതൽ ചെറിയ അളവിൽ പ്രതിരോധശേഷി ലഭിച്ചു തുടങ്ങും. രണ്ടാം ഡോസ് കുത്തിവയ്പ്പിനു ശേഷം 14 ദിവസം കൂടി വേണം പൂർണ പ്രതിരോധം ലഭിക്കാൻ.

വാക്സീനാണെങ്കിൽ കടുത്ത ക്ഷാമവും. ഇപ്പോൾ സംസ്ഥാനത്തെ വാക്സീൻ സംഭരണകേന്ദ്രങ്ങളിലുള്ളത് 6.50 ലക്ഷം ഡോസ് വാക്സീൻ. ഉൽപാദനം കുറവായതിനാൽ ഘട്ടംഘട്ടമായി മാത്രമേ കേന്ദ്രം വാക്സീൻ നൽകുന്നുള്ളൂ. അതു ജനത്തിലേക്ക് എത്താൻ വീണ്ടും സമയം വേണം. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ 1452 വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്സീൻ വിതരണം. കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചാലും അതനുസരിച്ച് വാക്സീൻ വേണ്ടേ? ഈ സാഹചര്യത്തിൽ സാമൂഹിക അകലമെന്ന മന്ത്രത്തിൽ നിന്നു പിന്നാക്കം പോകാനാകില്ല. എത്രത്തോളം ജാഗ്രത പാലിക്കുന്നുവോ അത്രത്തോളം കോവിഡ് അകന്നുനിൽക്കും.

∙ വാക്സീൻ കുത്തിവച്ചിട്ടും കോവിഡ് വരുന്നതെങ്ങനെ?

വാക്സീൻ കുത്തിവച്ചവർക്ക് കോവിഡ് വരുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. എല്ലാ വാക്സീൻ കമ്പനികളും ഉൽപന്നത്തിനു പരമാവധി 90% പ്രതിരോധശേഷിയേ അവകാശപ്പെടുന്നുള്ളൂ. സ്വാഭാവികമായി പ്രതിരോധശേഷി കുറഞ്ഞവർ വാക്സീൻ സ്വീകരിച്ചാലും കോവിഡ് ബാധിക്കാം. വാക്സീൻ കുത്തിവച്ചിട്ടുണ്ടെങ്കിൽ വൈറസിന്റെ ആഘാതം കുറവായിരിക്കും എന്നു മാത്രം. ശരീരത്തിൽ അത്ര വലിയ ബഹളമൊന്നും കാണിക്കാതെ കോവിഡ് കടന്നുപോകും. വാക്സിനേഷൻ വ്യാപകമായാൽ മരണനിരക്കു കുത്തനെ താഴും. അതിനാലാണു പരമാവധി പേർ വാക്സീൻ എടുക്കണമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നതും.

∙ വാക്സീനും കോവിഡ് രണ്ടാം തരംഗവും ഏറ്റുമുട്ടുമ്പോൾ?

വാക്സിനേഷനൊപ്പം മറ്റൊരു വെല്ലുവിളിയും ശക്തിപ്രാപിച്ചുവരുന്നുണ്ട്, കോവിഡ് രണ്ടാം തരംഗം. ഇതിൽ രോഗികൾ പെരുകിയാൽ ആശുപത്രികളുടെ ശ്രദ്ധ മുഴുവൻ മാറും. ആരോഗ്യപ്രവർത്തകരെ ചികിത്സയിലേക്കു വിന്യസിക്കാതിരിക്കാൻ പറ്റില്ല. വാക്സിനേഷനേക്കാൾ വലുതാണ് വൈറസ് ബാധിച്ചവരുടെ ചികിത്സയെന്ന മനോഭാവത്തിലേക്ക് ആരോഗ്യപ്രവർത്തകർ മാറും. അപ്പോഴും വാക്സിനേഷൻ മുടക്കാനാവില്ല. അവിടെയാണു സർക്കാരിന്റെ മിടുക്ക് അറിയേണ്ടത്. നഴ്സിങ് വിദ്യാർഥികൾ മുതൽ എല്ലാവരെയും രംഗത്തിറക്കി ചികിത്സയ്ക്കൊപ്പം വാക്സിനേഷനും മുന്നോട്ടുകൊണ്ടുപോകേണ്ടിവരും.

∙ എല്ലാവരും വാക്സീൻ സ്വീകരിച്ചാൽ കോവിഡ് തോൽക്കുമോ?

