ADVERTISEMENT

കണ്ണൂർ∙ സാക്ഷരതാ മിഷനിലെ ‘സാങ്കൽപിക തസ്തികകൾ’ കഴിഞ്ഞ വർഷങ്ങളിൽ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സർക്കാരിന്റെ അടുപ്പക്കാർക്ക് അനധികൃതമായി തസ്തികകൾ സൃഷ്ടിച്ചു സുരക്ഷിത ജോലികൾ നൽകുന്നു എന്ന വിമർശനവും ഉയർന്നിരുന്നു. എന്നാൽ എല്ലാ എതിർപ്പുകളും പരാതികളും മറികടന്ന് 74 താൽക്കാലിക ജീവനക്കാരെയാണ് ഇടതു സർക്കാർ കാലാവധി അവസാനിക്കുന്നതിനു മുൻപ് ഫെബ്രുവരിയിൽ സാക്ഷരതാ മിഷനിൽ സ്ഥിരപ്പെടുത്തിയത്. ഇക്കഴിഞ്ഞ മാർച്ചിൽ ഇങ്ങനെ സ്ഥിരപ്പെടുത്തിയവരിൽ 23 ജീവനക്കാർ താൽക്കാലിക ജീവനക്കാരായി തുടർച്ചയായി 10 വർഷം പൂർത്തിയാക്കിയിട്ടില്ലെന്നാണ് പുതിയ ആരോപണം. ഇതു സംബന്ധിച്ച് സാക്ഷരതാ മിഷനിലെ ജീവനക്കാരൻ ഗവർണർക്കു പരാതിയും നൽകി.

സാമ്പത്തിക ബാധ്യത ചിലർ വരുമ്പോൾ വഴി മാറും

യുഡിഎഫ് ഭരണകാലത്ത് സാക്ഷരതാ മിഷൻ ജില്ലാ അസി.പ്രോജക്ട് കോ-ഓർഡിനേറ്റർമാരായി നിയമിച്ചവരിൽ ഒരാളൊഴികെ എല്ലാവരെയും 2016ൽ എൽഡിഎഫ് പുറത്താക്കിയിരുന്നു. ആ സമയത്തു തന്നെ 10 വർ‍ഷത്തിലധികം സർവീസുള്ള 3 പേർ ഇതിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സാമ്പത്തിക ബാധ്യത പറഞ്ഞ സർക്കാർ 2018ൽ വീണ്ടും കരാർ നിയമനങ്ങൾ നടത്തി.

സ്ഥിരപ്പെടുത്തിയവർക്കെതിരെ അയോഗ്യതാ ആരോപണം

സാക്ഷരത മിഷനിലെ താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ ലിസ്റ്റിൽ വൻ ക്രമക്കേടെന്നാരോപിച്ചാണു ഗവർണർക്കു ജീവനക്കാരൻ പരാതി നൽകിയത്. ആകെ 74 പേരെ സ്ഥിരപ്പെടുത്തിയതിൽ 23 പേർ ഉത്തരവിറങ്ങിയ സമയത്ത് 10 വർഷം പൂർത്തിയാക്കിയിട്ടില്ലെന്നാണ് ആരോപണം. 3 ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർമാർ, 7 ജില്ലാ പ്രൊജക്ട് അസി. കോ-ഓർഡിനേറ്റർമാർ, 4 ഓഫിസ് അസിസ്റ്റന്റുമാർ, 8 സ്വീപ്പർ കം പ്യൂൺ, ഒരു ഡ്രൈവർ എന്നിങ്ങനെ 23 പേരെയാണ് 10 വർഷം പൂർത്തിയാക്കിയെന്ന കാരണം പറഞ്ഞ് സ്ഥിരപ്പെടുത്തിയത്. ഈ 23 പേരും 2006ലെ ഇടത് സർക്കാരിന്റെ അവസാന കാലയളവിൽ ജോലിയിൽ പ്രവേശിച്ചവർ ആണ്.

