ADVERTISEMENT

പോത്തൻകോട് (തിരുവനന്തപുരം)∙ ദേശീയപാതയിൽ പള്ളിപ്പുറം ടെക്നോസിറ്റി കവാടത്തിനു സമീപം കാർ തടഞ്ഞ് സ്വർണ വ്യാപാരി സമ്പത്തിനെയും ബന്ധു ലക്ഷ്മണയെയും ഡ്രൈവർ അരുണിനെയും മർദിച്ച് 100 പവൻ കവർന്ന സംഭവത്തിൽ പ്രതികളെ അറസ്റ്റു ചെയ്തു. പെരുമാതുറ സ്വദേശി നെബിൻ (28), അണ്ടൂർകോണം സ്വദേശി ഫൈസൽ (24), പെരുമാതുറ സ്വദേശി നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. സ്വർണം കൊണ്ടുവന്നത് പ്രതികൾ എങ്ങനെ മനസിലാക്കിയെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സ്വർണ ഇടപാടുകൾ അറിയാവുന്ന ആരുടെയോ സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്

കേസിൽ വമ്പൻമാർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നു. സ്വർണവ്യാപാരി സമ്പത്ത് സഞ്ചരിച്ച കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപ പൊലീസ് കോടതിയിൽ ഹാജരാക്കി. ഏപ്രിൽ 9ന് ടെക്നോസിറ്റിക്കു മുന്നിൽ രാത്രി 8 മണിക്കു കാർതടഞ്ഞ് മുളകുപൊടി എറിഞ്ഞ ശേഷം സമ്പത്തിനെ വെട്ടിപ്പരുക്കേൽപ്പിച്ച് സ്വർണം കവരുകയും മറ്റു രണ്ടുപേരെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയെന്നുമാണ് മൊഴി. എന്നാൽ സമ്പത്ത് ഇക്കാര്യം ഉടനെ പൊലീസിൽ അറിയിക്കുകയോ ആശുപത്രിയിൽ പോകുകയോ ചെയ്തില്ല. പകരം കൊല്ലം സ്വദേശി ബന്ധുവിനെ വിളിച്ച് വരുത്തുകയായിരുന്നു. കാറിലെ രഹസ്യ അറയിലുണ്ടായിരുന്ന സ്വർ‌ണം ബന്ധുവിനെ ഏൽപിച്ചശേഷമാണ് മംഗലപുരം സ്റ്റേഷനിലെത്തി പരാതി നൽകിയത്.

അതിനു മുന്‍പ് കരുനാഗപ്പള്ളിയിലെ ജ്വല്ലറി ഉടമയെയും ഫോണിൽ ബന്ധപ്പെട്ടു. വിവരം പുറത്തു വന്നതോടെ പണം തിരികെ സ്റ്റേഷനിൽ എത്തിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മംഗലപുരം സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. പണവും ഏറ്റുവാങ്ങി. സമ്പത്ത് കാറിൽ കൊണ്ടു വന്ന 75 ലക്ഷം ആർക്ക്, എന്തിന് എന്നതിനെപ്പറ്റിയും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും രഹസ്യ അറയിൽ കൈകാര്യം ചെയ്യുന്നതിലെ സാഹചര്യത്തെക്കുറിച്ചുമെല്ലാം വിശദമായ അന്വേഷണം ആരംഭിച്ചു. കാർ കൈമാറും മുൻപ് പണം മാറ്റിയെന്നത് മൂന്നു ദിവസങ്ങൾക്കു ശേഷമാണ് സമ്പത്ത് പൊലീസിനോട് പറയുന്നത്.

സംഭവം നടന്ന ശേഷം സമ്പത്തും അരുണും സ്റ്റേഷനിലെത്തിയിട്ടും ലക്ഷ്മണയെ ഏറെനേരം കാണാത്തതിനെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൂന്നു മാസം മുൻപ് പൊലീസ് വേഷം ചമഞ്ഞ് എത്തിയവർ സമ്പത്തിന്റെ കാറിൽനിന്നു നാഗർകോവിൽ തക്കലയിൽ വച്ച് 76 ലക്ഷം കവർന്നിരുന്നു. ഈ കേസിൽ സമ്പത്തിന്റെ മുൻ ഡ്രൈവർ ഉൾപ്പെടെയുള്ള അഞ്ചു പേർ പ്രതികളായിരുന്നു. ജാമ്യത്തിൽ കഴിയുന്ന ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവർക്ക് ഈ സംഭവുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയയ്ക്കുകയായിരുന്നു.

Content Highlihghts: Gold, Kerala Police, Crime, Crime News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com