ചൈനയിൽ നിന്ന് ഇറങ്ങിത്തിരിച്ച രൂപത്തിലല്ല കൊറോണ വൈറസ് ഇപ്പോൾ. ഒട്ടേറെ വകഭേദങ്ങൾ വന്നുകഴിഞ്ഞു. ലണ്ടനിൽ കണ്ടെത്തിയ വകഭേദമാണു ലോകമാകെ ചർച്ചയായത്. വേഗത്തിൽ വീശുന്ന ലണ്ടൻ വകഭേദം പലരുടെയും ഉറക്കം കെടുത്തിയെങ്കിലും മരണനിരക്ക് കുറവായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വകഭേദം ബാധിച്ചാൽ ഭേദമാകാൻ വൈകുമെന്ന് ഡോക്ടർമാർ. ഗൾഫ് രാജ്യങ്ങളിലെ വകഭേദമാണെങ്കിൽ തുടർച്ചയായ വയറിളക്കം ഉണ്ടാകുമത്രെ. ഇവയെല്ലാം നിരീക്ഷണങ്ങൾ മാത്രമാണ്. സ്ഥിരീകരണമില്ല.

എന്തായാലും കൊറോണ വൈറസിന്റെ രൂപഭാവങ്ങളിൽ മാറ്റങ്ങൾ ഒട്ടേറെ സംഭവിച്ചു. 2020 മാർച്ചിൽ ലോകത്തു ഭൂരിഭാഗം പ്രദേശത്തും ദൃശ്യമായ വൈറസിനെ പഠിച്ച്, അതിനെ പ്രതിരോധിക്കാനുള്ള വാക്സീനാണു മിക്ക കമ്പനികളും ഉൽപാദിപ്പിക്കുന്നത്. വകഭേദങ്ങളുടെ വേലിയേറ്റം ഉണ്ടാകുമ്പോൾ വാക്സീനുകൾ പരിഷ്കരിക്കേണ്ടിവരും. ഇൻഫ്ലുവൻസ വൈറസിനുള്ള വാക്സീൻ വർഷം തോറും നവീകരിക്കുന്നുണ്ട്.

∙ ‘വാക്സീൻ ദേശീയത’?

ലോകമാകമാനം കോവിഡ് പടർന്നുപിടിച്ചപ്പോൾ വാക്സീൻ ഗവേഷണത്തിൽ രാജ്യങ്ങൾ മത്സരത്തിലായിരുന്നു. ഇന്ത്യയും രണ്ടു വാക്സീനുകളുടെ ജനനത്തിനു സാക്ഷിയായി. വാക്സീൻ കണ്ടെത്തിയ രാജ്യങ്ങളിൽ പലതും മികച്ച വാക്സീനെന്ന അവകാശവാദത്തിൽ നിന്നു മാറിയില്ല. മിക്ക രാജ്യങ്ങളും മറ്റു രാജ്യങ്ങളുടെ വാക്സീനെ അംഗീകരിക്കാനും തയാറായില്ല. വാക്സീൻ കണ്ടെത്തിയ ചില രാജ്യങ്ങളിലെ ഭരണാധികാരികൾ ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ മികവു വെളിപ്പെടുത്താൻ അത് വിനിയോഗിച്ചിട്ടുണ്ട്. ഇന്ത്യയും വാക്സീൻ കയറ്റുമതി ചെയ്തു. മറ്റു രാജ്യങ്ങളിലുള്ള വാക്സീനുകളെ ആദ്യം അംഗീകരിച്ചില്ല. നമ്മുടെ വാക്സീൻ മറ്റു രാജ്യങ്ങൾ സ്വാഗതം ചെയ്യുന്നതിന്റെ ചിത്രങ്ങളും മറ്റു സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച് ദേശീയ ഭരണകക്ഷിയിലെ പ്രവർത്തകർ ദേശീയ വികാരം ഉയർത്തിക്കാട്ടിയതും ഇതിന് ഉദാഹരണം.

രണ്ടാം തരംഗത്തിന്റെ കാറ്റിൽ ഇത്തരത്തിൽ വാക്സീൻ നയതന്ത്രത്തിൽ ഏർപ്പെട്ട രാജ്യങ്ങളെല്ലാം നിലപാടു മാറ്റുന്ന കാഴ്ചയാണുളളത്. വാക്സീൻ എന്ന ഭാഗ്യത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാൻ ശ്രമിച്ചവർ പിന്നാക്കം പോയി. റഷ്യയിലെ സ്പുട്നിക് വാക്സീന് ഇന്ത്യ അനുമതി നൽകിയിരിക്കുന്നു. മാത്രമല്ല, മറ്റു രാജ്യങ്ങളിൽ പരീക്ഷിച്ചു വിജയിച്ച വാക്സീനുകളെല്ലാം ഇന്ത്യയിൽ ഉപയോഗിക്കാമെന്നും തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആറ് വാക്സീൻ ഉൽപാദന കമ്പനികളുമായി സ്പുട്നിക്കിന്റെ ഉപജ്ഞാതാക്കൾ കരാറിൽ ഏർപ്പെട്ടുകഴിഞ്ഞു. പരമാവധി വേഗത്തിൽ വാക്സീൻ നിർമിച്ചു വിതരണം ചെയ്യാനാണിത്.

English Summary: Covid, Vaccine and the diplomacy behind

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com