‘പരാതിക്ക് പിന്നിൽ ഒരു ഗ്യാങ്; പഴ്സനൽ സ്റ്റാഫിനെയും ഭാര്യയേയും അപമാനിച്ചിട്ടില്ല’
Mail This Article
ആലപ്പുഴ∙ പഴ്സനല്‍ സ്റ്റാഫ് അംഗത്തെയും ഭാര്യയെയും അപമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍. തനിക്കെതിരെ പല പാര്‍ട്ടികളില്‍പെട്ട സംഘം പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ഒരാളെയും താൻ അപമാനിച്ചിട്ടില്ല. ഇതൊരു ഗ്യാങാണ്. അതിൽ പല പാർട്ടികളിൽ ഉള്ളവരുണ്ട്. ആലപ്പുഴയ്ക്ക് വേണ്ടി ഭംഗിയായി വികസനം നടത്തി. തനിക്കെതിരെ ഒരു സാമ്പത്തികാരോപണം പോലും ഇല്ല. തന്റെ കുടുംബം നല്ല ഇടതുപക്ഷ ബോധമുള്ളവരാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ പഴ്സനൽ സ്റ്റാഫ് അംഗം നൽകിയ പരാതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനും തന്റെ കുടുംബവും ഒരു വിവാദവുമുണ്ടാക്കുന്നില്ല. എന്നിട്ടും തന്റെ കുടുംബത്തെ വരെ ആക്ഷേപിക്കുകയാണ്. താൻ ശരിയായ കമ്യൂണിസ്റ്റാണ്. സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനാണ് ശ്രമം നടക്കുന്നത്. പരാതിക്കു പിന്നിൽ ഒരു ഗ്യാങ് പ്രവർത്തിക്കുന്നുണ്ട്. അതിൽ പല പാർട്ടിക്കാരുമുണ്ട്. പൊളിറ്റിക്കൽ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കരുതെന്നും സുധാകരൻ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കുകയും വർഗീയ സംഘർഷത്തിനിടയാക്കുകയും ചെയ്യുന്ന പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് മന്ത്രി ജി.സുധാകരനെതിരെ മുൻ പഴ്സനൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പരാതി നൽകിയത്. മുൻ പഴ്സനൽ സ്റ്റാഫ് അംഗവും സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി അംഗവുമായ ജി.വേണുഗോപാലിന്റെ ഭാര്യ ശാലു സുരേഷാണ് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. എസ്എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി മുൻ അംഗമാണ് ശാലു.
English Summary: Minister G Sudhakaran reply to complaint by wife of former personnel staff