ADVERTISEMENT

തിരുവനന്തപുരം∙ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എൻഎസ്എസിനെയും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും വെല്ലുവിളിച്ച് സിപിഎം. തിരഞ്ഞെടുപ്പിൽ സുകുമാരൻ നായർ സ്വീകരിച്ച നിലപാടിനൊപ്പം സമുദായാംഗങ്ങൾ ഉണ്ടാകില്ലെന്നും ഇത് വോട്ടെണ്ണി കഴിയുമ്പോൾ മനസിലാകുമെന്നും സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. സമുദായ സംഘടനകൾ പരിധിയിൽ നിന്ന് പ്രവർത്തിക്കണം. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭൻ സ്വീകരിച്ച നിലപാടിനെയും ലേഖനം വിമർശിക്കുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ, ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നെന്ന് പ്രതികരിച്ച സുകുമാരൻ നായർക്കും എൻഎസ്എസിനും എതിരെ ആഞ്ഞടിച്ചാണ് ദേശാഭിമാനിയിലെ എ.വിജയരാഘവന്റെ ലേഖനം. സുകുമാരൻ നായരുടെ അതിരുവിട്ട പ്രതികരണങ്ങൾ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന സമുദായം അത് അംഗീകരിക്കില്ല. 

മുന്നാക്ക വിഭാഗങ്ങളിലെ ദരിദ്രർ ഉൾപ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവർക്കു വേണ്ടിയാണ് പാർട്ടി നിലകൊള്ളുന്നത്. വർഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്ക്കരണവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുന്നു എന്ന് എൻഎസ്എസ് നോക്കുന്നില്ല. ആർഎസ്എസുമായി സഹകരിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റെ വാലാകാൻ ശ്രമിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താൽപര്യത്തിന് എതിരാണെന്ന് സുകുമാരൻ നായരെ പോലുള്ള നേതാക്കൾ മനസിലാക്കണം. 

തിരഞ്ഞെടുപ്പിൽ സുകുമാരൻ നായർ സ്വീകരിച്ച നിലപാടിനൊപ്പം നായർ സമുദായം ഉണ്ടാവില്ലെന്ന് വോട്ടെണ്ണുമ്പോൾ മനസിലാകുമെന്നും ലേഖനത്തിൽ വെല്ലുവിളിക്കുന്നു. സമദൂരം വിട്ട് ഇടതുപക്ഷ വിരുദ്ധ പ്രതിലോമ രാഷ്ട്രീയത്തിനൊപ്പം ചേരാൻ എൻഎസ്എസിന് കഴിയില്ല. നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എൻഎസ്എസ് നേതൃത്വം സ്വീകരിച്ചത് തെറ്റായ നിലപാടാണ്. 

മുന്നാക്ക സംവരണം നടപ്പാക്കിയിട്ടും എൻഎസ്എസ് എതിരായതിന്റെ നിരാശയും ലേഖനത്തിൽ പ്രകടമാണ്. മുന്നാക്ക സംവരണം ഏതെങ്കിലും സമുദായ സംഘടനയുടെ ആവശ്യത്തിനു വഴങ്ങി എടുത്ത തീരുമാനമല്ലെന്നാണ് ലേഖനത്തിൽ പറയുന്നത്. ഒരു ജാതി മത സംഘടനയുടെയും അനാവശ്യ സമ്മർദത്തിന് വഴങ്ങാൻ എൽഡിഎഫ് സർക്കാർ തയാറല്ല. സമുദായ സംഘടനകൾ അവരുടെ പരിധിയിൽ നിന്ന് പ്രവർത്തിക്കട്ടെയെന്നും പരിധി വിടുമ്പോഴാണ് പ്രശ്നമെന്നും ലേഖനത്തിൽ വിജയരാഘവൻ പറഞ്ഞു. എൻഎസ്എസ് സ്ഥാപകൻ മന്നത്തു പത്മനാഭനും ലേഖനത്തിൽ വിമർശനമുണ്ട്. വിമോചന സമരത്തിൽ പ്രതിലോമശക്തികൾക്കൊപ്പം സമുദായ സംഘടനകൾ ചേർന്നെന്നാണ് വിമർശനം. നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ദേശാഭിമാനിയിൽ മന്നത്തെ പുകഴ്ത്തി ലേഖനം വന്നിരുന്നു. 

English Summary: CPM hits back at NSS after polls 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com