ADVERTISEMENT

ന്യൂഡൽഹി∙ സാര്‍സ് കോവ്-2 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ച ഇരട്ട വകഭേദം രാജ്യത്ത് അതിവേഗം കോവിഡ് വ്യാപനത്തിനു കാരണമായേക്കാമെന്നു ആരോഗ്യ മന്ത്രാലയം. പത്തോളം സംസ്ഥാനങ്ങളിലാണ് E484Q, L452R വകഭേദങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഇരട്ട വകഭേദം നാശം വിതയ്ക്കുന്നത്. മഹാരാഷ്ട്ര, ഡൽഹി, ബംഗാൾ, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് അതിവേഗം വ്യാപിക്കാനുള്ള ഒരു പ്രധാന കാരണം വൈറസിന്റെ ഇരട്ട വകഭേദമാണെന്നാണ് സംശയം.

എന്നാൽ ഈ സംസ്ഥാനങ്ങളിലെ അതിവേഗ കോവിഡ് വ്യാപനത്തിന് ഈ ഇരട്ട വകഭേദം മാത്രമല്ല കാരണമെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. ഇന്ത്യയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന കോവിഡ് ദ്രുത വ്യാപനവുമായി ഈ ഇരട്ട വകഭേദത്തിന് ബന്ധമുള്ളതായി സംശയിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇരട്ടവകഭേദം കോവി‍ഡ് മരണനിരക്ക് കുത്തനെ ഉയരുന്നതിനു കാരണമാകുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഡൽഹിയിൽ ഈ ഇരട്ടവക ഭേദത്തിനു പുറമേ യുകെയിൽ നിന്നുള്ള വകഭേദവും അതിവേഗം പടരുന്നതായി കണ്ടെത്തി.

പഞ്ചാബിൽ കോവിഡ് ബാധിച്ച 80 ശതമാനം പേരിലും ബ്രിട്ടനിൽ നിന്നുള്ള കോവിഡ് വകഭേദം കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയിൽ രോഗബാധിതരായ 60 ശതമാനം ആളുകളിലും ഇരട്ട വകഭേദം സംശയിച്ചിരുന്നു. എന്നാൽ തലസ്ഥാനമായ മുംബൈയിൽ ഇത്തരത്തിലുള്ള ഒറ്റക്കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ പത്തൊൻപതോളം സംസ്ഥാനങ്ങളിലാണ് കോവിഡിന്റെ യുകെ വകഭേദം ഇതുവരെ കണ്ടെത്തിയത്. ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക പരിവര്‍ത്തനം സംഭവിച്ച വകഭേദങ്ങളും ചില സംസ്ഥാനങ്ങളിൽ കണ്ടെത്തിയിരുന്നു.

പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രോഗവ്യാപനം വർധിപ്പിക്കുന്ന കോവിഡിന്റെ ഇരട്ട വകഭേദം രാജ്യത്തെ കോവിഡ് രോഗവ്യാപനം പുതിയ തലത്തിലേക്ക് ഉയർത്തുമോയെന്ന ആശങ്കയും ആരോഗ്യ വിദഗ്ധർ പങ്കുവച്ചിരുന്നു. അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം 2 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2,00,739 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,038 പേരാണ് മരിച്ചത്. ഇതോടെ ആകെ 1,40,74,564 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,24,29,564 പേർ രോഗമുക്തരായി.ഇന്നലെ 93,528 പേർ രോഗമുക്തരായി. 14,71,877 പേരാണ് സജീവ രോഗികൾ. ആകെ 1,73,123 പേർ മരിച്ചു. 11,44,93,238 പേർക്ക് വാക്സിനേഷൻ എടുത്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

English Summary: Double Mutant Strain In 10 States, Delhi Has UK Variant Too: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com