സാക്ഷരത മിഷന്റെ 2018 ജൂലായ്‌ മാസത്തിലെ 55-ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി ശുപാർശ അനുസരിച്ചാണ് 10 വർഷം പൂർത്തിയാക്കിയ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതെന്ന് ഇക്കാര്യത്തിൽ സർക്കാർ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ 2018 ജൂലൈ 25ന് ഈ 23 ജീവനക്കാർ 10 വർഷം പൂർത്തിയാക്കിയിട്ടില്ല. ഇവർ സിപിഎം പ്രവർത്തകരാണെന്നും അതിനാലാണ് ചട്ടം ലംഘിച്ച് ഇവരെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തിയതെന്നും ആരോപണമുണ്ട്.

സാക്ഷരതാ മിഷൻ പറയുന്നു: നടപ്പാക്കിയത് യുഡിഎഫ് തീരുമാനം

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയ ശുപാർശ പ്രകാരമാണ് സ്ഥിരപ്പെടുത്തൽ എന്ന് സാക്ഷരത മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല പറഞ്ഞിരുന്നു. സ്ഥാപനത്തിൽ 10 വർഷം പൂർത്തിയാക്കിയ 54 പേരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശയാണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തുള്ള സാക്ഷരത മിഷൻ ഭരണ സമിതി സർക്കാരിനു സമർപ്പിച്ചത്. അതേസമയം ജീവനക്കാരുടെ സീനിയോറിറ്റി പട്ടിക ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി നൽകിയ പരാതിയിൽ ഇതുവരെ സീനിയോറിറ്റി പട്ടിക തയാറാക്കിയിട്ടില്ലെന്നാണ് സാക്ഷരതാ മിഷൻ അധികൃതർ നൽകിയ വിശദീകരണം.

2021 മാർച്ച്‌ 2ന് നൽകിയ അപേക്ഷയിലാണ് മറുപടി. ഈ സാഹചര്യത്തിൽ ഫെബ്രുവരിയിൽ എന്ത് അടിസ്ഥാനത്തിലാണ് 74 ജീവനക്കാരെ സ്ഥിരപ്പെടുത്തിയതെന്ന ചോദ്യമാണ് പരാതിക്കാർ ഉയർത്തുന്നത്. സാക്ഷരതാ മിഷനിലെ 74 തസ്തികകൾ സർക്കാർ അംഗീകരിച്ചത് നിയമനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും വിജിലൻസിലും ഗവർണറുടെ പക്കലും പരാതികൾ നിലനിൽക്കെയാണ്. സ്വയാർജിത ഫണ്ടിൽ നിന്ന് 74 തസ്തികകൾക്കു ശമ്പളം നൽകണമെന്നാണ് നിർദേശം. ഈ തുക പ്ലാൻ ഫണ്ടിൽനിന്ന് കണ്ടെത്തേണ്ടി വരുമെന്നും ഇത് മിഷനെ തകർക്കുമെന്നും വിമർശനമുണ്ട്.

ഹയർ സെക്കൻഡറി സീനിയർ ടീച്ചർ കാറ്റഗറിയിൽ ശമ്പളം

ജില്ലാ പ്രോജക്ട് കോ–ഓർഡിനേറ്റർ എന്ന സാങ്കൽപിക തസ്തികയിൽ പ്രവർത്തിക്കുന്നവർക്ക് ഹയർ സെക്കൻഡറി സീനിയർ ടീച്ചർ കാറ്റഗറി ആയ 11ൽ ഉൾപ്പെടുത്തി 2019ൽ വേതന വർധനവ് നൽകി. ഇതു സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് അണ്ടർ സെക്രട്ടറി പുറത്തിറക്കി. ജില്ലാ പ്രൊജക്ട് അസി.കോ–ഓർഡിനേറ്റർമാരെ ഹയർ സെക്കൻഡറി ടീച്ചർ ജൂനിയർ കാറ്റഗറി ആയ 10ൽ ഉൾപ്പെടുത്തിയിരിക്കുന്നു. അസി. ഡയറക്ടർക്ക് കാറ്റഗറിയേ ഇല്ല. 7 % ശമ്പള വർധനവ് ആകാമെന്ന് ഉത്തരവിൽ പറയുന്നു. കാറ്റഗറി 11ൽ പരാമർശിക്കുന്ന ഒരു തസ്തിക പോലും ജില്ലാ പ്രോജക്ട് കോ–ഓർഡിനേറ്റർ എന്ന തസ്തികയുമായി  പൊരുത്തപ്പെടുന്നതല്ല. 

