ഉല്‍സവത്തിനിടെ തര്‍ക്കം; ആലപ്പുഴയിൽ 10ാം ക്ലാസ് വിദ്യാർഥിയെ കുത്തിക്കൊന്നു
Mail This Article
ആലപ്പുഴ∙ കായംകുളം വള്ളികുന്നത്ത് പതിനാറുകാരനെ കുത്തിക്കൊന്നു. വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും പുത്തൻ ചന്ത, കുറ്റിയിൽതെക്കതിൽ അമ്പിളികുമാറിന്റെ മകനുമായ അഭിമന്യു(15) ആണ് മരിച്ചത്. ഇന്ന് പരീക്ഷ എഴുതാനിരിക്കുകയായിരുന്നു. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പടയണിവെട്ടം ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് കൊലപാതകം.
ഇന്നലെ രാത്രി 9.30ന് ക്ഷേത്രത്തിനു മുന്നിലെ സ്കൂളിനു സമീപം ആയിരുന്നു സംഭവം. മറ്റ് രണ്ടു പേർക്കും കുത്തേറ്റു. വള്ളികുന്നം സ്വദേശികളായ ആദർശ് (16), കാശിനാഥ് (16) എന്നിവർക്കാണ് പരുക്കേറ്റത്. പതിനഞ്ചിലധികം വരുന്ന സംഘങ്ങൾ തമ്മിൽ ആണ് ഏറ്റുമുട്ടിയതെന്നും, ഇവർ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. അഭിമന്യു കുത്തേറ്റ് വീഴുകയായിരുന്നു.
തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഭിമന്യുവിന് പിൻഭാഗത്തേറ്റ കുത്ത് ആഴത്തിൽ ആയിരുന്നു. വൈകിട്ടത്തെ ഉത്സവാഘോഷത്തിനു മുമ്പു മുതൽ ആയുധങ്ങളുമായെത്തിയ സംഘങ്ങൾ തമ്മിൽ ഒന്നിലധികം തവണ പുത്തൻചന്തയടക്കം സ്ഥലങ്ങളിൽ ഏറ്റുമുട്ടിയിരുന്നതായും പൊലീസ് പറഞ്ഞു.
ഇതിനു മുൻപ് അഭിമന്യുവിന്റെ സഹോദരനുമായും തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്നാകാം ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘർഷമെന്നു പൊലീസ് നിഗമനം. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ ആയതായും സൂചനയുണ്ട്. രാത്രി വൈകിയും പ്രദേശം സംഘർഷഭരിതമായിരുന്നു. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും മർദനമേറ്റു. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അഭിമന്യുവിന്റെ മൃതദേഹം കറ്റാനത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
English Summary: Alappuzha student stabbed to death