കണ്ടെത്താൻ കഴിയാത്ത സമാന തസ്തികകൾ

സ്പെഷൽ റൂൾ ഇല്ലാത്തതിനാൽ അതാത് കാലത്തെ രാഷ്ട്രീയ നേതൃത്വം സാക്ഷരതാ മിഷനിൽ ഇഷ്ടമുള്ള തസ്തികകൾ സൃഷ്ടിക്കാറുണ്ട് . ജില്ലാ പ്രേരക്, ജില്ലാ അസി.പ്രേരക് തസ്തികകൾക്ക് പകരം ജില്ലാ പ്രോജക്ട് കോ–ഓർഡിനേറ്റർ, ജില്ലാ പ്രോജക്ട് അസി.കോ–ഓർഡിനേറ്റർ എന്നീ സാങ്കൽപിക തസ്തികകൾ ഇത്തരത്തിൽ സൃഷ്ടിക്കപെട്ടവയാണ്. 

മിനിമം വേതനം നിശ്ചയിച്ചു 2016 ഫെബ്രുവരിയിൽ ധന വകുപ്പ് ഇറക്കിയ നൂറോളം തസ്തികകളിൽ ജില്ലാ പ്രൊജക്റ്റ്‌ കോർഡിനേറ്റർ, ജില്ലാ പ്രൊജക്റ്റ്‌ അസി. കോർഡിനേറ്റർ തസ്തികകൾ ഇല്ല. ഈ തസ്തികകളിൽ വലിയ ശമ്പളം നിശ്ചയിച്ചു 2016 സെപ്റ്റംബറിൽ ഇറക്കിയ ഉത്തരവിൽ ഏതു സമാന തസ്തിക എന്നു പറയുന്നില്ല. ഈ തസ്തികകളുടെ സമാന തസ്തികകൾ കണ്ടെത്തി നൽകാൻ ധനവകുപ്പിന് സാക്ഷരതാ മിഷൻ കത്ത് നൽകിയത് 2018 ഒക്ടോബർ മാസത്തിൽ. കേരളത്തിലെ ഒരു സർക്കാർ സ്ഥാപനത്തിലും ഈ തസ്തികകൾ ഇല്ലാത്തതു കൊണ്ട് സമാന തസ്തികകൾ കണ്ടെത്താൻ ഇതുവരെ ധനവകുപ്പിന് കഴിഞ്ഞിട്ടില്ല. 

കോടതി വിധിയൊക്കെ വെറുതെ

2016 ഓഗസ്റ്റ് മാസത്തിൽ 14,000 രൂപ മാത്രമായിരുന്നു ജില്ലാ പ്രൊജക്റ്റ്‌ കോ–ഓർഡിനേറ്റർമാരുടെ പ്രതിഫലം. ഈ സാങ്കല്പിക തസ്തികയിൽ പ്രവർത്തിച്ചു വരുന്നവർക്കാണ് 2016 സെപ്റ്റംബർ മുതൽ 39,500 രൂപ വേതനവും 5000 രൂപ സ്പെഷൽ അലവൻസും അനുവദിച്ചത്. 

നോഡൽ പ്രേരക്മാർക്ക് ഇപ്പോൾ നൽകുന്ന മാസവേതനം 15,000 രൂപ മാത്രം. ഇവർക്കു താഴെ പ്രവർത്തിച്ചു വരുന്ന പ്രേരക്മാർക്ക് നൽകുന്നത് 12500 ! സർക്കാർ പുറത്തിറക്കിയ അംഗീകൃത തസ്തികകളുടെ മിനിമം വേതന പട്ടികയിൽ സാക്ഷരതാ അധ്യാപകരായ സാക്ഷരതാ പ്രേരക്മാർക്ക് നൽകേണ്ട കുറഞ്ഞ വേതനം 22,000 രൂപയാണ്. പട്ടികയിലെ കാറ്റഗറി 5- ഇൽ ലിറ്ററസി ടീച്ചർ എന്ന് വ്യക്തമാക്കി പ്രേരക്മാർക്ക് നൽകേണ്ട കുറഞ്ഞ വേതനം പറയുന്നുണ്ടെങ്കിലും നൽകുന്നില്ല.

English Summary : Backdoor appointments in literacy mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com